ADVERTISEMENT

കൊച്ചി ∙ പ്രമുഖ വ്യവസായി എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ പനങ്ങാട് ദേശീയപാതയോരത്തെ ചതുപ്പുനിലത്ത് ഇടിച്ചിറങ്ങിയപ്പോൾ രക്ഷാപ്രവർത്തകരായത് കുറ്റിക്കാട്ടുവീട്ടിൽ രാജേഷ് ഖന്നയും ഭാര്യ വിജിയും. ഇവരുടെ വീട്ടിൽനിന്ന് വെറും 10 മീറ്റർ മാറിയാണ് കോപ്റ്റർ ഇറക്കിയത്.

അപകടത്തിന്റെ ദൃക്‌സാക്ഷികളായ ഇവർ ഒരുനിമിഷം പോലും പാഴാക്കാതെ ഓടിയെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. കോപ്റ്ററിൽനിന്നു രക്ഷപ്പെടുത്തിയവരെ വീട്ടുമുറ്റത്തിരുത്തി. ആദ്യ മണിക്കൂറിൽ പൊലീസ് കൺട്രോൾ റൂമായതും ഇവരുടെ വീട് തന്നെ. വനിതാ സിവിൽ പൊലീസ് ഓഫിസറാണ് വിജി. 

ഓടിയെത്തിയപ്പോൾ എങ്ങനെയും അവരെ രക്ഷിക്കുക എന്നതു മാത്രമായിരുന്നു ചിന്തയെന്നു രാജേഷ് പറയുന്നു. ചതുപ്പിലൂടെ മുട്ടറ്റം വെള്ളത്തിലും പിന്നെ പുല്ലിനിടയിലൂടെയും നീങ്ങി. കോപ്റ്ററിലെ യാത്രക്കാർ പിപിഇ കിറ്റ് ധരിച്ചിരുന്നു. വീട്ടുമുറ്റത്തെത്തിയപ്പോൾ വിജി കസേര ഇട്ടുകൊടുത്തു. നടുവേദന ഉള്ളതിനാൽ ഇരിക്കാൻ പറ്റുന്നില്ലെന്ന് യൂസഫലി പറഞ്ഞു. ചേച്ചി ഇരിക്ക് എന്നു പറഞ്ഞ് യൂസഫലിയുടെ ഭാര്യയെ വിജി കസേരയിൽ ഇരുത്തി. കുടിക്കാൻ വെള്ളം വേണോ എന്നു ചോദിച്ചെങ്കിലും വേണ്ടെന്നായിരുന്നു മറുപടി. 

ഒപ്പമുണ്ടായിരുന്നവർ ഫോണിൽ മാറിമാറി വിളിക്കുന്നുണ്ടായിരുന്നു. മഴയായതിനാൽ റോഡിൽ വാഹനങ്ങൾ കണ്ടില്ല. വിജി നിന്ന വേഷത്തിൽ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചെന്നു വിവരം പറഞ്ഞു. പ്രസവാവധിയിലായിരുന്ന വിജിയെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സ്ഥലം മാറിയെത്തിയ പൊലീസുകാർക്ക് ആദ്യം മനസ്സിലായില്ല. 

തൊട്ടടുത്തായിട്ടും കോപ്റ്റർ വീണ ശബ്ദം മഴ കാരണം സ്റ്റേഷനിലും കേട്ടില്ല. പരിചയമുള്ള പൊലീസുകാരൻ കണ്ടതോടെയാണ് സംഗതി ഗൗരവമുള്ളതാണെന്നു മനസ്സിലായത്. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഉടൻ ജീപ്പിറക്കി വിജിയുടെ വീട്ടിലെത്തി. യൂസഫലിയെയും ഭാര്യയെയും ജീപ്പിൽ കയറ്റി. നേരെ ലേക്‌ഷോർ ആശുപത്രിയിലേക്ക്. തൊട്ടു പിന്നാലെ മറ്റൊരു കാറെത്തി. അതിൽ മറ്റുള്ളവരും കയറി. അതിനു ശേഷമാണ് യൂസഫലിയുടെ  സ്ഥിരം  വാഹനം എത്തിയത്.

മൂന്നു വശത്തും ചുറ്റുമതിൽ; തൂക്കിയിറക്കിയ പോലെ  കോപ്റ്റർ

കോപ്റ്റർ ഇടിച്ചിറങ്ങിയ ചതുപ്പിന്റെ 3 വശത്തും ചുറ്റുമതിലുണ്ട്. മുൻവശത്തും പിന്നിലും മതിലിൽനിന്നു മീറ്ററുകൾ അകലെ മാത്രമാണു കോപ്റ്റർ. രണ്ടര മീറ്റർ മുന്നോട്ടു നീങ്ങിയിരുന്നെങ്കിൽ മതിലിൽ ഇടിച്ചു തീപിടിത്തം ഉണ്ടായേനെ.

