ADVERTISEMENT

തിരുവനന്തപുരം ∙ രാജ്യസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികളായി കൈരളി ടിവി മാനേജിങ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ജോൺ ബ്രിട്ടാസ്, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഡോ. വി.ശിവദാസൻ എന്നിവരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിശ്ചയിച്ചു.

യുഡിഎഫിനു ലഭിക്കുന്ന സീറ്റിൽ മുസ്‌ലിംലീഗ് നേതാവ് പി.വി. അബ്ദുൽ വഹാബ് ഇന്നലെ പത്രിക നൽകി. യുഡിഎഫ് മറ്റൊരു സ്ഥാനാർഥിയെ കൂടി നിർത്താൻ സാധ്യതയില്ല. എൽഡിഎഫും മൂന്നാം സ്ഥാനാർഥിയെ പരിഗണിക്കുന്നില്ല. ഈ സാഹചര്യത്തിൽ 30നു നിശ്ചയിച്ച വോട്ടെടുപ്പ് ഒഴിവായി, 3 പേരും രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടാനാണു സാധ്യത.

ഒഴിയുന്ന 3 പേരിൽ സിപിഎമ്മിലെ കെ.കെ.രാഗേഷിന് രണ്ടാം അവസരം നൽകണമെന്ന നിർദേശം സെക്രട്ടേറിയറ്റ് ചർച്ച ചെയ്തെങ്കിലും പുതിയ 2 പേർക്ക് അവസരം നൽകാനാണ് തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്നു ബ്രിട്ടാസ്. മാധ്യമ രംഗത്തെ മികവാണ് ബ്രിട്ടാസിനെ പരിഗണിക്കാൻ കാരണമെന്ന് എൽഡിഎഫ് യോഗത്തിനുശേഷം കൺവീനർ എ.വിജയരാഘവൻ പറഞ്ഞു.

2003 ൽ 36–ാം വയസ്സിൽ കൈരളി ടിവിയുടെ മാനേജിങ് ഡയറക്ടറായ ബ്രിട്ടാസ് (54) ഇടക്കാലത്ത് ഏഷ്യാനെറ്റ് ചാനൽ ഹെഡ് ആയി ചുമതലയേറ്റെങ്കിലും 2013 ൽ വീണ്ടും കൈരളിയിലേക്ക് മടങ്ങി. കണ്ണൂർ തളിപ്പറമ്പ് നടുവിൽ പുലിക്കുരുമ്പ സ്വദേശിയാണ്.

കണ്ണൂർ പേരാവൂർ മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് സ്വദേശിയാണ് എസ്എഫ്ഐ മുൻ അഖിലേന്ത്യാ അധ്യക്ഷനായ വി.ശിവദാസൻ (41). കെഎസ്ഇബി അനൗദ്യോഗിക അംഗമായി പ്രവർത്തിച്ചുവരുന്നു.2004 – 10, 2015 – 21 കാലയളവിൽ രാജ്യസഭാംഗമായിരുന്ന അബ്ദുൽ വഹാബിന് ഇതു മൂന്നാം ടേം ആണ്.

English Summary: LDF, UDF candidates for Rajyasabha elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com