ഒമാനിലെ കോളജിൽ സ്പീക്കർക്ക് നിക്ഷേപമുണ്ടെന്ന് സ്വപ്ന
Mail This Article
കൊച്ചി ∙ ഒമാനിലെ മിഡിൽ ഈസ്റ്റ് കോളജിൽ തനിക്കു നിക്ഷേപമുണ്ടെന്നും മധ്യപൂർവദേശത്താകെ ചിറകുവിരിക്കാൻ ആഗ്രഹമുണ്ടെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞതായി സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. മധ്യപൂർവദേശത്തെ അദ്ദേഹത്തിന്റെ പദ്ധതികൾ കൈകാര്യം ചെയ്യാൻ ഏറ്റവും യോജിച്ചയാൾ താനാണെന്നു സ്പീക്കർ പറഞ്ഞതായും സ്വപ്നയുടെ മൊഴിപ്പകർപ്പിലുണ്ട്. തങ്ങൾക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡപ്യൂട്ടി ഡയറക്ടർ ഹൈക്കോടതിയിൽ നൽകിയ ഹർജിക്കൊപ്പമാണു മൊഴിപ്പകർപ്പുള്ളത്.
പൊന്നാനി സ്വദേശിയും സ്പീക്കറുടെ അടുത്തയാളുമായ ലഫീറാണ് മിഡിൽ ഈസ്റ്റ് കോളജിന്റെ ഉടമയെന്നു സ്വപ്ന പറയുന്നു. ഷാർജയിൽ കോളജിന്റെ ശാഖ തുടങ്ങാൻ സ്ഥലം അനുവദിക്കണമെന്നു കേരളം സന്ദർശിച്ചപ്പോൾ ഷാർജ ഭരണാധികാരിയോടു സ്പീക്കർ അഭ്യർഥിച്ചിരുന്നു. അദ്ദേഹം അനുകൂലമായി പ്രതികരിച്ചിരുന്നതായും മൊഴിയിൽ അവകാശപ്പെടുന്നു.