പിന്നിലെ മതിലിൽ ഇടിച്ചിരുന്നെങ്കിലും അപകടം ഉറപ്പ്. രണ്ടും ഒഴിവായി. അൽപം മാറിയായിരുന്നു കോപ്റ്റർ താഴേക്കു വന്നിരുന്നതെങ്കിൽ തിരക്കേറിയ ദേശീയപാതാ ബൈപ്പാസിലെ വാഹനങ്ങൾക്കും ഭീഷണി ആയേനെ. ചതുപ്പ് എത്തുന്നതിനു മുൻപേ താഴേക്കു പതിച്ചിരുന്നെങ്കിൽ വീടുകൾക്കോ കെട്ടിടങ്ങൾക്കോ മുകളിലായേനെ എന്ന ഭീഷണിയും  ഒഴിവായി.

വ്യോമയാന ഡയറക്ടറേറ്റ്  അന്വേഷിക്കും

ന്യൂഡൽഹി /കൊച്ചി ∙ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചു വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) പരിശോധിക്കും. ഹെലികോപ്റ്ററിന്റെ സർവീസ് ചുമതലയുള്ള ഒഎസ്എസ് എയർ മാനേജ്മെന്റ് കമ്പനിയിലെ എൻജിനീയർമാരും പരിശോധന നടത്തും. മഴയല്ല, സാങ്കേതിക തകരാർ മൂലമാണു കോപ്റ്റർ അടിയന്തരമായി ഇറക്കേണ്ടി വന്നതെന്നാണു പ്രാഥമിക നിഗമനമെന്നു കമ്പനി ചീഫ് എൻജിനീയർ ജെ.പി. പാണ്ഡെ പറഞ്ഞു. 

ചതുപ്പിൽ പൂണ്ട ഹെലികോപ്റ്റർ മാറ്റാൻ വൈകിട്ടു ശ്രമം തുടങ്ങി. അന്വേഷണത്തിനായി വ്യോമയാന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

അപകടത്തിൽപ്പെട്ട കോപ്റ്ററിന്റെ എൻജിനിൽ ഉൾപ്പടെ വെള്ളം കയറിയിട്ടുണ്ടാകും. അറ്റകുറ്റപ്പണിക്കായി ആദ്യം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കു കൊണ്ടുപോകും. അതിനായി വിവിധ ഭാഗങ്ങളായി അഴിച്ചെടുക്കണം. 6 മാസത്തിനകം വീണ്ടും പ്രവർത്തന സജ്ജമാക്കാനാകുമെന്നാണു കണക്കുകൂട്ടൽ.

അഗസ്റ്റ വെസ്റ്റ്ലാൻഡ് 109 ഹെലികോപ്റ്റർ

(പനങ്ങാട് ചതുപ്പിൽ ഇടിച്ചിറങ്ങിയ  ഹെലികോപ്റ്റർ)

∙ ഇറ്റാലിയൻ സാങ്കേതിക വിദ്യ

∙ ഇരട്ട എൻജിൻ 

 6 (യാത്രക്കാർ) 

 +2 (പൈലറ്റ്) സീറ്റ് ഹെലികോപ്റ്റർ. 

∙ ഭാരം കുറഞ്ഞ  മൾട്ടി പർപ്പസ് ഹെലികോപ്റ്റർ: 1590 കിലോഗ്രാം. 

∙ നീളം 37 അടി, 6 ഇഞ്ച്

∙ വേഗം മണിക്കൂറിൽ 285 കിമീ (പരമാവധി)

∙ 932 കിലോമീറ്റർ തുടർച്ചയായി പറക്കാൻ ശേഷി

∙ ഭാരശേഷി: 2850 കിഗ്രാം

∙ വില ഏകദേശം 43 കോടിരൂപ  

∙  നല്ല മഴയുണ്ടായിരുന്നു, കാറ്റും. പെട്ടെന്ന് കോപ്റ്ററിൻെറ ശബ്ദം കേട്ടു. ഒരു പ്രാവശ്യം വട്ടമിട്ടു. നേരെ വന്നു ചതുപ്പിലേക്ക് ഒറ്റവീഴ്ചയായിരുന്നു. എന്താണെന്ന് ആദ്യം മനസ്സിലായില്ല. കുട എടുത്ത് ചെന്നു. കോപ്റ്ററിന്റെ ചിറക് കറങ്ങിക്കൊണ്ടിരുന്നതിനാൽ ചെല്ലാൻ പേടിയായിരുന്നു. ഓഫായ ശേഷം അടുത്തു ചെന്നു.

- കുറ്റിക്കാട്ട് രാജേഷ് ഖന്ന.ദൃക്സാക്ഷി, രക്ഷാപ്രവർത്തകൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com