ADVERTISEMENT

തിരുവനന്തപുരം ∙ ബന്ധുനിയമനത്തിൽ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്ന ലോകായുക്ത പ്രഖ്യാപനത്തെത്തുടർന്ന് കെ.ടി.ജലീൽ രാജിവച്ചെങ്കിലും വിഷയം അവസാനിക്കണമെന്നില്ല. പ്രോസിക്യൂഷൻ നടപടികൾക്ക് ഇനിയും സാധ്യതയുണ്ടെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ബന്ധുനിയമനത്തിൽ അഴിമതി നിരോധന നിയമപ്രകാരം ജലീലിനെതിരെ കേസെടുക്കാൻ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് ഹൈക്കോടതിയെ സമീപിച്ചപ്പോൾ നിയമന അധികാരിയുടെ അനുമതിയുണ്ടോ എന്ന് കോടതി ആരാഞ്ഞിരുന്നു. തുടർന്നു ഹർജി പിൻവലിച്ച് അനുമതിക്കായി മുഖ്യമന്ത്രിക്കും ഗവർണർക്കും അപേക്ഷ നൽകി. വിജിലൻസ് അന്വേഷിക്കേണ്ടതില്ലെന്നു സർക്കാർ നിലപാടു സ്വീകരിച്ചപ്പോൾ, അന്നത്തെ ഗവർണർ പി.സദാശിവം അപേക്ഷ സർക്കാരിന് അയച്ചുകൊടുത്തു. അന്വേഷണം ആവശ്യമില്ലെന്ന സർക്കാരിന്റെ മറുപടിയാണു ഗവർണറും നൽകിയത്.

സ്വജനപക്ഷപാതം ആരോപിച്ചാണു പരാതിക്കാർ ലോകായുക്തയെ സമീപിച്ചത്. സ്വജനപക്ഷപാതം വ്യക്തമായാൽ സ്ഥാനം നഷ്ടപ്പെടും; പക്ഷേ, ശിക്ഷ ലഭിക്കുന്ന കുറ്റമല്ല. എന്നാൽ സ്വജനപക്ഷപാതപരമായ നടപടിയിലൂടെ സർക്കാരിന് എന്തെങ്കിലും നഷ്ടമുണ്ടാകുകയോ അനർഹരായ ആളുകൾക്കു ലാഭമുണ്ടാകുകയോ ചെയ്തെന്നു തെളിഞ്ഞാൽ അത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയിലാകുമെന്നു നിയമ വകുപ്പു മുൻ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് ചൂണ്ടിക്കാട്ടുന്നു.

അടുത്ത ബന്ധുവിനു നിയമനം ലഭ്യമാക്കാൻ ജലീൽ സ്വജനപക്ഷപാതം നടത്തിയെന്നാണു ലോകായുക്ത കണ്ടെത്തൽ. നിയമനം നേടിയ ആൾ ശമ്പളവും ആനുകൂല്യങ്ങളും പറ്റിയതിനാൽ അത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരാം. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിക്കാർക്ക് വീണ്ടും പ്രോസിക്യൂഷൻ നടപടികൾക്കു നിയമനാധികാരിയെ സമീപിക്കാം.

അടുത്ത സർക്കാർ ആരുടേത് എന്നതാകും നിർണായകം. എൽഡിഎഫ് തുടർഭരണമുണ്ടായാൽ ജലീലിനെതിരെ വിജിലൻസ് അന്വേഷണം വേണ്ടെന്ന നിലപാടു തുടരും. പക്ഷേ, യുഡിഎഫാണ് അധികാരത്തിലെത്തുന്നതെങ്കിൽ പ്രോസിക്യൂഷൻ നടപടികൾക്കു അനുമതി നേടാൻ പ്രയാസമുണ്ടാകില്ല. 

എന്നാൽ, മന്ത്രിയുടെ നിയമനാധികാരി ഗവർണർ ആയതിനാൽ അദ്ദേഹത്തിന്റെ അനുമതി മതിയാകുമെന്നു ഹരീന്ദ്രനാഥ് പറയുന്നു. ഇതിനു സർക്കാർ അനുമതി ആവശ്യമില്ല. എസ്എൻസി ലാവ്‌ലിൻ കേസിൽ, പിണറായി വിജയനെതിരെ പ്രോസിക്യൂഷന് ഗവർണർ അനുമതി നൽകിയത് സർക്കാർ ശുപാർശ തള്ളിയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com