ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ 80ൽ കൂടുതൽ സീറ്റ് ലഭിക്കാമെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. 75–80 സീറ്റ് ഉറപ്പായും പ്രതീക്ഷിക്കുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ‍.

ഇടതുമുന്നണിക്കു ചെറിയ മുൻതൂക്കമുണ്ടെന്നും പക്ഷേ ആർക്കും ഭൂരിപക്ഷമില്ലാത്ത ത്രിശങ്കു സഭ ആയിരിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. മനോരമ ഓൺലൈൻ ‘ക്രോസ് ഫയർ’ അഭിമുഖത്തിലാണ് അവകാശവാദങ്ങൾ.

എ. വിജയരാഘവൻ: എൽഡിഎഫിന് അനൂകൂലമായ ജനവിധിയുണ്ടാകും. സുരക്ഷിത ഭൂരിപക്ഷം ഉറപ്പാണ്. എല്ലാ സാധ്യതകളും അനൂകൂലമായാൽ ഇന്നോളമില്ലാത്ത ഭൂരിപക്ഷത്തിലേക്ക് ഉയരും. 80 സീറ്റ് ലഭിക്കുമെന്ന പാർട്ടി വിലയിരുത്തലിനെക്കുറിച്ചു ചോദിച്ചാൽ അതിൽ കൂടുതൽ ലഭിക്കുമെന്നാണു ‍ഞങ്ങളുടെ വിശകലനം. 2016ൽ യുഡിഎഫ് മുന്നിലെത്തിയ 3 ജില്ലകളിൽ രണ്ടെണ്ണത്തിൽ കൂടി എൽഡിഎഫിനാകും മേൽക്കൈ. കേരള കോൺഗ്രസിന്റെ (എം) വരവ് അതിനു സഹായകരമാകും. ബിജെപി ഒറ്റ സീറ്റിൽ പോലും ജയിക്കില്ല.

മുല്ലപ്പള്ളി രാമചന്ദ്രൻ: യുഡിഎഫ് പ്രതീക്ഷിക്കുന്ന 75–80 സീറ്റിൽ കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. അവ കൂടി ലഭിച്ചാൽ എണ്ണം ഇനിയുമുയരും. മുസ്‌ലിം ലീഗ് 21–23 സീറ്റ് നേടും. കേരള കോൺഗ്രസിന് 6 സീറ്റ് വരെ ലഭിക്കും. ഘടകകക്ഷികൾക്ക് 30 സീറ്റ് കിട്ടുന്ന സാഹചര്യത്തിൽ ഭൂരിപക്ഷം നേടുക കൂടുതൽ എളുപ്പമാകും. അതിസാധാരണക്കാരായ പുതുമുഖങ്ങൾ നിറഞ്ഞ യുഡിഎഫ് സ്ഥാനാർഥിപ്പട്ടികയും സമ്പന്നരെ കുത്തിനിറച്ച എൽഡിഎഫ് പട്ടികയും രണ്ടു മുന്നണികൾ തമ്മിലുള്ള വ്യത്യാസം ജനമനസ്സുകളിൽ നിറച്ചു.

കെ.സുരേന്ദ്രൻ: ആർക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യമാകും ഉണ്ടാവുക. എൻഡിഎയ്ക്ക് 10 സീറ്റ് വരെ ലഭിക്കും. അതിൽ കൂടുതൽ സീറ്റുകളിൽ രണ്ടാമതെത്തും. വോട്ടുവിഹിതം 20 ശതമാനമായി ഉയരും. ഞാൻ മത്സരിക്കുന്ന കോന്നിയിലും മഞ്ചേശ്വരത്തും വിജയ പ്രതീക്ഷയുണ്ട്. ക്രിസ്ത്യൻ വിഭാഗത്തിന്റെ പിന്തുണ ബിജെപിക്കു ലഭിച്ചു. 35 സീറ്റ് ബിജെപിക്കു കിട്ടിയാൽ ഭരണം കിട്ടും എന്നു പറഞ്ഞതു തെറ്റായി വ്യാഖ്യാനിച്ചു. സീറ്റ് കച്ചവടമല്ല ഉദ്ദേശിച്ചത്. പലരും മുന്നണികളിൽനിന്നു പുറത്തുവന്ന് ബിജെപി മുന്നണിയുടെ ഭാഗമാകും എന്നാണു ചൂണ്ടിക്കാട്ടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com