പരാതിയിൽ 3.17 ലക്ഷം ഇരട്ടവോട്ട്; കമ്മിഷൻ കണ്ടത് 38,586
Mail This Article
കൊച്ചി ∙ വോട്ടർ പട്ടികയിൽ 3,16,671 ഇരട്ടവോട്ടുകളുണ്ടെന്നു രാഷ്ട്രീയ പാർട്ടികൾ പരാതി നൽകിയെങ്കിലും ഇന്നലെ വരെ നടത്തിയ പരിശോധനയിൽ 38,586 പേരുകളാണ് തിരിച്ചറിഞ്ഞതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയിൽ അറിയിച്ചു. ഇവരെ ബൂത്ത് ലവൽ ഓഫിസർമാർ (ബിഎൽഒ) സന്ദർശിച്ചു സ്ഥലത്തില്ലാത്തവർ, മാറിപ്പോയവർ, മരിച്ചവർ എന്നിങ്ങനെ അടയാളപ്പെടുത്തുന്ന എഎസ്ഡി പട്ടികയിൽ ഉൾപ്പെടുത്തും. വോട്ടർ പട്ടികയ്ക്കൊപ്പം എഎസ്ഡി പട്ടികയും പ്രിസൈഡിങ് ഓഫിസർക്കു കൈമാറും.
വ്യാജ/ഇരട്ടവോട്ടുകൾ നീക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് കമ്മിഷന്റെ വിശദീകരണം. വാദങ്ങൾ പൂർത്തിയായ കേസ് ഇന്നു വിധി പറയാൻ മാറ്റി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തിരഞ്ഞെടുപ്പിൽ ഒരാളെയും അനധികൃതമായി വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നും വോട്ടർ പട്ടികയുടെ പവിത്രത നിലനിർത്തുമെന്നും കമ്മിഷൻ അറിയിച്ചു.
ഫോട്ടോ എടുക്കും
എഎസ്ഡി പട്ടികയിലുള്ളവർ ഒന്നിലേറെ വോട്ടുകൾ ചെയ്യാതിരിക്കാൻ പോളിങ് സ്റ്റേഷനുകളിൽ അധിക മുൻകരുതലുകൾ സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. കള്ളവോട്ടും ഇരട്ടവോട്ടും തടയാൻ പോളിങ് സ്റ്റേഷൻ തിരിച്ച് എഎസ്ഡി പട്ടിക തയാറാക്കി പ്രിസൈഡിങ് ഓഫിസർമാർക്ക് നൽകും. എഎസ്ഡി പട്ടികയിലുള്ളവർ വോട്ടു ചെയ്യാനെത്തിയാൽ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തും. തിരിച്ചറിയൽ രേഖകൾ പരിശോധിക്കുന്നതിനൊപ്പം റജിസ്റ്ററിൽ വിരലടയാളം പതിപ്പിക്കും. എല്ലാ എഎസ്ഡി വോട്ടർമാരുടെയും ഫോട്ടോ എടുക്കും.
English Summary: Election Commission about twin vote row by Ramesh Chennithala