ADVERTISEMENT

തിരുവനന്തപുരം ∙ ആഴക്കടൽ മത്സ്യബന്ധന കരാറിൽ സർക്കാർ വാദങ്ങൾ പൊളിഞ്ഞതും സോളർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിക്കെതിരായ സിബിഐ അന്വേഷണ നീക്കത്തിന്റെ പൊള്ളത്തരം ക്രൈംബ്രാഞ്ച് റിപ്പോർട്ട് സ്പഷ്ടമാക്കിയതും തിരഞ്ഞെടുപ്പുകാലത്തു ഭരണപക്ഷത്തിനു തിരിച്ചടിയായി. 

മത്സ്യമേഖല സംബന്ധിച്ച ഇടതുനയത്തിനും 2016 ലെ പ്രകടനപത്രികയ്ക്കും വിരുദ്ധമായി ഏർപ്പെട്ട കരാറിന്റെ നടപടിക്രമങ്ങൾ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അറിവോടെയാണെന്നു വിവരാവകാശരേഖകൾ വ്യക്തമാക്കി. കരാറിലൊപ്പിട്ട കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി) എംഡി എൻ. പ്രശാന്തിനെ ബലിയാടാക്കി തലയൂരാൻ നടത്തിയ ശ്രമം ഇതോടെ പൊളിഞ്ഞു.

എല്ലാ കുഴപ്പത്തിനും കാരണക്കാരൻ പ്രശാന്താണ് എന്ന സൂചന മുഖ്യമന്ത്രിയും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും നൽകിയിരുന്നു. അതിനു മുൻപ് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നും വകുപ്പു മേധാവിയിൽ നിന്നു പ്രശാന്തിനു ലഭിച്ചത് അഭിനന്ദനമാണെന്നു രേഖകൾ പറയുന്നു. അഡീഷനൽ ചീഫ് സെക്രട്ടറി ടി. കെ. ജോസ് അന്വേഷണം ആരംഭിച്ചപ്പോൾ സ്വന്തം തടി കാക്കാൻ പ്രശാന്ത് കൈമാറിയ ഫോൺ രേഖകളാണ് അദ്ദേഹവും മുഖ്യമന്ത്രിയുടെ ഓഫിസും പുലർത്തിയ സമ്പർക്കത്തിന്റെ സംസാരിക്കുന്ന തെളിവായി മാറിയത്. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് പ്രശാന്തിനെ സർക്കാർ സംശയനിഴലിൽ നിർത്തിയത്. ആ സമീപനം തുടരുകയാണെന്ന് ‘പ്രശാന്തിനു ദുരുദ്ദേശ്യമുണ്ട്’ എന്ന മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രതികരണവും വ്യക്തമാക്കി.

സ്വർണക്കടത്തുകേസിൽ ജയിലിലായ എം.ശിവശങ്കറിനെ ഇനിയും തള്ളിപ്പറയാത്ത സർക്കാർ പ്രതിപക്ഷബന്ധം മാത്രം സംശയിച്ചു മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥനെതിരെ നടത്തുന്ന തുറന്ന നീക്കം ഉദ്യോഗസ്ഥതലത്തിൽ ചർച്ചയാണ്. ആഴക്കടൽ മത്സ്യബന്ധനത്തിന് ഇഎംസിസിക്ക് അനുമതി നൽകിയ വ്യവസായ വികസന കോർപറേഷന്റെ ആദ്യ ധാരണാപത്രത്തെക്കുറിച്ച് ഇപ്പോഴും അന്വേഷണമില്ല. ഈ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലുള്ള തുടർനടപടിയായിരുന്നു യാനങ്ങൾ നിർമിക്കാനുള്ള കെഎസ്ഐഎൻസി കരാർ.

സിബിഐയെ വിളിച്ചതെന്തിന്?

ആഴക്കടൽ ഇടപാട് അന്വേഷണത്തിന്റെ ഭാഗമായി ടി.കെ. ജോസിനു ലഭിച്ച രേഖകൾ ഇക്കാര്യത്തിൽ സർക്കാരിനു വിനയായപ്പോൾ അതേ ടി.കെ. ജോസ് കേന്ദ്ര സർക്കാരിന് അയച്ച റിപ്പോർട്ടിലാണ് സോളർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്നു വ്യക്തമായത്. കേസ് സിബിഐക്കു വിട്ടപ്പോൾ തൽസ്ഥിതി അദ്ദേഹം കേന്ദ്രത്തെ അറിയിക്കുകയായിരുന്നു. സ്വന്തം ക്രൈംബ്രാഞ്ച് തെളിവില്ലെന്നു പറഞ്ഞ കേസ് എന്തിനാണു സിബിഐക്കു വിട്ടത് എന്ന ചോദ്യം സ്വാഭാവികമായും ഉയരും.

ഇത്തരം കേസുകളിൽ പരാതിക്കാരിയും ആരോപണവിധേയനും പരാതിക്ക് അടിസ്ഥാനമായ സ്ഥലത്തും സമയത്തും ഒരുമിച്ച് ഉണ്ടായിരുന്നോ എന്നത് ആദ്യം പരിശോധിക്കുന്ന കാര്യമാണ്. രണ്ടര വർഷമാണ് ക്രൈംബ്രാഞ്ച് ഇതു നീട്ടിയത്. ഈ ഘട്ടത്തിലൊന്നും നിയമപരമായ ഒരു പരിരക്ഷയും തേടാതിരുന്ന ഉമ്മൻ ചാണ്ടിക്ക് ആ തീരുമാനം പൂർണമായി ശരിയായെന്നു കരുതാം. മുഖ്യമന്ത്രിയായിരുന്ന നേതാവിനെ വ്യക്തിപരമായി അവഹേളിക്കാനുള്ള നീക്കത്തിനു രാഷ്ട്രീയപിന്തുണയും ഒത്താശയും സർക്കാർ ചെയ്തുവെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കും. 

തീരത്ത് വീണ്ടും വിവാദത്തിര

വിവാദം വീണ്ടും സജീവമായത് തീരമേഖലയിൽ എൽഡിഎഫിനു ബാധ്യതയാകുന്നു. കൊല്ലം ബിഷപ്പിനു മുഖ്യമന്ത്രി നൽകിയ മറുപടിയും ബന്ധപ്പെട്ടവരെ പ്രകോപിപ്പിച്ചു. തീരദേശ ജനതയും അവരെ പിന്തുണയ്ക്കുന്ന വിഭാഗങ്ങളും സംഘടനകളും കരാറിന്റെ പേരിൽ സർക്കാരിനെതിരെ വൈകാരികമായി പ്രതികരിച്ചിരുന്നു. ഉദ്യോഗസ്ഥതലത്തിലെ വീഴ്ചയാണെന്നും തീരജനതയോടുള്ള പ്രതിബദ്ധതയിൽ സംശയം വേണ്ടെന്നും വിശദീകരിച്ചു തലയൂരാൻ നോക്കുമ്പോഴാണ് സർക്കാർതല അന്വേഷണ രേഖകൾ തിരിഞ്ഞുകൊത്തിയത്.

Content Highlights: Kerala assembly election: EMCC deal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com