നായയെ സ്കൂട്ടറിൽ കെട്ടിവലിച്ച സംഭവം: പ്രതി അറസ്റ്റിൽ
Mail This Article
എടക്കര (മലപ്പുറം) ∙ വളർത്തുനായയെ സ്കൂട്ടറിൽ കെട്ടിവലിച്ച് ക്രൂരത കാണിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എടക്കര കരുനെച്ചി പ്രെയ്സ് വില്ലയിൽ സേവ്യറിനെ (53) ആണ് അറസ്റ്റ് ചെയ്തത്. സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. രണ്ടാഴ്ച മുൻപ് തന്റെ വീട്ടിൽ വന്നുകൂടിയ നായയാണിതെന്നും വീട്ടിലെ ചെരിപ്പു കടിച്ച് നശിപ്പിക്കുകയും അയൽവീടുകളിലെ കോഴികളെ പിടിച്ചുതിന്നുകയും ചെയ്തതിനാൽ ഉപേക്ഷിക്കാനായി കൊണ്ടുപോവുകയായിരുന്നെന്നാണ് സേവ്യർ മൊഴി നൽകിയത്.
നായയെ കെട്ടിവലിച്ചു പോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സേവ്യർ ഒളിവിലായിരുന്നു. ഇന്നലെ രാവിലെ 9ന് ആണ് പൊലീസ് ഇൻസ്പെക്ടർ പി.എൻ.സന്തോഷ് കുമാർ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടു. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിയായ ഇയാൾ അടുത്തിടെയാണ് കരുനെച്ചിയിൽ താമസമാക്കിയത്. 7 വർഷം സൈന്യത്തിൽ ജോലി ചെയ്തിരുന്നുവെന്നും പറയുന്നു. നായ നിലമ്പൂർ എമർജൻസി റെസ്ക്യൂ ഫോഴ്സിന്റെ സംരക്ഷണത്തിലാണ്.
നായ ചികിത്സയിൽ
ക്രൂരതയ്ക്കിരയായ നായ സുഖം പ്രാപിക്കുന്നു. ടാറിട്ട റോഡിലൂടെ വലിച്ചതിനാൽ കാൽപാദങ്ങൾക്കാണ് സാരമായ പരുക്കുള്ളത്. നെഞ്ച് ഉൾപ്പെടെ ശരീരത്തിൽ മറ്റിടങ്ങളിലും പരുക്കുകളുണ്ട്. കേസിന്റെ എഫ്ഐആർ തയാറാക്കുന്നതിന് ഇന്നലെ വെറ്ററിനറി സർജൻ പരിശോധന നടത്തി. നിലമ്പൂർ എമർജൻസി റെസ്ക്യൂ ഫോഴ്സ് ടീമാണ് നായയെ പരിപാലിക്കുന്നത്.
സംഭവത്തിനു ശേഷം റെസ്ക്യൂ ടീം സേവ്യറിന്റെ വീട്ടിലെത്തി നായയെ കൊണ്ടുപോവുകയായിരുന്നു. വളരെ ഇണക്കമുള്ള വളർത്തുനായയാണിതെന്ന് ടീമംഗം കെ.എം.അബ്ദുൽ മജീദ് പറഞ്ഞു.