യോഹന്നാൻ ശങ്കരത്തിൽ കോറെപ്പിസ്കോപ്പ അന്തരിച്ചു
Mail This Article
ന്യൂയോർക്ക് ∙ മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികൻ യോഹന്നാൻ ശങ്കരത്തിൽ കോറെപ്പിസ്കോപ്പ (85) അന്തരിച്ചു. അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യ കോറെപ്പിസ്കോപ്പയാണ്. സംസ്കാരം പിന്നീട്.
പ്രാരംഭ സംസ്കാര ശുശ്രൂഷകൾ ന്യൂയോർക്ക് ലോങ് ഐലൻഡ് ലെവിറ്റ് ടൗൺ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാസ് മാർ നിക്കോളാവോസിന്റെ പ്രധാന കാർമികത്വത്തിൽ നടക്കും
ലോങ് ഐലൻഡ് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരിയാണ്. ഹൃദയ ശസ്ത്രക്രിയയെത്തുടർന്ന് ന്യൂയോർക്കിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുമ്പഴ ശങ്കരത്തിൽ കുടുബാംഗമാണ്. 1970ൽ യുഎസിൽ എത്തി. വിവിധ ഓർത്തഡോക്സ് ഇടവകകൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. ഡോ. തോമസ് മാർ മക്കാറിയോസിനോടൊപ്പം അമേരിക്കൻ ഭദ്രാസന രൂപീകരണത്തിനു മുന്നിട്ടിറങ്ങി. 1980ൽ കോറെപ്പിസ്കോപ്പയായി.
പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ, പരിശുദ്ധ ഔഗേൻ പ്രഥമൻ എന്നീ കാതോലിക്കാ ബാവാമാരുടെ സെക്രട്ടറിയും മലങ്കര സഭ മാസികയുടെ എഡിറ്ററുമായിരുന്നു. മലയാളത്തിലും സംസ്കൃതത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ന്യൂയോർക്കിലെ തിയളോജിക്കൽ സെമിനാരി എക്യുമെനിക്കൽ ബഹുമതി നൽകി ആദരിച്ചു. അമേരിക്കൻ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ വികാരിയായിരുന്നു. ശങ്കരത്തിൽ മഹാകുടുംബയോഗം രക്ഷാധികാരിയും കുടുംബയോഗം അമേരിക്കൻ ചാപ്റ്റർ പ്രസിഡന്റുമായിരുന്നു. ഓർത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റിയംഗമായിരുന്നു. അമേരിക്കൻ ഭദ്രാസന മുൻ സെക്രട്ടറിയാണ്.
ഭാര്യ: കവിയും എഴുത്തുകാരിയുമായ അടൂർ മുണ്ടപ്പള്ളി താഴത്തേതിൽ എൽസി യോഹന്നാൻ ശങ്കരത്തിൽ (റിട്ട. എൻജിനീയർ, നാസോ കൗണ്ടി, ഡിപിഡബ്ല്യു). മക്കൾ: മാത്യു യോഹന്നാൻ (ഇൻവെസ്റ്റ്മെന്റ് ബാങ്കർ), തോമസ് യോഹന്നാൻ (കോർപറേറ്റ് അറ്റോർണി).