ADVERTISEMENT

കൊച്ചി ∙ സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഭീഷണിപ്പെടുത്തിയെന്ന പേരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ ക്രൈം ബ്രാഞ്ച് റജിസ്റ്റർ ചെയ്ത 2 എഫ്ഐആറുകളും ഹൈക്കോടതി റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അന്വേഷണ ഉദ്യോഗസ്ഥർ രഹസ്യരേഖയായി ഇഡിയുടെ പ്രത്യേക കോടതിയായ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്കു കൈമാറണം. വിഷയത്തിൽ അന്വേഷണം വേണോയെന്നു പ്രത്യേക കോടതി തീരുമാനിക്കണമെന്നും ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവിൽ പറയുന്നു. എഫ്ഐആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഡപ്യൂട്ടി ഡയറക്ടർ പി.രാധാകൃഷ്ണൻ നൽകിയ ഹർജികളാണു ഹൈക്കോടതി തീർപ്പാക്കിയത്.

കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ വ്യാജ തെളിവുണ്ടാക്കാൻ ശ്രമമുണ്ടായാൽ ബന്ധപ്പെട്ട കോടതിയാണ് പ്രാഥമിക അന്വേഷണം നടത്തേണ്ടതെന്നു വിലയിരുത്തിയാണു ക്രൈംബ്രാഞ്ച് എഫ്ഐആറുകൾ ഹൈക്കോടതി റദ്ദാക്കിയത്. കേസെടുക്കാൻ ക്രിമിനൽ നടപടിച്ചട്ടം 195 (1) ബി (ഐ) പ്രകാരം വിലക്കുണ്ടെന്ന ഇഡിയുടെ വാദം കോടതി അംഗീകരിച്ചു.

പരിഗണനയിലുള്ള വിഷയത്തിൽ തെറ്റിദ്ധരിപ്പിക്കാനോ വ്യാജ തെളിവുണ്ടാക്കാനോ നീക്കമുണ്ടെന്നു പരാതിയോ വിവരമോ ലഭിച്ചാൽ കോടതിക്കു പ്രാഥമിക അന്വേഷണം നടത്താമെന്നു ഹൈക്കോടതി പറഞ്ഞു. അന്വേഷണം വേണമെന്നു ബോധ്യമായാൽ കണ്ടെത്തലുകൾ രേഖപ്പെടുത്തി ബന്ധപ്പെട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിനു പരാതി നൽകാം. ഈ കേസിൽ പ്രത്യേക കോടതിയിൽ സന്ദീപ് നായരുടെ പരാതി ലഭിച്ചിട്ടുണ്ട്. തുടർന്നു ക്രൈംബ്രാഞ്ചിന്റെ അപേക്ഷ അനുവദിച്ച് ജയിലിൽ സന്ദീപ് നായരെ ചോദ്യം ചെയ്യാൻ അനുവദിച്ചു. മൊഴിയും രേഖപ്പെടുത്തി. അന്വേഷണം വേണോയെന്നു തീരുമാനിക്കുന്നതിന് ക്രൈംബ്രാഞ്ച് ശേഖരിച്ച വസ്തുതകൾ പരിശോധിക്കാൻ പ്രത്യേക കോടതിയെ അനുവദിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.

സർക്കാർ തിരക്കിട്ട് അപ്പീൽ നൽകില്ല

തിരുവനന്തപുരം ∙ വിധിക്കെതിരെ തിരക്കിട്ട് അപ്പീൽ നൽകേണ്ടെന്നു സർക്കാരിനു നിയമോപദേശം ലഭിച്ചു. അഡ്വക്കറ്റ് ജനറൽ അടക്കമുള്ളവർ നിയമവശങ്ങൾ പഠിക്കുകയാണ്. ഹൈക്കോടതി വിധി തിരിച്ചടിയായെങ്കിലും വിചാരണക്കോടതിയെ സമീപിക്കാൻ ലഭിച്ച അവസരം പ്രയോജനപ്പെടുത്താനാണ് ആലോചന. കേസിന്റെ എല്ലാ വിവരങ്ങളും ക്രൈംബ്രാഞ്ച് രഹസ്യരേഖയായി വിചാരണക്കോടതിയിൽ നൽകും.

English Summary: Hight court cancelled crime branch FIR against ED

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com