ADVERTISEMENT

അമിത് അനിൽ ചന്ദ്ര ഷാ ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ തലയെടുപ്പിന്റെ പര്യായമാണ്. ബിജെപിയെ രാജ്യത്തെ വലിയ കക്ഷിയായി വളർത്തി. കേന്ദ്രത്തിലും ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഭരണത്തിലെത്തിച്ചതിനു പിന്നിലെ ചാണക്യതന്ത്രവും മറ്റാരുടേതുമല്ല. അതിനാലാകണം ‘കമാൻഡർമാരുടെ ക്യാപ്റ്റൻ’ എന്ന അസാധാരണ പ്രയോഗം ഇന്നലെ തൃപ്പൂണിത്തുറയിലെ അനൗൺസ്മെന്റ് വാഹനത്തിൽനിന്നുയർന്നത്.

രണ്ടു വീതം പൊതുസമ്മേളനങ്ങളും റോഡ് ഷോകളുമായി കേരളത്തിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പുപ്രചാരണത്തിന്റെ ഗതിവേഗം കൂട്ടാൻ കേന്ദ്ര ആഭ്യന്തരമന്ത്രി കൊച്ചിയിലെത്തിയത് ചൊവ്വാഴ്ച രാത്രി ഒൻപതോടെ. അർധരാത്രി കഴിഞ്ഞും നീണ്ട പാർട്ടി യോഗത്തിനൊടുവിൽ ഏതാനും മണിക്കൂർ മാത്രം ഉറക്കം.

ആദ്യ റോഡ് ഷോ തൃപ്പൂണിത്തുറയിലാണ്. നെടുമ്പാശേരിയിൽനിന്നു ഹെലികോപ്റ്ററിൽ തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലെ ഹെലിപ്പാഡിലേക്ക്. 10.30നു നിശ്ചയിച്ച റോഡ് ഷോ ആരംഭിച്ചത് 11.12ന്. മണിക്കൂറുകൾക്കു മുൻപുതന്നെ തൃപ്പൂണിത്തുറയുടെ രാജവീഥികൾ ബിജെപി പതാകകളാൽ നിറഞ്ഞിരുന്നു. റോഡിന്റെ വശങ്ങളിൽ വലിയ ജനക്കൂട്ടം. അമ്മൻകുടവും കരകാട്ടവും ചെണ്ടമേളവും തിറയും തെയ്യവുമെല്ലാം നിറഞ്ഞ റോഡ് ഷോ നീണ്ടത് കിഴക്കേക്കോട്ട മുതൽ പൂർണത്രയീശ ക്ഷേത്രത്തിനു മുൻവശം വരെ. റോഡ് ഷോയ്ക്കു സജ്ജമാക്കിയ രഥത്തിൽ അമിത് ഷായ്ക്കൊപ്പം എൻഡിഎ സ്ഥാനാർഥി ‍ഡോ. കെ.എസ്.രാധാകൃഷ്ണനും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും എറണാകുളം ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണനും കയറി.

amit
തേരുതെളിച്ച്... തൃപ്പൂണിത്തുറയിലെ റോഡ് ഷോ പൂർത്തിയാക്കിയ ശേഷം വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചിത്രം: മനോരമ.

ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു നീങ്ങുന്നതിനിടെ ഷാ മാധ്യമങ്ങളോടു മനസ്സു തുറന്നു. ‘സ്വർണക്കടത്തു കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നതിനെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയനു പരാതിയുണ്ടല്ലോ’ എന്ന ചോദ്യത്തിന് ‘ഇന്ത്യയിൽ നടന്ന കേസ് പിന്നെ യുഎൻ ആണോ അന്വേഷിക്കുക’ എന്നു മറുചോദ്യം. അര മണിക്കൂർ റോഡ് ഷോയ്ക്കു ശേഷം കാറിൽ ഹെലിപ്പാഡിലേക്ക്. പൊൻകുന്നമാണ് അടുത്ത ലക്ഷ്യം.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്റർ ഇറങ്ങിയ ഷാ 7 കിലോമീറ്റർ അകലെ സമ്മേളനവേദിയായ പൊൻകുന്നം ശ്രേയസ് സ്കൂൾ ഗ്രൗണ്ടിൽ എത്തിയപ്പോൾ ഉച്ചയ്ക്ക് 12.36. പ്രസംഗം തുടങ്ങി. ‘എന്നോടൊപ്പം പറയൂ, ബോലോ ഭാരത് മാതാ കീ...’. പ്രതീക്ഷിച്ച പ്രതികരണമില്ല. ‘നിങ്ങളുടെ ശബ്ദത്തിനെന്തു പറ്റി? മോദിജി ഇന്ന് അസമിൽ പര്യടനത്തിലാണ്. അദ്ദേഹത്തിനു കേൾക്കണം. ഉച്ചത്തിൽ പറയൂ.’ വീണ്ടും വിളിച്ചുകൊടുത്തപ്പോൾ സദസ്സിന്റെ ശബ്ദം ഉച്ചത്തിലായി. നേതാവിന്റെ മുഖം തെളിഞ്ഞു. കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം എംപി അടക്കം കോട്ടയം ജില്ലയിലെ 9 സ്ഥാനാർഥികളെയും വരിയായി നിർത്തി പരിചയപ്പെടുത്തി.

