ADVERTISEMENT

യുഡിഎഫിന്റെ കണ്ണായ മണ്ഡലമാണ് കണ്ണൂർ. പക്ഷേ, കണ്ണൊന്നു തെറ്റിയാൽ കൈവിടുമെന്നു കഴിഞ്ഞതവണ തെളിഞ്ഞു. ഇത്തവണ നോട്ടപ്പിശകുണ്ടാകില്ലെന്ന വിശ്വാസത്തിലാണ് യുഡിഎഫ് ക്യാംപ്. അട്ടിമറികളുടെ ആശാനായ രാമചന്ദ്രൻ കടന്നപ്പള്ളിയാണു സ്ഥാനാർഥിയെന്നതിനാൽ വീണ്ടുമൊരു അട്ടിമറി എൽഡിഎഫ് പ്രതീക്ഷിക്കുന്നു. കടന്നപ്പള്ളിയെ എതിരിടാൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി വീണ്ടും രംഗത്തിറങ്ങിയതോടെ കഴിഞ്ഞ തവണത്തെ മത്സരത്തിന്റെ തനിയാവർത്തനമായി.

സംസ്ഥാനത്തു സിപിഎമ്മിന്റെ രാഷ്ട്രീയ മേൽവിലാസമാണു കണ്ണൂരെങ്കിലും മണ്ഡലത്തിനു കമ്യൂണിസ്റ്റ് ചായ്‌വ് തീരെയില്ല. സി.കണ്ണൻ ഒഴികെ ഒരു കമ്യൂണിസ്റ്റ് നേതാവിനെയും ജയിപ്പിച്ചിട്ടില്ല. ഘടകകക്ഷികളെയും സ്വതന്ത്രരെയുമൊക്കെ നിർത്തിയായിരുന്നു എക്കാലത്തും സിപിഎമ്മിന്റെ പരീക്ഷണം.

1987 നുശേഷം കോൺഗ്രസ് സ്ഥാനാർഥി മാത്രം ജയിച്ച മണ്ഡലം. സിപിഎം വിട്ടെത്തി മാസങ്ങൾക്കുള്ളിൽ എ.പി. അബ്ദുല്ലക്കുട്ടിയെപ്പോലും ജയിപ്പിച്ചതാണു മണ്ഡലത്തിന്റെ യുഡിഎഫ് കൂറ്. 2011 ൽ അബ്ദുല്ലക്കുട്ടിയോട് തോറ്റ കടന്നപ്പള്ളി 2016 ൽ 1196 വോട്ടിനാണു പാച്ചേനിയെ അട്ടിമറിച്ചത്. പാളയത്തിലെ പടയാണ് അന്നു പാച്ചേനിക്കു വിനയായത്. സിറ്റിങ് എംഎൽഎ അബ്ദുല്ലക്കുട്ടിയെ തലശ്ശേരിയിലേക്കു മാറ്റിയതിന്റെ വിരോധവും വോട്ടർമാർ പ്രകടിപ്പിച്ചു.

കെപിസിസി പ്രസിഡന്റ് മത്സരിക്കാനെത്തുമോ എന്ന ചർച്ചയിൽ കണ്ണൂരുമുണ്ടായിരുന്നെങ്കിലും നേതാക്കളുടെയും പ്രവർത്തകരുടെയും ഒന്നാം ‘ചോയ്സ്’ പാച്ചേനിയായിരുന്നു. തോറ്റ മണ്ഡലത്തിൽ ജയിക്കാനുള്ള തയാറെടുപ്പുകളായിരുന്നു 5 വർഷം. ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ സംഘടനയെ ചലിപ്പിച്ച നേതൃമികവ് അണികൾക്കിടയിൽ സ്വീകാര്യത കൂട്ടി. കടന്നപ്പള്ളിയും പഴയ കടന്നപ്പള്ളിയല്ല, മന്ത്രിയാണ്. ഏതു വീടിന്റെയും അടുക്കള വരെ കയറിച്ചെല്ലുന്ന ജനകീയമന്ത്രി. 

വ്യക്തിബന്ധങ്ങളാണു പിടിവള്ളി. കോൺഗ്രസ്–എസിനല്ല, കടന്നപ്പള്ളിക്കാണു സിപിഎം കണ്ണൂർ സീറ്റ് കൊടുത്തതെന്നതു പരസ്യമായ രഹസ്യം.

വ്യക്തിക്കും രാഷ്ട്രീയത്തിനുമപ്പുറം സമുദായ സമവാക്യങ്ങളും കണ്ണൂരിൽ നിർണായകമാണ്. ഏറിയും കുറഞ്ഞും എല്ലാവർക്കും വോട്ടുബാങ്കുണ്ട്. മുസ്‍ലിം ലീഗിന്റെ ഇളകാത്ത കോട്ടകൾ ഭേദിക്കുക ഇടതുപക്ഷത്തിന് എളുപ്പവുമല്ല.

മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികൾ വോട്ടായി മാറുമെന്നു കടന്നപ്പള്ളി പ്രതീക്ഷിക്കുന്നു. മുന്നണിവോട്ടുകൾ ചോരാതിരുന്നാൽ മാത്രം മതി വിജയിക്കാനെന്ന വിശ്വാസം യുഡിഎഫിനുണ്ട്. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ 23,423 വോട്ടായിരുന്നു ഇവിടെ കെ. സുധാകരന്റെ ലീഡ്. തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മുഴുവൻ കോർപറേഷനുകളും എൽഡിഎഫ് നേടിയപ്പോൾ കണ്ണൂ‍ർ മാത്രം യുഡിഎഫിനൊപ്പം നിന്നു. കോർപറേഷനിലെ 40 ഡിവിഷനും മുണ്ടേരി പഞ്ചായത്തുമാണു മണ്ഡലത്തിലുള്ളത്. 40 ൽ 24 ഡിവിഷൻ യുഡിഎഫും 15 എൽഡിഎഫും 1 സ്വതന്ത്രനും നേടി. 

പഞ്ചായത്ത് എൽഡിഎഫ് ഭരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ സമ്പാദ്യം 13,215 വോട്ടാണ്. ബിജെപി ജില്ലാ സെക്രട്ടറി അർച്ചന വണ്ടിച്ചാലാണു സ്ഥാനാർഥി.

English Summary: Kerala Assembly Elections 2021 - Kannur Constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com