ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏതു സാഹചര്യത്തിലും 80 സീറ്റിൽ കുറയില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. വിജയം ഉറപ്പെന്ന് സിപിഎം നേതൃത്വം എൽഡിഎഫ് നേതൃയോഗത്തിലും വ്യക്തമാക്കി.

മലപ്പുറവും എറണാകുളവും ഒഴിച്ചുള്ള 12 ജില്ലകളിലും മുന്നിലെത്തും. എറണാകുളത്തു ട്വന്റി ട്വന്റി പിടിക്കുന്ന വോട്ടുകൾ നിർണായകമാകും. ജില്ലയിൽ സിറ്റിങ് സീറ്റുകൾ നിലനിർത്താമെന്ന പ്രതീക്ഷ കൈവിട്ടിട്ടില്ല. എന്നാൽ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് മത്സരിച്ച കളമശേരി ഉറച്ച സാധ്യതാ പട്ടികയിൽ ഇല്ല.

കോട്ടയത്ത് കേരള കോൺഗ്രസിന്റെ(എം) വരവ് വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കും. പുതുപ്പള്ളിയും കോട്ടയവും ഒഴിച്ച് 7 സീറ്റും നേടുമെന്നാണു വിശകലനം.

കൊല്ലം, ആലപ്പുഴ ജില്ലകളിലെ വൻമേധാവിത്വത്തിന് ഇടിവു തട്ടാമെങ്കിലും ഏറിയ പങ്കും ലഭിക്കും. ഇവിടെ ചില മണ്ഡലങ്ങളിൽ ഭൂരിപക്ഷം കുറയ്ക്കാൻ പോന്ന പോരാട്ടം കാഴ്ചവയ്ക്കാൻ യുഡിഎഫിനു സാധിച്ചിട്ടുണ്ട്. സിറ്റിങ് സീറ്റുകളിൽ‌ ചിലത് നഷ്ടപ്പെടാമെങ്കിലും 4–7 പുതിയ സീറ്റുകൾ ലഭിക്കും. ബിജെപി ഒരു സീറ്റിൽ പോലും ജയിക്കില്ലെന്നാണു വിലയിരുത്തൽ. കുറെ സീറ്റുകളിൽ രണ്ടാമതെത്തും.

വിജയത്തെക്കുറിച്ച് ആശങ്ക വേണ്ടെന്ന് എൽഡിഎഫ് യോഗത്തിൽ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഘടകകക്ഷികളും പിന്താങ്ങി. സ്ഥിതി അനുകൂലമായാൽ 100 സീറ്റ് വരെ ലഭിക്കുമെന്ന് വാർത്താസമ്മേളനത്തിൽ കൺവീനർ എ.വിജയരാഘവൻ പറഞ്ഞു. തരംഗമാണോ ഉദ്ദേശിക്കുന്നതെന്നു ചോദിച്ചപ്പോൾ മിതതരംഗമാണ് ഉദ്ദേശിക്കുന്നത് എന്നായിരുന്നു പ്രതികരണം. ബിജെപിക്ക് ഒരു സീറ്റും ലഭിക്കില്ല.

രാജ്യസഭയിലേക്കുള്ള 2 സീറ്റും സിപിഎം എടുത്തു സ്ഥാനാർഥികളെ നിശ്ചയിച്ച ശേഷം എൽഡിഎഫ് യോഗം ചേർന്ന രീതി വിമർശന വിധേയമായി എന്ന വാർത്ത അദ്ദേഹം നിഷേധിച്ചു. സിപിഎമ്മിന്റെ നിർദേശം മറ്റുള്ളവർ അംഗീകരിക്കുകയാണു ചെയ്തത്. സ്ഥാനാർഥികളെ തീരുമാനിച്ചശേഷം സീറ്റ് സംബന്ധിച്ച ചർച്ചയ്ക്കായി എൽഡിഎഫ് ചേർന്നതിൽ ജനതാദൾ (എസ്) പ്രതിഷേധം അറിയിച്ചു. പരിഗണിക്കണമെന്ന ആവശ്യം എൻസിപിയും ദളും ഉന്നയിച്ചു. 

രാജ്യസഭയിൽ ഒരു ഗ്രൂപ്പായി കണക്കാക്കാനുള്ള അംഗീകാരത്തിനു വേണ്ട എണ്ണം കൂടി കണക്കിലെടുത്താണ് 2 സീറ്റും എടുക്കേണ്ടി വന്നതെന്നു സിപിഎം വ്യക്തമാക്കിയപ്പോൾ സിപിഐ പിന്തുണച്ചു. യോഗം 15 മിനിറ്റു കൊണ്ട് അവസാനിച്ചു.

പാലായിൽ മത്സരം കടുപ്പം: സിപിഐ

കോട്ടയം ∙ ജില്ലയിൽ 6 സീറ്റുകളിൽ എൽഡിഎഫിനു മേൽക്കൈ എന്ന് സിപിഐ വിലയിരുത്തി. പാലായിൽ ജോസ് കെ. മാണി കടുത്ത മത്സരം നേരിടുന്നു. മാണി സി. കാപ്പന് എൽഡിഎഫ് സീറ്റ് നിഷേധിച്ചതിൽ മണ്ഡലത്തിൽ അതൃപ്തിയുണ്ട്. കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിലും കടുത്ത മത്സരമുണ്ട്. 

22ന് നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗത്തിനു മുന്നോടിയായാണ് സിപിഐ വിലയിരുത്തൽ നടത്തിയത്. റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിനു നൽകി. 26ന് ജില്ലാ കൗൺസിൽ, ജില്ലാ എക്സിക്യൂട്ടീവ് യോഗങ്ങൾ തിരഞ്ഞെടുപ്പു പ്രവർത്തനം വിലയിരുത്തും.

Content Highlights: CPM election result prediction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com