ADVERTISEMENT

കൊച്ചി∙ ആഡംബര ഹോട്ടലുകളിൽ നടക്കുന്ന ഡിജെ പാർട്ടികളിലെ ലഹരിമരുന്നു വിതരണത്തിൽ ചില ഡിജെമാർക്കും പങ്കുണ്ടെന്ന് അന്വേഷണ ഏജൻസികൾ. പാർട്ടികൾക്കായി വിദേശത്തു നിന്നെത്തുന്ന ചില ഡിജെമാർ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം നഗരത്തിലെ 3 ആഡംബര ഹോട്ടലുകളിലെ ഡിജെ പാർട്ടികളിൽ എക്സൈസും കസ്റ്റംസ് പ്രിവന്റീവും ചേർന്നു പരിശോധന നടത്തുകയും എംഡിഎംഎയും കഞ്ചാവും സഹിതം 4 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വിദേശിയായ ഒരു ഡിജെയുടെ നേതൃത്വത്തിലുള്ള ഡിജെ പാർട്ടിയും ഇതേ ദിവസം പരിശോധിക്കാൻ കസ്റ്റംസും എക്സൈസും ലക്ഷ്യമിട്ടിരുന്നു. എന്നാൽ, പാർട്ടി മാറ്റിയതിനാൽ പരിശോധന വേണ്ടിവന്നില്ല.

ഡിജെയെ അന്വേഷണ ഉദ്യോഗസ്ഥർ തപ്പിയെങ്കിലും ആൾ വിദേശത്തേക്കു കടന്നതായാണു വിവരം. ഇടയ്ക്കിടെ വിസിറ്റ് വീസയിലെത്തി ഡിജെ പാർട്ടികൾ സംഘടിപ്പിക്കുന്ന ഇയാളെപ്പറ്റി കസ്റ്റംസും എക്സൈസും അന്വേഷണം തുടരുകയാണ്. ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ള ചില ഡിജെമാരും നിരീക്ഷണത്തിലാണ്. ബെംഗളൂരു, ചെന്നൈ, മുംബൈ, ഗോവ എന്നിവിടങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നു കുറിയർ വഴിയും എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരിമരുന്നുകൾ കൊച്ചിയിലെത്തുന്നുണ്ട്. കൊച്ചി നഗരത്തിലെ ഡിജെ പാർട്ടിക്കു വേണ്ടി എത്തിച്ച 100 ഗ്രാം എംഡിഎംഎ കഴിഞ്ഞദിവസം പാലക്കാട്ട് പിടികൂടിയിരുന്നു. 100 പേർക്കെങ്കിലും മതിയാകുന്ന അളവാണിത്.

രഹസ്യ ഗ്രൂപ്പുകളും

സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നൽകി ആളുകളെ സംഘടിപ്പിക്കുന്ന ഡിജെ പാർട്ടികൾക്കു പുറമെ, രഹസ്യ ഡിജെ പാർട്ടികളും നഗരത്തിൽ നടക്കുന്നുണ്ട്. ചില രഹസ്യ ഗ്രൂപ്പുകളിലെ അംഗങ്ങളെയും അവർ നിർദേശിക്കുന്നവരെയും മാത്രമാണ് ഇത്തരം ഡിജെ പാർട്ടികളിൽ പ്രവേശിപ്പിക്കുക. അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥർ പാർട്ടികളിൽ നുഴഞ്ഞു കയറുന്നതു തടയാനാണിത്. സിനിമാ മേഖലയിലെ ചിലർക്കു മാത്രം പ്രവേശനമുള്ള ഡിജെ പാർട്ടി ഗ്രൂപ്പും കൊച്ചിയിലുണ്ട്. ഈ ഗ്രൂപ്പ് അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണിപ്പോൾ.

