ADVERTISEMENT

തലശ്ശേരി/പാനൂർ∙ യൂത്ത് ലീഗ് പ്രവർത്തകൻ പെരിങ്ങത്തൂർ മുക്കിൽപീടികയിലെ പാറാൽ മൻസൂർ (21) കൊല്ലപ്പെട്ട കേസിൽ പിടിയിലായ പ്രതികളെ ഹാജരാക്കുന്നതിന് തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രൊഡക്‌ഷൻ വാറന്റ് പുറപ്പെടുവിച്ചു. 

കേസിൽ പിടിയിലായ 8 സിപിഎം പ്രവർത്തകരെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.വിക്രമൻ കോടതിയിൽ ഹർജി നൽകിയിരുന്നു. നാളെ മുതൽ 7 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടാനാണ് അന്വേഷണ സംഘത്തിന്റെ അപേക്ഷ. 

തിരഞ്ഞെടുപ്പ് ദിവസം സിപിഎം അനുഭാവികളായ ദാമോദരൻ, സ്വരൂപ് എന്നിവരെ മുസ്‌ലിം ലീഗ് പ്രവർത്തകർ ആക്രമിച്ചതിനു തിരിച്ചടി കൊടുക്കണമെന്ന ഉദ്ദേശത്തോടെ  പ്രതികൾ വാൾ, ഇരുമ്പ് വടി, മരവടി, നാടൻ ബോംബ് എന്നിവ ശേഖരിച്ചു. നേരിട്ടും ഫോണിലൂടെയും ഗൂഢാലോചന നടത്തി. പിന്നീട് പുല്ലൂക്കര കിഴക്കയിൽ മുക്ക് ജംക്‌ഷനിൽ ആയുധങ്ങളുമായി ലീഗ് പ്രവർത്തകരെ കാത്തിരുന്നു. രാത്രി എട്ടോടെ ലീഗ് പ്രവർത്തകനായ മുഹ്സിനെയും അനുജൻ മൻസൂറിനെയും ആക്രമിച്ചുവെന്നും ചികിത്സയിലിരിക്കെ മൻസൂർ മരിച്ചുവെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞു. ഇക്കാര്യങ്ങളിൽ  കുടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമാണു പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 

പുല്ലൂക്കര സ്വദേശികളായ ഷിനോസ്, ഒതയോത്ത് സംഗീത്, വിപിൻ, നെല്ലിയിൽ ശ്രീരാഗ്, ബിജേഷ്, അശ്വന്ത്, സുഹൈൽ, അനീഷ് എന്നിവരാണ് റിമാൻഡിൽ കഴിയുന്നത്. ഷിനോസിനെ അക്രമ സ്ഥലത്തു നിന്നുതന്നെ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. ഡിവൈഎഫ്ഐ പെരിങ്ങളം മേഖലാ ട്രഷറർ സുഹൈൽ കഴി‍ഞ്ഞ ദിവസം കോടതിയിൽ നേരിട്ട് ഹാജരായി. മറ്റുള്ളവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയാരിന്നു. രണ്ടാം പ്രതിയും സിപിഎം പുല്ലൂക്കര ബ്രാഞ്ച് കമ്മിറ്റി അംഗവുമായ കൂലോത്ത് രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 

അന്വേഷണ സംഘം ഇന്നലെ പ്രതികളുടെ വീടുകളിലും പരിസരങ്ങളിലുമെത്തി  കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. അക്രമ സ്ഥലവും സന്ദർശിച്ചു.

Content Highlights: Panoor mansoor murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com