ADVERTISEMENT

തിരുവനന്തപുരം∙ നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ വാഹനം ബിജെപി പ്രവർത്തകർ ആക്രമിച്ചു. ഇന്നലെ രാത്രി പത്തരയോടെ വെള്ളായണി സ്റ്റുഡിയോ റോഡിലായിരുന്നു സംഭവം.

അക്രമം തടയാനെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷജീറിന് ആക്രമണത്തിൽ തലയ്ക്കു പരുക്കേറ്റു. ഇദ്ദേഹത്തെ നേമം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് എത്തിയാണ് ബിജെപി പ്രവർത്തകരെ പിന്തിരിപ്പിച്ച് മുരളീധരന്റെ വാഹനത്തിനു പോകാൻ സൗകര്യം ഒരുക്കിയത്.

പൊലീസിനു നേരെയും ബിജെപിക്കാരുടെ കയ്യേറ്റമുണ്ടായി. തുടർന്നു നടത്തിയ ലാത്തിച്ചാർജിൽ കോൺഗ്രസ്–ബിജെപി പ്രവർത്തകർക്കു പരുക്കേറ്റു. വിവേക്, പ്രഹ്ലാദ്, ആകാശ് തുടങ്ങിയവർക്കാണു പരുക്കേറ്റത്. കെ.മുരളീധരന്റെ ഡ്രൈവർക്കും പരുക്കുണ്ട്. ഇവരെ ശാന്തിവിള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിനിടെ കല്ലേറുമുണ്ടായി 

സ്റ്റുഡിയോ റോഡിൽ വോട്ടർമാരെ കാണാനെത്തിയ കെ.മുരളീധരൻ സഞ്ചരിച്ച വാഹനം ബിജെപി പ്രവർത്തകർ തടയുകയായിരുന്നു. മണ്ഡലത്തിലെ പ്രമുഖരെ കണ്ട് അവസാനവട്ടം വോട്ട് ഉറപ്പിക്കാനും ബൂത്ത് ക്രമീകരണം വിലയിരുത്താനുമായി മറ്റു നേതാക്കൾക്കൊപ്പം സഞ്ചരിക്കുകയായിരുന്നു മുരളീധരൻ. വെള്ളായണി ഭാഗത്തെ സന്ദർശനം കഴിഞ്ഞ് നേമത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലേക്കു മടങ്ങാൻ തുടങ്ങുമ്പോഴായിരുന്നു പ്രദേശത്തെ മുപ്പതോളം ബിജെപി പ്രവർത്തകർ കൂട്ടമായി എത്തി പ്രതിഷേധിച്ചത്. 

വോട്ടിനായി പണം വിതരണം ചെയ്യാനാണ് സ്ഥാനാർഥി എത്തിയതെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മുരളീധരനും ഒപ്പമുള്ളവരും കാറിൽ കയറിയപ്പോഴാണ് വാഹനം ആക്രമിച്ചത്. ബോണറ്റിലും ഗ്ലാസിലും അടിക്കുകയും മുന്നിലെ ഫ്ലാഗ് റോഡ് ഒടിക്കുകയും ചെയ്തു. തുടർന്നാണ് കല്ലേറുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർക്കു നേരെയുള്ള ആക്രമണത്തിലാണു ഷജീറിനു പരുക്കേറ്റത്. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ രാത്രി നേമം പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി. സംഭവസ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ് 

അക്രമം പരാജയഭീതി കൊണ്ട്: മുരളീധരൻ 

പരാജയഭീതികൊണ്ടാണ് ബിജെപി അതിക്രമമെന്നും തിരഞ്ഞെടുപ്പ് സമാധനപരമായി നടത്താൻ നടപടി സ്വീകരിക്കണമെന്ന് കമ്മിഷണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.മുരളീധരൻ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com