കോൺഗ്രസിനെയും പിണറായിയെയും ഒരുപോലെ കടന്നാക്രമിച്ചായിരുന്നു പ്രസംഗം. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു കേന്ദ്ര ഏജൻസികൾ രാഷ്ട്രീയം കളിക്കുന്നെന്ന പിണറായിയുടെ പരാമർശത്തിനു മറുപടിയായി എണ്ണിയെണ്ണി 7 ചോദ്യങ്ങൾ. യുഡിഎഫ് സോളറിലും എൽഡിഎഫ് ഡോളറിലും സ്വർണത്തിലും കുടുങ്ങിക്കിടക്കുന്നതായി പരാമർശം. വേദിക്കു സമീപം സജ്ജമാക്കിയ മുറിയിലിരുന്നു ഭക്ഷണം കഴിച്ച് 1.45ന് ‌ചാത്തന്നൂരിലേക്ക്.

ചാത്തന്നൂർ മണ്ഡലത്തിലെ പൊതുസമ്മേളനത്തിനായി മൈലവിള യുകെഎഫ് എൻജിനീയറിങ് കോളജ് മൈതാനത്ത് ഹെലികോപ്റ്ററിൽ ഷാ എത്തുമ്പോൾ സമ്മേളനവേദിയായ പരവൂർ പുറ്റിങ്ങൽ ക്ഷേത്രമൈതാനി തിങ്ങിനിറഞ്ഞിരുന്നു. വർഷങ്ങൾക്കു മുൻപു വെടിക്കെട്ട് ദുരന്തമുണ്ടായ അതേ മൈതാനം. എൽഡിഎഫിൽനിന്നും യുഡിഎഫിൽനിന്നും കേരളത്തെ മോചിപ്പിക്കാനും മോദിയുടെ നേതൃത്വത്തിൽ നവകേരളം സൃഷ്ടിക്കാൻ ഒരുമിക്കാനും ഷായുടെ ആഹ്വാനം. സ്വർണക്കടത്തുമായി ബന്ധപ്പെട്ടു പൊൻകുന്നത്ത് പിണറായിയോടു ചോദിച്ച 7 ചോദ്യങ്ങൾ ആവർത്തിച്ചു. പിഎസ്‌സി ഓഫിസ് കമ്യൂണിസ്റ്റ് പാർട്ടി കാര്യാലയം പോലെയായെന്ന വിമർശനവുമുയർത്തി. 3.40നു പാലക്കാട് കഞ്ചിക്കോട്ടേക്ക്.

4.55ന് ഷായുടെ ഹെലികോപ്റ്റർ കഞ്ചിക്കോട്ടെ ബെമ്ൽ ഹെലിപ്പാഡിൽ പറന്നിറങ്ങി. മലമ്പുഴ മണ്ഡലത്തിലെ റോഡ് ഷോ 5.05ന് ആരംഭിച്ചു; നിശ്ചയിച്ചതിൽനിന്ന് 10 മിനിറ്റ് മാത്രം വൈകി. തുറന്ന വാഹനത്തിൽ മലമ്പുഴയിലെ സ്ഥാനാർഥി സി.കൃഷ്ണകുമാർ, പാലക്കാട്ടെ സ്ഥാനാർഥി ‘മെട്രോമാൻ’ ഇ.ശ്രീധരൻ, ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസ്, ജോർജ് കുര്യൻ എന്നിവർ ഷായ്ക്കൊപ്പം അണിനിരന്നു.

കഞ്ചിക്കോട് സത്രപ്പടി പഴയ റോഡിലെ ബിഎംഎസ് ഓഫിസ് മുതൽ ആശുപത്രി ജംക്‌ഷൻ വരെ റോഡ് ഷോ നീണ്ടത് അര മണിക്കൂർ. 

തുറന്ന വാഹനത്തിൽനിന്നിറങ്ങി ഷാ നേരെ കാറിലേക്ക്. 5.50നു ഹെലികോപ്റ്റർ കോയമ്പത്തൂരിലേക്കു പറന്നു; തമിഴ്നാട്ടിലെ പ്രചാരണച്ചൂടിലേക്ക്. ഇനി കേരളത്തിലേക്ക് 31നു വീണ്ടും.

Content Highlights: Amit Shah's Kerala election campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com