ADVERTISEMENT

ന്യൂഡൽഹി ∙ മന്ത്രി കെ.ടി. ജലീലിന്റെ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റേതായി നിയമമന്ത്രി എ.കെ. ബാലൻ ഉന്നയിക്കുന്ന വാദങ്ങൾ അഴിമതി, ലോകായുക്തയുടെ തീരുമാനം തുടങ്ങിയവയിൽ സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടുകൾക്കു വിരുദ്ധമാണ്. ലോകായുക്ത നിയമത്തിന്റെ വ്യവസ്ഥകളനുസരിച്ചും നിയമമന്ത്രിയുടെ വാദങ്ങളിൽ പൊരുത്തക്കേടുണ്ട്.

പാർട്ടിയുടെ നിലപാടുകൾ

സ്വജനപക്ഷപാതം: അധികാരത്തിലുള്ളവരുടെ ബന്ധുക്കൾക്കു നൽകുന്ന അനർഹമായ ആനുകൂല്യങ്ങൾ റദ്ദാക്കിയാൽ മാത്രം പോരാ, വഴിവിട്ട നടപടിയെക്കുറിച്ച് ഉന്നതതല അന്വേഷണം വേണം, മന്ത്രി രാജിവയ്ക്കുകയും വേണം. സ്വകാര്യ ലാഭത്തിനായുള്ള അധികാര ദുർവിനിയോഗം മാത്രമല്ല, സ്വജനപക്ഷപാതവും സ്വാധീനം ഉപയോഗിക്കലും അഴിമതിയായി കണക്കാക്കണമെന്നാണ് ലോക്പാൽ ബില്ലിനെക്കുറിച്ചുള്ള രേഖയിൽ 2011 ഓഗസ്റ്റ് 25 സിപിഎം വ്യക്തമാക്കിയത്.

∙ ലോകായുക്ത: 2011 ജുലൈയിൽ ധാതുഖനനവുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ ക്രമക്കേടു കാട്ടിയെന്നു ലോകായുക്ത കണ്ടെത്തിയപ്പോൾ സിപിഎമ്മും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടു. യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റാൻ ബിജെപി തീരുമാനിക്കുകയും ചെയ്തു.

നിയമം പറയുന്നത്

ലോകായുക്ത നിയമത്തിലെ 14–ാം വകുപ്പു പ്രകാരമാണ് ജലീൽ മന്ത്രിസഭയിൽ തുടരാൻ പാടില്ലെന്നു ലോകായുക്ത പ്രഖ്യാപിച്ചത്. ഇതു മുഖ്യമന്ത്രി അംഗീകരിക്കണമെന്നും അതനുസരിച്ചു മന്ത്രി രാജിവയ്ക്കണമെന്നും ഇതേ വകുപ്പിലുണ്ട്. അതായത്, മന്ത്രിയെ രാജിവയ്പിക്കുകയെന്നതു മുഖ്യമന്ത്രിയുടെ നിയമപരമായ ബാധ്യതയാണ്. 3 മാസത്തെ സമയമുണ്ടല്ലോ എന്നു നിയമമന്ത്രി പറയുമ്പോൾ, എന്തു നടപടിയെടുത്തു അല്ലെങ്കിൽ എടുക്കാൻ ഉദ്ദേശിക്കുന്നുവെന്ന് 3 മാസത്തിനകം ലോകായുക്തയെ അറിയിക്കണമെന്നാണു നിയമത്തിലെ 12–ാം വകുപ്പ്. 

സുപ്രീം കോടതി മുൻ ജഡ്ജി അധ്യക്ഷനായ ലോകായുക്തയുടെ നടപടിയെ കീഴ്ക്കോടതി വിധിയെന്നു നിയമമന്ത്രി വിശേഷിപ്പിക്കുന്നതും ശ്രദ്ധേയം. ക്രിമിനൽ കുറ്റങ്ങൾ കണ്ടെത്തിയാൽ കുറ്റക്കാരനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഉത്തരവും നൽകാനാവുമെന്ന് ലോകായുക്ത നിയമത്തിൽ പറയുന്നുണ്ട്. അധികാര ദുർവിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതി‍ജ്ഞാലംഘനം എന്നിവയാണ് ജലീലിനെതിരെ ലോകായുക്ത വ്യക്തമാക്കിയ കുറ്റങ്ങൾ. എന്തുകൊണ്ട് പ്രോസിക്യൂഷനു നിർദേശിച്ചില്ലെന്നു ലോകായുക്ത റിപ്പോർട്ടിൽ വ്യക്തമല്ല.

മന്ത്രി ബാലന്റെ പരാമർശം അനുചിതം: കേന്ദ്രനേതൃത്വം

ന്യൂഡൽഹി ∙ കെ.ടി. ജലീൽ മന്ത്രിയായി തുടരാൻ പാടില്ലെന്ന ലോകായുക്തയുടെ തീർപ്പിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഏതാനും ദിവസത്തിനകം തീരുമാനിക്കുമെന്നു സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി. മുഖ്യമന്ത്രി ആശുപത്രിയിലായതിനാൽ ഇപ്പോൾ കൂടിയാലോചനയ്ക്കു പരിമിതിയുണ്ട്.

കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ എ.കെ. ബാലൻ നടത്തിയ പരാമർശങ്ങൾ പാർട്ടി ആലോചിച്ചെടുത്ത തീരുമാനമാണെന്ന നിലപാടു നേതൃത്വത്തിനില്ല. ഡപ്യുട്ടേഷനിൽ ബന്ധുനിയമനത്തിനു നിയമതടസ്സമില്ലെന്നും അന്തരിച്ച മുൻ മന്ത്രി കെ.എം. മാണിയുൾപ്പെടെ അത്തരത്തിൽ നിയമനം നടത്തിയിട്ടുണ്ടെന്നുമുള്ള വാദങ്ങളും അനുചിതമെന്ന വിലയിരുത്തലാണു നേതൃത്വം സൂചിപ്പിച്ചത്.

English Summary: Minister A.K. Balan statement regarding K.T. Jaleel controversy against cpm stand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com