ADVERTISEMENT

കോഴിക്കോട് ∙ നഗരസൗന്ദര്യവൽക്കരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ‘അമൃത്’ (അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോമേഷൻ) പദ്ധതി 6 വർഷം പിന്നിട്ടിട്ടും കേരളത്തിൽ പൂർത്തിയായതു പകുതി മാത്രം.  2020 മാർച്ചിൽ പൂർത്തിയാക്കേണ്ടിയിരുന്ന പദ്ധതിയുടെ സമയപരിധി കഴിഞ്ഞ 31 വരെ ദീർഘിപ്പിച്ചു നൽകിയിട്ടും എങ്ങുമെത്താത്തതിനെ തുടർന്ന് ഒരു വർഷം കൂടി നീട്ടാൻ കേന്ദ്രം അനുമതി നൽകി.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, ഗുരുവായൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ നഗരങ്ങളിലാണ് ‘അമൃതി’ൽ 2357.69 കോടി രൂപയുടെ 1006 പദ്ധതികൾ തീരുമാനിച്ചത്. 6 വർഷം പിന്നിട്ടപ്പോൾ പൂർത്തിയാക്കിയത് 1109.71 കോടിയുടെ 653 പദ്ധതികൾ മാത്രം. വിനിയോഗ ശതമാനം 48.86. 

ശുചിമുറിമാലിന്യ സംസ്കരണ പദ്ധതികളാണ് ഏറ്റവും പിന്നിൽ. ലക്ഷ്യമിട്ടതിന്റെ 13.50% പദ്ധതികൾ മാത്രമേ പൂർത്തിയായിട്ടുള്ളൂ. 629 കോടി രൂപയിൽ ഇതുവരെ വിനിയോഗിച്ചത് 70.42 കോടി മാത്രം. 

കൺസൽറ്റൻസി കരാർ വിവാദങ്ങളും, നടപ്പാക്കാൻ സാധിക്കാത്ത സാങ്കേതികവിദ്യ ഉൾപ്പെടുത്തി പഠന റിപ്പോർട്ട് തയാറാക്കിയതുമാണ് ഇത്രയും വൈകിപ്പിച്ചത്. 

നിർമാണം ഏറ്റെടുക്കാൻ പരിചയസമ്പന്നരായ കരാറുകാർ ഇല്ലാതിരുന്നതും പ്രശ്നമായി. കോഴിക്കോട്ടെ  ഒരു പദ്ധതി വിവിധ ഘടകങ്ങളായി തിരിച്ച്, 30% അധികതുകയിൽ ടെൻ‍ഡർ നൽകിയിരിക്കുകയാണ് ഇപ്പോൾ. 

1081 കോടി രൂപയുടെ ജലവിതരണ പദ്ധതികളിൽ 728 കോടി രൂപയുടേതു പൂർത്തിയാക്കി. മഴവെള്ളം ഒഴുക്കാനുള്ള ഓടകളുടെ നിർമാണം 58.94% പൂർത്തിയായി. നടപ്പാതയും ആകാശപ്പാതയും നിർമിക്കാനുള്ള പദ്ധതികൾ 37.45%, പാർക്കുകളുടെ നവീകരണം 44.96% എന്നിങ്ങനെ പൂർത്തിയായിട്ടുണ്ട്. 

66.94% തുക വിനിയോഗിച്ച ആലപ്പുഴയാണ് നഗരങ്ങളിൽ ഏറ്റവും മുൻപിൽ. 253.45 കോടിയിൽ 55.46 മാത്രം വിനിയോഗിച്ച് (26.82%) കൊല്ലം ഏറ്റവും പിന്നിലും.

∙ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വന്നതും പദ്ധതികൾ പുനഃക്രമീകരിക്കേണ്ടി വന്നതും കാലതാമസത്തിന് ഇടയാക്കി. എല്ലാ പദ്ധതികളുടെയും ടെൻഡർ നടപടികൾ പൂർത്തിയാക്കി. ഉടൻ തുടങ്ങാൻ കഴിയുമെന്നാണു പ്രതീക്ഷ. ഒരു തവണ നീട്ടി നൽകിയ കാലാവധി മാർച്ച് 31ന് അവസാനിച്ചെങ്കിലും 2022 മാർച്ച് വരെ നീട്ടുന്നതായി കേന്ദ്ര സർക്കാർ വാക്കാൽ അറിയിച്ചിട്ടുണ്ട്. ഉത്തരവ് ഉടൻ കിട്ടും.’ – രേണു രാജ് (സ്റ്റേറ്റ് മിഷൻ ഡയറക്ടർ)

Content Highlight: Amruth project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com