ADVERTISEMENT

തിരുവനന്തപുരം ∙ കാസർകോട് മുതൽ തിരുവനന്തപുരം വരെ ആറുവരിപ്പാത നിർമിക്കുമെന്നു യുഡിഎഫിന്റെ പ്രകടന പത്രിക. കൃഷി മുഖ്യവരുമാനവും 5 ഏക്കറിൽ കുറവു കൃഷിയും ഉള്ളവരുടെ, 2018 പ്രളയത്തിനു മുൻപുള്ള 2 ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളും. പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിച്ചു നടപ്പാക്കും.

സ്വകാര്യ കമ്പനികൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന 5.5 ലക്ഷത്തോളം ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനു നിയമനിർമാണം നടത്തും. ഈ ഭൂമി ദലിത്, ആദിവാസികൾക്കും അർഹരായ ഭൂരഹിതർക്കും നൽകും. എൽഡിഎഫ് സർക്കാർ നടത്തിയ പിൻവാതിൽ നിയമനങ്ങൾ പുനഃപരിശോധിക്കും.

എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ. സ്കൂൾ വിദ്യാർഥിനികൾക്കു സൗജന്യ സാനിറ്ററി നാപ്കിൻ. സർക്കാർ ജോലിയില്ലാത്ത പട്ടിക വർഗ വിഭാഗത്തിലെ അമ്മമാർക്കു പ്രസവാനന്തരം 6 മാസക്കാലം 3000 രൂപ അലവൻസ്. 1960 ലെ ഭൂപതിവു നിയമത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന 1964,1993 ഭൂപതിവു ചട്ടപ്രകാരം ഏർപ്പെടുത്തിയ നിർമാണ നിരോധനം പിൻവലിക്കും.

മലയോര മേഖലയിൽ അർഹരായ എല്ലാവർക്കും പട്ടയം. വന മേഖലകളിലെ ജനവാസ പ്രദേശങ്ങളെയും കൃഷി ഇടങ്ങളെയും ബഫർ സോണിൽനിന്ന് ഒഴിവാക്കാൻ നടപടി. വനാവകാശ നിയമം പൂർണമായി നടപ്പാക്കും. പട്ടിക വിഭാഗങ്ങളുടെ ഭവന പദ്ധതി പുനരാരംഭിക്കും. സിയാൽ മോഡൽ റബർ കമ്പനി തുടങ്ങും. വൈൻ പോളിസി നടപ്പാക്കും. അഴിമതി ഇല്ലാതാക്കുന്നതിനു സ്റ്റേറ്റ് വിജിലൻസ് കമ്മിഷൻ രൂപീകരിക്കും.

രാഷ്ട്രീയ സംഘട്ടനങ്ങൾക്കും കൊലപാതകങ്ങൾക്കും അറുതി വരുത്തുവാൻ രാജസ്ഥാൻ മാതൃകയിൽ പീസ് ആൻഡ് ഹാർമണി ഡിപ്പാർട്മെന്റ് രൂപീകരിക്കും. പാശ്ചാത്യ രാജ്യങ്ങളിലെ പോലെ ഹാപ്പിനെസ് ഇൻഡക്സ് സൂചിക വർധിപ്പിക്കുന്നതിനു ഹാപ്പിനെസ് വകുപ്പ്. കുട്ടികൾക്കെതിരെയുള്ള പീഡന കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിക്കു നിയമ നിർമാണം.

എസ്‌സി, എസ്ടി വിഭാഗങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും ഭവന നിർമാണത്തിനു നീക്കിവയ്ക്കുന്ന തുക 6 ലക്ഷമാക്കും. മത്സ്യത്തൊഴിലാളികൾക്കു ഡീസൽ, പെട്രോൾ, മണ്ണെണ്ണ സബ്സിഡി. മത്സ്യബന്ധനത്തിനു പോകാൻ സാധിക്കാത്ത ദിവസങ്ങളിൽ പ്രത്യേക വേതന സഹായം. എല്ലാ തീരദേശ നിവാസികൾക്കും പട്ടയം.

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ റെയിൽ പദ്ധതി നടപ്പാക്കും. കുട്ടനാടിനു പ്രത്യേക വികസന പാക്കേജ്. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കും 6 മാസം പ്രസവാവധി. വനിതാ സംരംഭകർക്ക് 10 ലക്ഷം രൂപ വരെ പലിശരഹിത വായ്പ. പട്ടണങ്ങളിൽ മിതമായ നിരക്കിൽ ഭക്ഷണം നൽകുന്ന അന്നം പദ്ധതി.

