ADVERTISEMENT

മലപ്പുറം ∙ തിരൂരങ്ങാടി മണ്ഡലത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് മത്സരിക്കുന്നതിനെതിരെ മുസ്‌ലിം ലീഗിൽ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ നിലവിൽ പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റാൻ സിപിഐ ആലോചിക്കുന്നു. ഇന്നു നടക്കുന്ന ജില്ലാ നിർവാഹകസമിതി യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് അറിയിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അജിത് കൊളാടിയെ മാറ്റി വിജയസാധ്യതയുള്ള സ്വതന്ത്രനെ മത്സരിപ്പിക്കാനാണു നീക്കം.

കഴിഞ്ഞ തവണ ഇതേ മണ്ഡലത്തിൽ മത്സരിച്ച സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത് സ്ഥാനാർഥിയായേക്കുമെന്നാണു സൂചന. മുസ്‌ലിം ലീഗിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് മണ്ഡലത്തിലുയർന്ന വിമതസ്വരങ്ങളെ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

മജീദിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് ഒരുവിഭാഗം ലീഗ് പ്രവർത്തകർ ഇന്നലെ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെയും പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുതിർന്ന നേതാക്കളെയും കണ്ടിരുന്നു. പി.എം.എ. സലാമിനെയായിരുന്നു മണ്ഡലം കമ്മിറ്റി നിർദേശിച്ചത്.

സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ തിരൂരങ്ങാടിയിൽ ലീഗ് ഓഫിസിനു മുകളിൽ കരിങ്കൊടി നാട്ടി. സിറ്റിങ് എംഎൽഎ പി.കെ. അബ്ദുറബ്ബിനെത്തന്നെ മത്സരപ്പിക്കണമെന്ന ആവശ്യവും ഒരു വിഭാഗം ഉയർത്തിയിരുന്നു.

അജിത് കൊളാടി മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയിരുന്നു. സ്ഥാനാർഥി മാറിയേക്കുമെന്ന സൂചനയെത്തുടർന്ന് ഇന്നലെ നടത്താനിരുന്ന മണ്ഡലം കൺവൻഷനും ഇന്നു തുടങ്ങാനിരുന്ന പഞ്ചായത്തുതല കൺവൻഷനുകളും മാറ്റി. പാർട്ടി തീരുമാനം എന്താണെങ്കിലും അനുസരിക്കുമെന്ന് അജിത് കൊളാടി പ്രതികരിച്ചു. 

2011 നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായിരുന്ന 30,208 വോട്ടിന്റെ ഭൂരിപക്ഷം നിയാസ് പുളിക്കലകത്ത് എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച 2016 ൽ 6,043 വോട്ടായി കുറഞ്ഞിരുന്നു.

English Summary: CPI to change candidate at Thirurangadi seat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com