ADVERTISEMENT

കൊച്ചി ∙ കേരളം ഭൂമിയേറ്റെടുത്തു നൽകുകയാണെങ്കിൽ അങ്കമാലി–എരുമേലി ശബരി റെയിൽ പദ്ധതി ഒരു വർഷത്തിനകം യാഥാർഥ്യമാക്കുമെന്നു കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. പ്രസക്ത ഭാഗങ്ങൾ:

∙സംസ്ഥാന സർക്കാർ ശബരി പാതയുടെ പകുതി ചെലവു വഹിക്കാമെന്നു പറയുന്നുണ്ടല്ലോ?

പറയുന്നതല്ലേയുള്ളൂ. അവർക്ക് പദ്ധതിയോട് ആത്മാർഥതയുണ്ടെങ്കിൽ ആദ്യം സ്ഥലമേറ്റെടുത്തു കൈമാറട്ടെ. ഭൂമി കൈമാറിയാൽ ഒരു വർഷം കൊണ്ടു പാത നിർമിച്ചു കാണിക്കാം. 

കേരളത്തിന്റെ കാര്യത്തിൽ ഞാൻ തീർത്തും നിരാശനാണ്. മറ്റു സംസ്ഥാനങ്ങളിലൊന്നും റെയിൽവേ പദ്ധതികൾ നടപ്പാക്കാൻ ഇത്രയും ബുദ്ധിമുട്ടില്ല. സംസ്ഥാനം സഹകരിക്കാതെ റെയിൽവേയ്ക്ക് ഒന്നും ചെയ്യാനാകില്ല.

∙ താങ്കൾ 2019 ൽ തറക്കല്ലിട്ട നേമം ടെർമിനലിന് ഭൂമിയേറ്റെടുത്തു നൽകാൻ സംസ്ഥാന സർക്കാർ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. എന്നാൽ ഇതുവരെ എസ്റ്റിമേറ്റിനു പോലും റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചിട്ടില്ല?

ആ വിഷയം ഞാൻ പരിശോധിക്കാം. കഴിഞ്ഞ 10 വർഷത്തെ ബജറ്റ് വിഹിതം എടുത്താൽ കേരളത്തിന് ഏറ്റവും കൂടുതൽ വിഹിതം നൽകിയിരിക്കുന്നതു ബിജെപി സർക്കാരാണെന്നു ബോധ്യമാകും. 372 കോടി രൂപ വീതമാണു യുപിഎ കാലത്തു പ്രതിവർഷം ലഭിച്ചതെങ്കിൽ ഇപ്പോൾ 903 കോടി രൂപയാണു ശരാശരി വിഹിതം.

∙ ബജറ്റ് വിഹിതത്തിന്റെ വലിയൊരു ഭാഗം എക്സ്ട്രാ ബജറ്ററി റിസോഴ്സ് എന്ന ഹെഡിലായതിനാൽ ഭൂമിയേറ്റെടുക്കാൻ ഉപയോഗിക്കാൻ കഴിയുന്നില്ലെന്നു പരാതിയുണ്ടല്ലോ ?

ക്യാപിറ്റൽ ഇൻവെസ്റ്റ്െമന്റിനു പണം തടസ്സമല്ല. ഭൂമിക്കു എത്ര പണം വേണമെങ്കിലും നൽകാൻ തയാറാണ്. 2.5 ലക്ഷം കോടി രൂപ റെയിൽവേയുടെ പക്കൽ ഇപ്പോൾ വികസന പദ്ധതികൾക്കു ലഭ്യമാണ്.

∙സ്റ്റേഷൻ നവീകരണം ഉത്തരേന്ത്യയിൽ മാത്രമാണ് നടക്കുന്നത്. കേരളത്തിൽ എന്താണു വൈകുന്നത്?

5 വർഷം മുൻപുള്ള സ്റ്റേഷനുകളാണോ ഇപ്പോഴുള്ളത്? സ്റ്റേഷനുകളുടെ നിലവാരത്തിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. വികസന പദ്ധതികൾ പലതും കരാർ നൽകുന്ന ഘട്ടത്തിലാണ്. തിരുവനന്തപുരം ഉൾപ്പെടെ വികസിപ്പിക്കും.

∙റെയിൽവേ വിവിധ സോണുകളിൽ ട്രെയിനുകളുടെ വേഗപരിധി മണിക്കൂറിൽ 130 ആയി വർധിപ്പിക്കുമ്പോൾ കേരളത്തിൽ ഇത് എത്ര കണ്ടു നടപ്പാക്കാൻ കഴിയും?

ആ വിഷയം എന്റെ മുൻപിൽ വന്നിട്ടില്ല. വന്ദേഭാരത് പോലെയുള്ള ട്രെയിൻ സെറ്റുകൾ ഉപയോഗിക്കാൻ കഴിയുമോയെന്നു പരിശോധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com