ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തു മുഖ്യധാരാ മാധ്യമങ്ങൾ അടക്കം ചട്ടം ലംഘിച്ച് ഇൗയാഴ്ച നടത്തിയ അഭിപ്രായ സർവേകൾ നിയന്ത്രിക്കുന്നതിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ ഭാഗത്തു ഗുരുതര വീഴ്ച.

സുപ്രീം കോടതി നിർദേശത്തെ തുടർന്ന് 2019 ൽ കമ്മിഷൻ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് വോട്ടെടുപ്പു പൂർത്തിയാകുന്ന സമയത്തിന് 48 മണിക്കൂർ മുൻപു വരെയേ അഭിപ്രായ സർവേ പാടുള്ളൂ. പല ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ആദ്യ ഘട്ട വോട്ടെടുപ്പു പൂർത്തിയാകുന്ന സമയത്തിന് 48 മണിക്കൂർ മുൻപു വരെയാണു സർവേ അനുവദിച്ചിട്ടുള്ളത്.

ആദ്യഘട്ട തിരഞ്ഞെടുപ്പ് അസമിലും ബംഗാളിലും മാർച്ച് 27നാണ്. ഇതനുസരിച്ച് മാർച്ച് 25നു വൈകിട്ട് 7 വരെ മാത്രമേ അഭിപ്രായ സർവേ പാടുള്ളൂ. എന്നാൽ 2 പ്രമുഖ ന്യൂസ് ചാനലുകളും ഒരു ഓൺലൈൻ പോർട്ടലും കേരളത്തിൽ മാർച്ച് 29, 30 തീയതികളിൽ സർവേ ഫലം പുറത്തുവിട്ടെങ്കിലും തിരഞ്ഞെടുപ്പു കമ്മിഷൻ അനങ്ങിയില്ല. 

ഇതിൽ ഒരു ചാനൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി തേടിയെങ്കിലും മറുപടി നൽകിയില്ല. സർവേ ഫലം പ്രസിദ്ധീകരിച്ചപ്പോൾ ഇടപെട്ടുമില്ല.

കേരളത്തിലെ നിർണായകമായ 40 മണ്ഡലങ്ങളിലെ അഭിപ്രായ സർവേ ഫലം പ്രസിദ്ധീകരിക്കാൻ അനുമതി തേടി ഒരു ചാനൽ വെള്ളിയാഴ്ച കമ്മിഷന് അപേക്ഷ നൽകിയതിനെ തുടർന്നാണ് നടപടിക്രമങ്ങൾ പരിശോധിക്കുകയും 2019 ൽ  പുറത്തിറക്കിയ വിജ്ഞാപനം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുകയും ചെയ്തത്. 

തുടർന്ന് ഫലം പ്രസിദ്ധീകരിക്കാനാകില്ലെന്നു വ്യക്തമാക്കി ചാനലിനു മറുപടി നൽകി. കൂടാതെ സംസ്ഥാനത്ത് അഭിപ്രായ സർവേകൾ വിലക്കി അറിയിപ്പും പ്രസിദ്ധീകരിച്ചു. 

സംസ്ഥാനത്ത് എൽഡിഎഫിനു വലിയ മേൽക്കൈ പ്രവചിച്ചുകൊണ്ടുള്ള 3 പ്രധാന സർവേ ഫലങ്ങളാണ് കമ്മിഷന്റെ വിജ്ഞാപനം ലംഘിച്ച് മാർച്ച് 25നു ശേഷം മാധ്യമങ്ങൾ പുറത്തുവിട്ടത്. 

ചെറുകിട സ്ഥാപനങ്ങളും സർവേ ഫലം പുറത്തുവിട്ടു. 30നു ശേഷം നടത്തിയ സർവേകളിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പമെന്നാണു പല ഏജൻസികളും കണ്ടെത്തിയത്. എന്നാൽ, ഇവ ചട്ടം ചൂണ്ടിക്കാട്ടി കമ്മിഷൻ വിലക്കുകയും ചെയ്തു. 

തപാൽ വോട്ടെടുപ്പ് ആരംഭിച്ചു കഴിഞ്ഞതിനാൽ അഭിപ്രായ സർവേ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കമ്മിഷനു പരാതി നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com