പെൻഷൻകാർക്കു ചികിത്സാ പദ്ധതി. ഓട്ടോ, ടാക്സി തൊഴിലാളികൾക്ക് ഇൻഷുറൻസ്. അങ്കണവാടി ജീവനക്കാർക്ക് ഇഎസ്ഐ പരിരക്ഷ. വിദ്യാർഥികൾക്കു ലാപ്ടോപ് വാങ്ങാൻ കൂപ്പൺ.

ആയുർവേദ, നഴ്സിങ്, അറബിക്, സ്പോർട്സ് സർവകലാശാലകൾ സ്ഥാപിക്കും. കോവിഡ് മൂലം മരിച്ച പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ കുടുംബത്തിനു ധനസഹായം. കോവിഡ് ദുരന്ത നിവാരണ കമ്മിഷൻ രൂപീകരിക്കും. കോവിഡ് കാരണം തകർന്ന കേരളത്തെ ഉത്തേജിപ്പിക്കാൻ പാക്കേജ്. 

പട്ടിക വിഭാഗങ്ങൾക്കു നൽകുന്ന എസ്‌സിപി/ ടിഎസ്പി മാതൃകയിൽ ഫിഷറീസ്, ആർട്ടിസാൻസ്, മൺപാത്ര തൊഴിലാളി സബ് പ്ലാൻ നടപ്പാക്കും. കടുത്ത വൈകല്യങ്ങളുള്ള കുട്ടികളുടെയും കിടപ്പു രോഗികളുടെയും രക്ഷിതാക്കളുടെ 2 ലക്ഷം വരെയുള്ള വായ്പകൾ എഴുതിത്തള്ളും.

കേരളത്തെ അറിവിന്റെ ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റും. അർഹതയുള്ള സ്പെഷൽ സ്‌കൂളുകൾക്ക് എയ്ഡഡ് പദവി.

വിദ്യാർഥികൾക്കിടയിൽ ഡിജിറ്റൽ വിവേചനം ഇല്ലാതാക്കാൻ പദ്ധതി. വിദ്യാഭ്യാസ മേഖലയെ നവീകരിക്കാൻ ഹൈ പവർ റിവ്യൂ കമ്മിറ്റി. ഇന്ത്യയിലും വിദേശത്തും പഠിക്കാൻ കൂടുതൽ സ്കോളർഷിപ്. എംഫിൽ, പിഎച്ച്ഡി പഠനം പൂർത്തിയാക്കിയ തൊഴിൽരഹിത വിദ്യാർഥിനികൾക്ക് 3 വർഷം യഥാക്രമം 7000, 10,000 രൂപ നൽകും.

സർക്കാർ സേവനങ്ങൾ സമയബന്ധിതമായി ഉറപ്പുവരുത്താൻ നിയമനിർമാണം. വ്യവസായങ്ങൾക്കു നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ടൂറിസം മേഖലയ്ക്കും ലഭ്യമാക്കും. ടൂറിസം/വ്യാപാര മേഖലയിലെ നിക്ഷേപകരുടെ വായ്പകളുടെ തിരിച്ചടവിനു സാവകാശം.

പങ്കാളിത്ത പെൻഷൻകാർക്കു മിനിമം പെൻഷൻ ഉറപ്പാക്കും. സംസ്ഥാനത്ത് 700 രൂപ മിനിമം കൂലി നടപ്പാക്കും. അനാവശ്യ ഹർത്താൽ തടയാൻ നിയമം. പൂർണമായും സൗജന്യ ചികിത്സ ലഭ്യമാക്കുന്ന നോ ബിൽ ഹോസ്പിറ്റലുകൾ സ്ഥാപിക്കും. 

കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക് ഉറപ്പുവരുത്തും. അർഹരായ വ്യക്തികൾക്കു പെൻഷൻ ഉറപ്പു നൽകുന്നതിനു നിയമം.

പിഎസ്‌സി പരിഷ്കരിക്കും; അമ്മമാർക്ക് വയസ്സിളവ്

സർക്കാർ ജോലിക്കായി പരീക്ഷ എഴുതുന്ന അമ്മമാർക്ക് 2 വയസ്സ് ഇളവ് അനുവദിക്കും. പിഎസ്‌സിയുടെ സമ്പൂർണ പരിഷ്‌കരണത്തിനു നിയമം. പിഎസ്‌സിക്ക് ഒഴിവു റിപ്പോർട്ട് ചെയ്യുന്നതിനും നിയമന ശുപാർശ നൽകുന്നതിനും ഓട്ടമേറ്റഡ് സംവിധാനം. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെയും യോഗ്യതയുള്ളവരെ നിയമിക്കാൻ കാലതാമസം വരുത്തുന്ന വകുപ്പുകൾക്കെതിരെയും കർശന നടപടി സ്വീകരിക്കുന്നതിനു നിയമം നടപ്പാക്കും.

Content Highlights: UDF manifesto

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com