ലാഭം 10 മടങ്ങ്

ലഹരിമരുന്നു കൂടിയ വിലയ്ക്കു വിൽക്കാമെന്നതാണു ഡിജെ പാർട്ടികളിലേക്കു ലഹരിക്കടത്തു സംഘങ്ങളെ ആകർഷിക്കുന്നത്. മറ്റു രീതിയിലുള്ള ലഹരിമരുന്ന് വിൽപനയിൽ നിന്നു ലഭിക്കുന്നതിന്റെ 10 മടങ്ങു ലാഭം ഡിജെ പാർട്ടികളിൽ നിന്നു ലഭിക്കും. സാമ്പത്തിക ശേഷിയുള്ളവരാണു പാർട്ടികൾക്കെത്തുന്നത്. പണം ഇവർക്കു പ്രശ്നമല്ലാത്തതിനാൽ ചോദിച്ച വില കിട്ടുകയും ചെയ്യും. പാർട്ടികൾ നക്ഷത്ര ഹോട്ടലുകളിലും റിസോർട്ടുകളിലുമാണെന്നതിനാൽ പരിശോധനയുണ്ടാകില്ലെന്ന ധൈര്യവുമുണ്ട്. നക്ഷത്ര ഹോട്ടലുകളിൽ മാത്രമല്ല ചെറുകിട റിസോർട്ടുകളിലെ ഹാളുകളിലും രഹസ്യമായി ഡിജെ പാർട്ടികൾ നടക്കുന്നതായാണു വിവരം. സമൂഹമാധ്യമങ്ങൾ വഴിയും ഡേറ്റിങ് ആപ്പുകൾ വഴിയുമാണു പ്രവേശനം. ചിൽ ഔട്ട് പാർട്ടികളെന്ന പേരിലും ഡിജെ പാർട്ടികൾ നടത്തുന്നു.

മുന്നറിയിപ്പുമായി ഏജൻസികൾ

DJ Party Rave Party Photo By Pressmaster Shutterstock

ലഹരിമരുന്നു പിടിച്ചാൽ ഡിജെ പാർട്ടികൾ നടന്ന ഹോട്ടലുകളെയും പ്രതി ചേർക്കുമെന്ന് എക്സൈസും കസ്റ്റംസ് പ്രിവന്റീവും ആഡംബര ഹോട്ടലുകൾക്കു മുന്നറിയിപ്പു നൽകി. ലഹരിമരുന്നു വിതരണത്തിൽ ഹോട്ടലുകൾക്കു പങ്കില്ലെന്നാണ് ഇതുവരെയുള്ള വിവരം. എന്നാൽ ഡിജെ പാർട്ടികളിലെ ലഹരിവിതരണം തടയണമെങ്കിൽ ഹോട്ടലുകളുടെ സഹകരണവും സഹായവും അത്യാവശ്യമാണെന്ന് അന്വേഷണ ഏജൻസികൾ കരുതുന്നു. സംഘാടകരും ഹോട്ടലും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ആഡംബര ഹോട്ടലുകളിലും റിസോർട്ടുകളിലും ഡിജെ പാർട്ടികൾ നടക്കുന്നത്.

പാർട്ടിയുടെ സംഘാടനത്തിലോ നടത്തിപ്പിലോ ബന്ധമില്ലെന്നും പങ്കെടുക്കുന്നവരാരാണെന്ന് അറിയില്ലെന്നും ഹാളും ആവശ്യപ്പെടുന്ന മദ്യവും ഭക്ഷണവും നൽകുക മാത്രമാണു ചെയ്യുന്നതെന്നും ഹോട്ടൽ അധികൃതർ വിശദീകരിക്കുന്നു. എന്നാൽ ഇനി ഡിജെ പാർട്ടികൾ നടക്കുന്നുണ്ടെങ്കിൽ അക്കാര്യം എക്സൈസിനെയും മറ്റ് ഏജൻസികളെയും അറിയിക്കണമെന്നും സംഘാടകർ ആരാണെന്നു വ്യക്തമാക്കണമെന്നും ഉദ്യോഗസ്ഥർ നിർദേശിച്ചിട്ടുണ്ട്. ഹാൾ ഏതാണെന്നതടക്കമുള്ള വിശദാംശങ്ങൾ നേരത്തെ തന്നെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വിതരണം

