കഴക്കൂട്ടത്ത് സസ്പെൻസ്: ശോഭ എത്തുമോ?
Mail This Article
തിരുവനന്തപുരം ∙ കഴക്കൂട്ടം മണ്ഡലം എന്തിനാണ് ഒഴിച്ചിട്ടത്? ഇക്കാര്യത്തിൽ ബിജെപി അണികൾക്കിടയിൽ ഉദ്വേഗം. ശോഭാ സുരേന്ദ്രനു വേണ്ടിയാണോ എന്നതിനെ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ.
കഴക്കൂട്ടവും കൊല്ലവും കരുനാഗപ്പള്ളിയുമാണ് ബിജെപി പട്ടികയിൽ ഇന്നലെ ഒഴിച്ചിട്ടത്. കൊല്ലത്തും കരുനാഗപ്പള്ളിയിലും സ്ഥാനാർഥിയെ തേടുകയാണെന്നു പറയാമെങ്കിലും ബിജെപിയെ സംബന്ധിച്ചു കഴക്കൂട്ടം അങ്ങനെയല്ല. കഴിഞ്ഞ തവണ വി. മുരളീധരൻ രണ്ടാം സ്ഥാനത്തു വന്ന കഴക്കൂട്ടം ബിജെപിക്കു ജയസാധ്യതയുള്ള മണ്ഡലമാണ്.
കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്റെ പേര് കേന്ദ്രനേതൃത്വം നിർദേശിച്ചിരുന്നെങ്കിലും സംസ്ഥാന നേതൃത്വത്തിന് താൽപര്യമില്ലാത്തതു കൊണ്ട് നീക്കുകയായിരുന്നുവെന്ന് അഭ്യൂഹമുണ്ട്. കേരളത്തിന്റെ ചുമതലയുള്ള പ്രൾഹാദ് ജോഷി ശോഭാ സുരേന്ദ്രനെ വിളിച്ച് മത്സരത്തിനു തയാറെടുക്കാൻ അഭ്യർഥിച്ചിരുന്നു.
മുതിർന്ന നേതാക്കളിലൊരാൾ തന്നെ വിളിച്ച് സ്ഥാനാർഥിയാകണമെന്ന് അഭ്യർഥിച്ചതായി ശോഭ തന്നെ മാധ്യമങ്ങളോടു പറയുകയും ചെയ്തു. താൽക്കാലിക പട്ടികയിൽ ചാത്തന്നൂരിൽ ശോഭയുടെ പേര് നിർദേശിക്കപ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടികയിൽ പേരുണ്ടായിരുന്നില്ല. കെ.സുരേന്ദ്രൻ രാജിഭീഷണി മുഴക്കിയാണ് പേര് ഒഴിവാക്കിച്ചതെന്ന് ശോഭ സുരേന്ദ്രനുമായി അടുത്തവർ ആക്ഷേപിക്കുന്നുണ്ട്.