ADVERTISEMENT

തൊട്ടടുത്ത പിറവവും കോട്ടയവും ഏറ്റുമാനൂരും കായലിനക്കരെ ആലപ്പുഴയുമൊക്കെ പ്രചാരണച്ചൂടിൽ തിളയ്ക്കുമ്പോഴും വൈക്കം തണൽ പുതച്ചാണു നിൽക്കുന്നത്. അത് ഇടത്തോട്ടുചാഞ്ഞ തണലാണെന്നു സിപിഐയും അതല്ല, വികസനമെത്താത്തതിന്റെ ആലസ്യമാണെന്നു യുഡിഎഫും പറയുന്നു.

കേന്ദ്രപദ്ധതികൾ പോലും ഇവിടെയെത്താൻ ആരും ശ്രമിക്കാത്തതിന്റെ മുരടിപ്പാണെന്നു ബിഡിജെഎസ് സ്ഥാനാർഥി അജിത സാബു തിരുത്തുന്നു.

മൂന്നു പെണ്ണുങ്ങൾ

വഴിനീളെ പോസ്റ്ററുകളിൽ ചിരിതൂകി സി.കെ. ആശയും ഡോ. പി.ആർ. സോനയും അജിത സാബുവും. സ്ഥാനാർഥിനിർണയ സമയത്തു 3 മുന്നണിയിലും വിവാദമില്ലാതെ ഉറച്ച പേരുകളാണു വൈക്കത്തെ സ്ഥാനാർഥികളുടേത്.

മത്സരത്തിനു മുൻപേ പരിചയക്കാരാണു 3 പേരും. കോട്ടയത്തിന്റെ മുൻനഗരസഭാധ്യക്ഷയാണു സോന. താൻ പഠിച്ചതു പിആർ (പബ്ലിക് റിലേഷൻസ്) ആണെന്ന് ആശ പറയുന്നു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റാണ് അജിത സാബു.

വാക്കേയുള്ളൂ, വികസനമില്ല

പ്രചാരണത്തിനിടെ തളർന്നുവീണ് ആശുപത്രിയിലായിരുന്നു എൻഡിഎ സ്ഥാനാർഥി അജിത സാബു. പ്രമേഹമാണു പണി തന്നതെന്നും തിരിച്ചെത്തിയെന്നും ക്ഷീണമേശാതെയുള്ള വാക്കുകൾ. മുൻ കോട്ടയം ജില്ലാ പഞ്ചായത്തു പ്രസിഡന്റിന് ഈ ഓട്ടമൊക്കെ പണ്ടേ ശീലമാണ്.

ഇപ്പോഴും ലക്ഷംവീടുകളിലെ ഇരട്ടവീടുള്ള സ്ഥലങ്ങളുണ്ട് വൈക്കത്തെന്ന് അജിത പറയുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതിനാൽ മണ്ഡലത്തെക്കുറിച്ചു കൂടുതലറിയാം. ഒരുദിവസം മെനക്കെട്ടു ശുദ്ധജലം ശേഖരിക്കാൻ പോകേണ്ടിവരുന്നവരും ഇവിടെയുണ്ട്. തൊട്ടടുത്ത സ്ഥലങ്ങളിലെല്ലാം നല്ല റോഡുവന്നു. ഇവിടെ ഇപ്പോഴും റോഡ് വാഗ്ദാനത്തിലേയുള്ളൂ. പോകുന്നിടത്തെല്ലാം കേൾക്കുന്നത് അവഗണനയുടെ കഥകളാണ്. 

∙ ഒരുപാടു സ്ത്രീകൾ രാഷ്ട്രിയത്തിലേക്കു വരുന്നു. അതെക്കുറിച്ച്?

വനിതകൾക്കായി ധാരാളം പദ്ധതികൾ കേന്ദ്രസർക്കാരടക്കം നടപ്പാക്കുന്നുണ്ട്. ഇതൊക്കെ സ്ത്രീകളെ പൊതുരംഗത്തേക്കു കൊണ്ടുവരുന്നുണ്ട്. കൂടുതൽ പേർ വരണം.

∙ 3 മുന്നണിയുടെയും സ്ഥാനാർഥികൾ സ്ത്രീകളാണല്ലോ?

ഇവിടത്തെ മാത്രം പ്രത്യേകതയാണ്. നല്ല കാര്യമാണ്.

സിറ്റിങ് അല്ല,ഈ എംഎൽഎ

വിടർന്ന ചിരിയും വലിയ വട്ടപ്പൊട്ടുമായി പ്രചാരണ ഗാനത്തിനൊപ്പം പാടിയും താളംപിടിച്ചുമാണ് ആശയുടെ വരവ്. വണ്ടിയിൽ നിറയെ പൂച്ചെണ്ടുകൾ, പഴക്കുല, ലഡു... ഇടയ്ക്കു കോൺഗ്രസ് തിരഞ്ഞെടുപ്പ് ഓഫിസിലെ പ്രവർത്തകർക്കു നേരെ കൈവീശിക്കാട്ടി. 

