ADVERTISEMENT

തിരുവനന്തപുരം ∙ മന്ത്രിസ്ഥാനം രാജിവച്ച കെ.ടി.ജലീൽ രാഷ്ട്രീയ എതിരാളികളെയും മാധ്യമങ്ങളെയും ഫെയ്സ്ബുക് കുറിപ്പിലൂടെ ആക്രമിച്ചു. നിരപരാധിയായ തന്നെ എതിരാളികൾ വേട്ടയാടിയെന്ന പരിവേഷം സൃഷ്ടിക്കാനാണ്, രാജിക്കാര്യം വെളിപ്പെടുത്തിയ കുറിപ്പിലും അദ്ദേഹം ശ്രമിച്ചത്.

കുറിപ്പിങ്ങനെ:

എന്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്കു തൽക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്കു കൈമാറിയ വിവരം സന്തോഷപൂർവം അറിയിക്കുന്നു. കഴിഞ്ഞ 2 വർഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടയ്ക്ക് ഇരയാകുന്ന പൊതുപ്രവർത്തകനാണു ഞാൻ.

കട്ടതിനോ അഴിമതി നടത്തിയതിനോ നയാപൈസയുടെ അവിഹിത സമ്പാദ്യം ഉണ്ടാക്കിയതിനോ അന്യന്റെ 10 പൈസ അന്യായമായി വയറ്റിലാക്കിയതിനോ ഖജനാവിന് ഒരുരൂപ നഷ്ടം വരുത്തിയതിനോ ആർഭാടജീവിതം നയിച്ചതിനോ കള്ളപ്പണം സൂക്ഷിച്ചതിനോ ‘ഇഞ്ചിക്കൃഷി’യിലൂടെ ധനസമ്പാദനം നടത്തിയതിനോ ആരുടെയെങ്കിലും ഓശാരം പറ്റി വീടും കാറും സൗകര്യങ്ങളും അനുഭവിച്ചതിനോ ദേശദ്രോഹ പ്രവർത്തനം നടത്തിയതിനോ തൊഴിൽ നൽകാമെന്നു പ്രലോഭിപ്പിച്ചു ഡൽഹിയിൽ കൊണ്ടുപോയി ആരെയെങ്കിലും ചൂഷണം ചെയ്തതിനോ സൂനാമി,ഗുജറാത്ത്, കഠ്‌വ, പ്രളയ ഫണ്ടുകൾ മുക്കിയതിനോ പാലാരിവട്ടം പാലത്തിനുള്ള കോടികൾ അണ്ണാക്കു തൊടാതെ വിഴുങ്ങിയതിനോ സ്വന്തം മകനു സിവിൽ സർവീസ് പരീക്ഷയുടെ മുഖാമുഖത്തിൽ എഴുത്തുപരീക്ഷയിലെ ഒന്നാം റാങ്കുകാരനെക്കാൾ മാർക്ക് ഒപ്പിച്ചുകൊടുത്തതിനോ ആയിരുന്നില്ല നിരന്തരമായ, മാപ്പർഹിക്കാത്ത ഈ വേട്ടയാടലുകൾ.

ലവലേശം തെറ്റു ചെയ്തില്ലെന്ന ഉറച്ച ബോധ്യമാണു വലതുപക്ഷത്തിന്റെയും മാധ്യമപ്പടയുടെയും ആക്രമണങ്ങളുടെ പത്മവ്യൂഹത്തിലും കൂസാതെ പിടിച്ചുനിൽക്കാൻ കരുത്തായത്. 3 കേന്ദ്ര അന്വേഷണ ഏജൻസികൾ അരിച്ചുപെറുക്കി പരിശോധിച്ചിട്ടും തെറ്റിന്റെ ഒരു തുമ്പും കണ്ടെത്താനാകാതിരുന്നത് പൊതുജീവിതത്തിലെ വലിയ അംഗീകാരമായിട്ടാണു കാണുന്നത്. മാധ്യമ അന്വേഷണ സംഘങ്ങൾ ഉൾപ്പെടെ ഏത് അന്വേഷണ ഏജൻസികൾക്കും ഇനിയും ആയിരം വട്ടം എന്റെ വീട്ടിലേക്കു സ്വാഗതം. 

ലീഗും കോൺഗ്രസും മാധ്യമ സിൻഡിക്കറ്റും തൊടുത്തുവിട്ട ശരവ്യൂഹം ഫലിക്കാതെ വന്നപ്പോൾ ഉണ്ടായ ജാള്യം മറച്ചു വയ്ക്കാൻ കച്ചിത്തുരുമ്പു തേടി നടന്നവർക്കു ‘സകറാത്തിന്റെ ഹാലിൽ’ (മരണത്തിനു തൊട്ടുമുൻപ്) കിട്ടിയ ഒരേയൊരു പിടിവള്ളിയായിരുന്നു ഒരു വർഷത്തെ ഡപ്യൂട്ടേഷൻ നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ സംഭവിച്ചതായി അവർ കണ്ടെത്തിയ ലോകായുക്തയുടെ ചില പരാമർശങ്ങൾ. അതുവച്ചാണു മുസ്‌ലിം ലീഗും കോൺഗ്രസും വലതുപക്ഷ മാധ്യമസേനയും ‘കിട്ടിപ്പോയി’ എന്ന മട്ടിൽ തൃശൂർപൂരത്തെ വെല്ലുന്ന വെടിക്കെട്ടുകൾക്കു തിരികൊളുത്തിയിരിക്കുന്നത്. പ്രസ്തുത വിധി, ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരുന്ന സാഹചര്യത്തിലാണ് വിധിക്കു കാത്തുനിൽക്കാതെ രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിച്ച് രാജിക്കത്ത് മുഖ്യമന്ത്രിക്കു കൈമാറിയത്.

‘ജലീൽ വേട്ടയ്ക്ക്’ തൽക്കാലത്തേക്കെങ്കിലും ശമനമാകുമെന്നു പ്രതീക്ഷിക്കാം. ചീഞ്ഞളിഞ്ഞു ദുർഗന്ധം വമിക്കുന്ന സമുദായ രാഷ്ട്രീയത്തിന്റെയും ചീഞ്ഞ മുട്ട കണക്കെ കെട്ടുനാറുന്ന മതരാഷ്ട്ര, വർഗീയ തത്വശാസ്ത്ര പ്രചാരകരുടെയും കുത്സിത തന്ത്രങ്ങൾക്കെതിരായുള്ള പോരാട്ടം തുടർന്നുകൊണ്ടേയിരിക്കും. ഇടതുപക്ഷവിരുദ്ധ മഹാസഖ്യത്തിന് എന്നെ കൊല്ലാൻ കഴിഞ്ഞേക്കാം; തോൽപിക്കാൻ കഴിയില്ല. ഇവിടെത്തന്നെയുണ്ടാകും. നല്ല ഉറപ്പോടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com