ADVERTISEMENT

തിരുവനന്തപുരം ∙ ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു കെ.ടി.അദീബിനെ നിയമിച്ചതു മുഖ്യമന്ത്രിയുടെ അനുമതിയോടെയെന്ന് രേഖകൾ.

ന്യൂനപക്ഷ കോർപറേഷൻ ജനറൽ മാനേജർക്കു വേണ്ട യോഗ്യത ജലീലിന്റെ താൽപര്യപ്രകാരം അദീബിനു യോജ്യമായ രീതിയിൽ മാറ്റം വരുത്താൻ അംഗീകാരം നൽകിയതു മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നുവെന്നാണു ഫയൽ സംബന്ധിച്ച രേഖകളിൽ വ്യക്തമാകുന്നത്. ന്യൂനപക്ഷ ക്ഷേമ സെക്രട്ടറിയുടെ അഭിപ്രായം മറികടന്നാണു മുഖ്യമന്ത്രി അനുമതി നൽകിയത്. അദീബിന്റെ നിയമനത്തിൽ സ്വജനപക്ഷപാതം കാണിച്ച മന്ത്രി കെ.ടി.ജലീൽ സ്ഥാനത്തു തുടരാൻ അർഹനല്ലെന്ന ലോകായുക്ത വിധിക്കു പിന്നാലെയാണു നിർണായകമായ രേഖ പുറത്തുവന്നത്.

ജനറൽ മാനേജർ തസ്തികയിലെ നിയമനത്തിനുള്ള യോഗ്യതയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ജലീൽ പൊതുഭരണ (ന്യൂനപക്ഷ ക്ഷേമം) സെക്രട്ടറിക്ക് 2016 ജൂലൈ 28നാണു കത്തു നൽകിയത്. നിലവിലെ യോഗ്യത നിശ്ചയിച്ചതു ധനവകുപ്പിന്റെ ഉപദേശപ്രകാരം മന്ത്രിസഭ ആയതിനാൽ മാറ്റം വരുത്തണമെന്ന ആവശ്യത്തിൽ ധനവകുപ്പിന്റെ അഭിപ്രായം തേടിയ ശേഷം മന്ത്രിസഭയുടെ അംഗീകാരത്തിനു സമർപ്പിക്കണമെന്നു പൊതുഭരണ സെക്രട്ടറി രേഖപ്പെടുത്തി. യോഗ്യതകളിൽ കൂട്ടിച്ചേർക്കൽ മാത്രമേയുള്ളൂ എന്നും അതുകൊണ്ടു മന്ത്രിസഭയുടെ അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി അംഗീകരിച്ചാൽ മതിയെന്നുമായിരുന്നു മന്ത്രി ജലീലിന്റെ മറുപടി. ഈ നിർദേശമാണു മുഖ്യമന്ത്രി 2016 ഓഗസ്റ്റ് 9 ന് അംഗീകരിച്ചത്.

അദീബിന്റെ നിയമനം സാധ്യമാകുന്ന തരത്തിലുള്ള പുതിയ യോഗ്യത കൂട്ടിച്ചേർത്തു ധന വകുപ്പിന്റെയും മന്ത്രിസഭയുടെയും അംഗീകാരം നേടാതെ ഉത്തരവിറക്കുകയായിരുന്നു എന്നാണ് ഇതോടെ വ്യക്തമായത്. യോഗ്യതയുടെ പട്ടികയിൽ ബിടെക്കും പിജിഡിബിഎയും എന്നതുകൂടി ഉൾപ്പെടുത്താനാണു ജലീൽ നിർദേശിച്ചത്. ഇതാണ് അദീബിന്റെ യോഗ്യത. നിയമനത്തെ നിയമസഭയിൽ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തിരുന്നു. സ്വകാര്യ ബാങ്കിൽ നിന്നു ന്യൂനപക്ഷ വികസന കോർപറേഷനിലേക്കുള്ള അദീബിന്റെ ഡപ്യൂട്ടേഷനെയും നേരത്തേ ഉദ്യോഗസ്ഥർ എതിർത്തിരുന്നു. ഇതും മറികടന്നാണു നിയമനം നടത്തിയത്.

ജയരാജൻ രാജിസന്നദ്ധത അറിയിക്കുകയായിരുന്നു: കോടിയേരി

ബന്ധുനിയമന വിവാദം വന്നപ്പോൾ മന്ത്രി ഇ.പി.ജയരാജൻ രാജിസന്നദ്ധത അറിയിക്കുകയും പാർട്ടി അത് അംഗീകരിക്കുകയുമാണു ചെയ്തതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ.

ജയരാജന്റെ പേരിൽ അന്നു കേസ് പോലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. മന്ത്രിമാരായ ജലീലിനും ജയരാജനും എതിരായ വിവാദങ്ങളിലും കേസുകളിലും പാർട്ടിയുടെ ഭാഗത്തുനിന്ന് ഇരട്ടനീതിയല്ലേ ഉണ്ടാകുന്നതെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു കോടിയേരി.

jaleelpinarayi

ജലീൽ  ആശുപത്രി  വിട്ടു

തൃശൂർ ∙ അമല മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മന്ത്രി കെ.ടി. ജലീൽ ആശുപത്രി വിട്ടു.

താടിയെല്ലിനു താഴെ മുഖത്തു പ്ലാസ്റ്റിക് സർജറിക്കായി കഴിഞ്ഞ ബുധനാഴ്ചയാണ് ഇവിടെ പ്രവേശിപ്പിച്ചത്. പ്ലാസ്റ്റിക് സർജറി വിഭാഗം തലവനും കോസ്മറ്റിക് സർജറി വിദഗ്ധനുമായ ഡോ. ജയകൃഷ്ണൻ കോലാടിയുടെ ചികിത്സയിലായിരുന്നു.

ജലീലിനെ മുഖ്യമന്ത്രി പുറത്താക്കാത്തത് ഗുരുതര അനാസ്ഥ: മുല്ലപ്പള്ളി

തിരുവനന്തപുരം∙ ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീൽ കുറ്റക്കാരനാണെന്നു ലോകായുക്ത വിധിച്ചിട്ടും അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നു പുറത്താ‍ക്കാതെ ഗുരുതര അനാസ്ഥയാണു മുഖ്യമന്ത്രി കാണിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

മൻസൂർ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തിൽ ദുരൂ‍ഹതയുള്ളതിനാൽ വിശദ അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com