പറയുമ്പോൾ സിറ്റിങ് എംഎൽഎ ആണെങ്കിലും താൻ വെറുതേയിരിക്കുന്നയാളല്ലെന്നു വൈക്കംകാർക്കു നന്നായി അറിയാമെന്ന് ആശ പറയുന്നു. കഷ്ടിച്ചു കിട്ടിയ രണ്ടാഴ്ചയ്ക്കിടെ മണ്ഡലത്തിൽ ഒരുവട്ടം കാൽനടയായി എല്ലായിടത്തുമെത്തി. അതിന്റെ ബാക്കി ഇപ്പോഴും നീരായി കാലിലുണ്ട്. രണ്ടാംഘട്ടം യോഗങ്ങളും സ്വീകരണങ്ങളുമായിരുന്നു. ഇപ്പോൾ മൂന്നാംഘട്ടത്തിൽ. യോഗങ്ങളിൽ ആളു കുറവാണല്ലോ എന്ന സംശയത്തിന് ‘വോട്ടുകളെല്ലാം ഉറച്ചതാണു വൈക്കത്ത്. അതുകൊണ്ട് ആളുകൂടുന്നതല്ല മാനദണ്ഡം’ എന്ന മറുപടി.

∙ ഒരുപാടു സ്ത്രീകൾ രാഷ്ട്രിയത്തിലേക്കു വരുന്നു. അതെക്കുറിച്ച്?

കൂടുതൽപേർ പൊതുരംഗത്തേക്കു വരണം. കുടുംബവും ജോലിയും ഒരുമിച്ചു കൊണ്ടുപോകുന്നതുപോലെ പൊതുരംഗത്തും ശോഭിക്കാൻ സാധിക്കണം.

∙ 3 മുന്നണിയുടെയും സ്ഥാനാർഥികൾ സ്ത്രീകളാണല്ലോ?

അതു വളരെ നല്ല കാര്യമല്ലേ, സംസ്ഥാനത്തു മറ്റെവിടെയും ഈ പ്രത്യേകതയില്ല.

പ്രതീക്ഷയോടെ

പ്രതീക്ഷയ്ക്കു വകയുണ്ടെന്ന് ഉറച്ചു പറയുന്നു യുഡിഎഫ് സ്ഥാനാർഥി സോന. സ്ഥാനാർഥിപ്പട്ടികയിൽ മറ്റുപലയിടത്തും മാറിമറിച്ചിലുകളുണ്ടായപ്പോൾ വൈക്കത്തുമാത്രം അതിന്റെ അലയൊലിപോലുമെത്തിയില്ല.തദ്ദേശതിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയാണു സോന പൊതുരംഗത്തേക്കെത്തുന്നത്.

കുറിക്കുകൊള്ളുന്ന പ്രസംഗവും വിമർശനശരങ്ങളുമായാണു സ്വീകരണകേന്ദ്രങ്ങളിൽ സോന കത്തിക്കയറുന്നത്. നാട്ടുകാരിയല്ലെന്ന വിമർശനത്തിന്, നാട്ടുകാര് കുറേക്കാലം ഭരിച്ചിട്ട് എന്തുണ്ടായെന്നു ചിരിയോടെ ചോദ്യം. കടകളിലും കവലകളിലുമൊക്കെ ഓടിയെത്തി അവരിലൊരാളായുള്ള സംസാരം. എല്ലാ വിഷയത്തെക്കുറിച്ചും കൃത്യമായ നിരീക്ഷണം, മറുപടി. അൽപം പതിഞ്ഞ രീതിയാണെങ്കിലും മനസ്സിൽത്തറയ്ക്കുന്ന വാക്കുകളാണു പ്രധാന ആയുധം.

പരമ്പരാഗത വ്യവസായങ്ങളും മത്സ്യ, മൺപാത്ര മേഖലയുമടക്കം സാധാരണക്കാരാണു വൈക്കത്തിന്റെ ഭൂരിഭാഗവും. തുരുത്തുകളിലായി കുരുങ്ങിപ്പോയ ജീവിതങ്ങൾക്കു മുന്നിൽ വികസനത്തിന്റെ പാലം വലിക്കുകയായിരുന്നു ഇത്രനാൾ ഭരിച്ചവരെന്നു സോനയുടെ വിമർശനം.

∙ ഒരുപാടു സ്ത്രീകൾ രാഷ്ട്രിയത്തിലേക്കു വരുന്നു. അതെക്കുറിച്ച്?

സ്ത്രീകൾക്കും ശോഭിക്കാനാകുമെന്നു തെളിയിക്കേണ്ടത് നമ്മളൊക്കെത്തന്നെയാണ്.

∙ 3 മുന്നണിയുടെയും സ്ഥാനാർഥികൾ സ്ത്രീകളാണല്ലോ?

മത്സരത്തിൽ സ്ത്രീ എന്നോ പുരുഷൻ എന്നോ കരുതേണ്ട കാര്യമില്ല. മുന്നണികൾ വനിതകളെ സ്ഥാനാർഥികളാക്കുന്നതു ശുഭസൂചനയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com