DJ Party | Nightclub | Night Party

ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്നവർക്കു ലഹരിമരുന്നു നൽകുന്നതു സ്ത്രീകളുടെ ശുചിമുറികളിൽ വച്ചാണെന്നു വ്യക്തമായിട്ടുണ്ട്. ചില സ്ത്രീകളെ ഇതിനായി പ്രത്യേകം നിയോഗിക്കും. പരിശോധനയ്ക്കുള്ള സാധ്യത പരമാവധി കുറയ്ക്കാനാണിത്. രാത്രിയിൽ പരിശോധനയ്ക്കെത്തുന്ന സംഘങ്ങളിൽ വനിതാ ഉദ്യോഗസ്ഥർ കുറവായിരിക്കുമെന്നതും ലഹരിസംഘങ്ങൾ കണക്കുകൂട്ടുന്നു. പാർട്ടിക്കെത്തുന്നവരുടെ കാറുകളാണു മറ്റൊരു വിതരണ കേന്ദ്രം. ഡിജെയുടെയും പാർട്ടിയിൽ പങ്കെടുക്കുന്നവരുടെയും പേരിൽ ബുക്ക് ചെയ്ത മുറികളിലും ലഹരിമരുന്നു വിതരണം നടക്കുന്നു.

കഴിഞ്ഞദിവസം നടന്ന പരിശോധനയിൽ ഒട്ടേറെ പേർ ലഹരി ഉപയോഗിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. പരിശോധനയ്ക്കു സംഘങ്ങൾ എത്തുന്നതിനു മുൻപു തന്നെ പലരും ലഹരി ഉപയോഗിച്ചിരുന്നു. കയ്യിൽ വച്ചിരിക്കാതെ ഉപയോഗിക്കുന്നതാണു നല്ലതെന്നു സംഘാടകർ തന്നെ ഉപദേശിക്കാറുണ്ട്. പിടിച്ചെടുത്ത ലഹരിമരുന്നിന്റെ അളവു കുറഞ്ഞു പോയത് ഇക്കാരണത്താലാണെന്നാണു നിഗമനം. പരിശോധനയുണ്ടെന്നറിയുമ്പോൾ തന്നെ മിക്കവരും ലഹരിമരുന്ന് എറിഞ്ഞുകളയും. അതു ചെയ്യാതിരുന്ന 4 പേരാണു കഴി‍ഞ്ഞദിവസം എക്സൈസിന്റെ പിടിയിലായത്.

കളമൊഴിയാതെ കഞ്ചാവ്

dj-party-1

എംഡിഎംഎയും എൽഎസ്ഡിയും അടക്കമുള്ള ന്യൂജെൻ രാസലഹരിമരുന്നുകൾക്കാണ് ആവശ്യക്കാർ ഏറെയെങ്കിലും കഞ്ചാവു തന്നെ വേണമെന്നു വാശിപിടിക്കുന്നവരും ഡിജെ പാർട്ടികളിലുണ്ട്. കഴി‍ഞ്ഞ ദിവസം നടന്ന പരിശോധനയിൽ 50ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ലഹരി നീണ്ടു നിൽക്കുമെന്നതിനാലാണ് എംഡിഎംഎ പലരും തിരഞ്ഞെടുക്കുന്നത്. 75% മുതൽ 80% വരെ ശുദ്ധമായ രാസലഹരിമരുന്നുകളാണു ഡിജെ പാർട്ടികളിൽ ലഭിക്കുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

സജീവമായത് ജനുവരിയോടെ

കോവിഡ് ലോക്ഡൗൺ കാരണം ഡിജെ പാർട്ടികൾ നിലച്ചിരുന്നു. നിയന്ത്രണങ്ങൾ നീക്കിയതോടെ പാർട്ടികളും തിരിച്ചെത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണു നിലവിൽ പാർട്ടികളെന്ന് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. 100 പേരുടെ ഹാളിൽ 200 മുതൽ 300 പേർ വരെയാണുണ്ടാവുക. തുടക്കത്തിൽ മാസ്ക് ധരിക്കുമെങ്കിലും പിന്നീട് അതുണ്ടാവുകയില്ല. സാനിറ്റൈസർ ഉപയോഗവും പരിമിതമാണ്. ഹോട്ടലുകളിലെ പാർട്ടികൾക്കു വീണ്ടും നിയന്ത്രണങ്ങൾ വരുന്നതോടെ ലഹരിമരുന്നു കടത്തു കുറയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

English Summary: Drugs in DJ party case followup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com