ADVERTISEMENT

കൊച്ചി ∙ ‘വിശ്രമം’ എന്നത് 83–ാം വയസ്സിലും അപരിചിതമായൊരു വാക്കാണു വയലാർ രവിക്ക്. അൻപതാണ്ടു നീണ്ട പാർലമെന്ററി പ്രവർത്തനങ്ങൾക്കു തിരശീല വീഴുമ്പോഴും വിശ്രമമല്ല, അദ്ദേഹത്തിന്റെ വഴി. രാഷ്ട്രീയത്തിൽ മനസ്സർപ്പിച്ചു കൊണ്ടു തന്നെ എഴുത്തു ജീവിതത്തിലേക്കു കടക്കുകയാണു രവി.

‘‘ആത്മകഥയെന്നു വേണമെങ്കിൽ പറയാം. അതു പക്ഷേ, കെഎസ്‌യുവിന്റെയും രാജ്യത്തെ വിദ്യാർഥി പ്രസ്ഥാനങ്ങൾ സൃഷ്ടിച്ച മാറ്റത്തിന്റെയുമൊക്കെ കഥയാണ്. അതു തന്നെയാണല്ലോ, എന്റെ ജീവിതവും. അതിനൊപ്പം, എന്റെ വ്യക്തിവിശേഷങ്ങളും കല്യാണക്കാര്യവുമൊക്കെ വന്നാൽ നല്ലതല്ലേ’’– ചിരിയോടെ അദ്ദേഹം ചോദിക്കുന്നു.

ഡൽഹിയിൽനിന്ന്കൊച്ചിയിലേക്ക്

രാജ്യസഭാംഗത്വ കാലാവധി അവസാനിച്ചതിനു പിന്നാലെ, ഡൽഹി ജീവിതത്തിനു വിരാമമിട്ട അദ്ദേഹം കൊച്ചിയിലേക്കു താമസം മാറ്റി. വാഴക്കാലയിലെ വസതിയിൽ മകൾ ലക്ഷ്മിക്കൊപ്പമാണ് ഇനി താമസിക്കുക. 

ഡൽഹി വിട്ടതോടെ പാർലമെന്ററി പ്രവർത്തനത്തിനും തിരശീല വീഴുകയാണ്. 1971 ൽ ആദ്യമായി എംപിയായതു മുതൽ കഴിഞ്ഞ 50 വർഷവും അദ്ദേഹം എംപിയോ എംഎൽഎയോ ആയിരുന്നു; ചെറിയ ഇടവേളകളുണ്ടായിട്ടുണ്ടെങ്കിലും. സംസ്ഥാന ആഭ്യന്തര മന്ത്രിയും കേന്ദ്ര പ്രവാസികാര്യ മന്ത്രിയും കെപിസിസി അധ്യക്ഷനുമൊക്കെയായി നിറഞ്ഞുനിന്ന സംഭവബഹുലമായ വർഷങ്ങൾ.

ഹൃദയത്തിലെന്നും കെഎസ്‌യു

പദവികളേറെ വഹിച്ചെങ്കിലും അദ്ദേഹത്തിന്റെ ഹൃദയത്തിൽ കെഎസ്‌യുവിനുള്ള സ്ഥാനം സവിശേഷം. ‘‘കെഎസ്‌യുവിൽ നിന്നു വന്നവരല്ലേ മിക്ക കോൺഗ്രസ് നേതാക്കളും. ആന്റണിയും ഉമ്മൻ ചാണ്ടിയുമൊക്കെ വലിയ നേതാക്കളായി. കെഎസ്‌യുവിന് ആദർശങ്ങളുണ്ടായിരുന്നു. 

ഇന്ദിരാ ഗാന്ധിയുടെ സോഷ്യലിസ്റ്റ് ആദർശങ്ങൾ ‍ഞങ്ങൾ പ്രചരിപ്പിച്ചിരുന്നു. രാഷ്ട്രീയത്തിലും സമൂഹത്തിലും ഒരുപാടു മാറ്റങ്ങൾ കൊണ്ടുവരാൻ കെഎസ്‌യുവിനായി’’ – രവി പറയുന്നു.

പാർട്ടിയുടെ തളർച്ചയിൽ ദുഃഖം

പാർട്ടിയുടെ ദേശീയതലത്തിലുള്ള തളർച്ചയിൽ അതീവ ദുഃഖിതനാണ്. ‘‘നെഹ്റു കുടുംബത്തിന്റെ പിന്തുണ പാർട്ടിക്ക് ആവശ്യമാണ്. അങ്ങനെയല്ലാതിരുന്ന കാലത്തുണ്ടായ പ്രശ്നങ്ങൾ അറിയാമല്ലോ? നരസിംഹറാവു പാർട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന് നേരിട്ട് ആവശ്യപ്പെട്ടയാളാണു ഞാൻ. ഇപ്പോൾ, കൂട്ടായി പരിശ്രമിച്ചു മുന്നോട്ടുപോകണം. പാർട്ടിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള കാര്യങ്ങൾ സോണിയാജിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ആലോചിക്കുന്നുണ്ട്’’ – രവിയുടെ വാക്കുകൾ.

English Summary: Vayalar Ravi to live in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com