‘തോറ്റാൽ ഞാനല്ലല്ലോ തോൽക്കുക, പാർട്ടിയല്ലേ; എത്രയെന്നുവച്ചാ സഹിക്കുന്നത്’
Mail This Article
ന്യൂഡൽഹി ∙ ‘മുഖ്യമന്ത്രിയാകേണ്ടിയിരുന്ന’ വി.എസ്. അച്യുതാനന്ദൻ 1965 വോട്ടിനാണ് 1996 ൽ മാരാരിക്കുളത്തു പരാജയപ്പെടുന്നത്. ‘തോറ്റാൽ ഞാനല്ലല്ലോ തോൽക്കുക, പാർട്ടിയല്ലേ, വരട്ടെ... നോക്കാം’ എന്നായിരുന്നു സ്ഥാനാർഥിയാകുമ്പോൾ വിഎസിന്റെ പ്രഖ്യാപനം. പാർട്ടി തോൽപിച്ചു. അതെങ്ങനെയെന്ന് വിഎസ് നടത്തിയ പരിശോധനയുടെ വിവരണം ‘വിഎസിന്റെ ആത്മരേഖ’യെന്ന ജീവചരിത്രത്തിലുണ്ട്. വിഎസ് ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായിരിക്കെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്റർ പി.ജയനാഥ് തയാറാക്കിയ പുസ്തകത്തിൽനിന്ന്:
‘വിഎസ് ഇലക്‌ഷൻ കമ്മിറ്റി ഓഫിസിൽ എത്തി. തിരഞ്ഞെടുപ്പുകാലത്തെ പ്രവർത്തനങ്ങളുടെ രേഖകളും യോഗങ്ങളുടെ മിനിട്സും പരിശോധിക്കുകയായിരുന്നു ലക്ഷ്യം. ഓഫിസ് സെക്രട്ടറിയോട് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് കാര്യമായി ഒന്നും അവശേഷിച്ചിരുന്നില്ല എന്നാണ്. എല്ലാം തീയിട്ടിരിക്കുന്നു. ഒരു മൂലയിൽ. കത്തിക്കരിഞ്ഞതിനു സമീപം വിഎസ് ഇരുന്നു. ചാമ്പൽ ഇളക്കി തിരഞ്ഞു. മുഴുവൻ കത്താത്ത കുറെ ഭാഗങ്ങൾ. അദ്ദേഹം അത് ഒന്നൊന്നായി പെറുക്കിയെടുത്തു. അങ്ങനെ കുറെ. അവ പരിശോധിച്ചപ്പോൾ കുറെ സൂചനകൾ ലഭിച്ചു.’
‘തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ഉദാസീനത ആരോപിക്കപ്പെട്ടത്, അതു പരിഹരിക്കാൻ നടപടിയെടുക്കാതിരുന്നത് തുടങ്ങി പ്രചാരണരംഗത്ത് മനഃപൂർവം വരുത്തിയ വീഴ്ചകളുടെ പട്ടികതന്നെ തയാറാക്കാൻ വിഎസിനു കഴിഞ്ഞു. നിരവധി സഖാക്കളിൽനിന്നു ലഭിച്ച വിവരങ്ങളും ഞെട്ടിപ്പിക്കുന്നതായി. പിബി മെംബർക്ക് ഡൽഹിയിൽ കുറെയേറെ പണിയുണ്ട്. അതിനിടയ്ക്ക് ഇവിടത്തെ കാര്യങ്ങൾ നോക്കാൻ സമയം ലഭിച്ചെന്നു വരില്ല എന്നൊക്കെയുള്ള വാദങ്ങൾ ഇറങ്ങിയത് സിപിഎമ്മിന്റെ ഉത്തരവാദപ്പെട്ടവരിൽനിന്നാണെന്നും സാക്ഷ്യം പുറത്തുവന്നു. ഒരു കാര്യം വ്യക്തമായി: വിഎസിനെ തോൽപിക്കുകയായിരുന്നു. കുറഞ്ഞപക്ഷം, ജയിക്കാതിരിക്കാൻ മനഃപൂർവമായ വീഴ്ചകൾ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായതു കണ്ടെത്താൻ കഴിഞ്ഞു.’
‘എത്രയെന്നുവച്ചാ സഹിക്കുന്നത്?’
2015 ഫെബ്രുവരിയിൽ ആലപ്പുഴയിൽ സംസ്ഥാന സമ്മേളനത്തിനു തൊട്ടുമുൻപാണ് ‘വിഎസ് പാർട്ടിവിരുദ്ധ മനോനിലയിലേക്കു പൊയ്ക്കൊണ്ടിരിക്കുന്നു’ എന്ന കുറ്റപ്പെടുത്തലുമായാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രമേയം പാസാക്കുന്നത്. സമ്മേളനത്തിനിടെ വിഎസ് തിരുവനന്തപുരത്തേക്കു മടങ്ങി.
ആ ഇറങ്ങിപ്പോക്കിനെക്കുറിച്ച് ജീവചരിത്രം പറയുന്നു: ‘പ്രമേയത്തിനു പിന്നാലെ റിപ്പോർട്ട്, അതിനു പിന്നാലെ ചർച്ചകൾ. വിഎസിനെക്കാൾ അറുപത്തഞ്ചും എഴുപത്തഞ്ചും വയസ്സു കുറഞ്ഞവർ.
ഗുരുത്വത്തെക്കാൾ വലുത് സ്റ്റേറ്റ് കാർ എന്ന മലിനസംസ്കാരത്തിന് അടിമപ്പെട്ട പിള്ളേരുടെ വായിൽനിന്നു വന്നതൊക്കെ ഒന്നും വിടാതെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്നു. ആ റിപ്പോർട്ടുകളിൽ പിശകുണ്ടെന്ന് ഒൗദ്യോഗിക തിരുത്തലുകളൊന്നും ഉണ്ടായിരുന്നില്ല.
ഇതെല്ലാം കണ്ടും കേട്ടും സഹിച്ചിരിക്കുകയായിരുന്നു വി.എസ്. അച്യുതാനന്ദൻ എന്ന 92 വയസ്സുകാരൻ. വിഎസ് തിരുവനന്തപുരത്തു മടങ്ങിയെത്തി.
അനുനയ സമീപനവുമായി ചില ഉറ്റ സഖാക്കൾ ബന്ധപ്പെട്ടു. വിഷയം എടുത്തിട്ടപ്പോഴേ വിഎസ് പ്രതികരിച്ചു: ‘എത്രയെന്നുവച്ചാ സഹിക്കുന്നത്?’’
English Summary: V.S. Achuthanandan on Mararikulam assembly election