സ്വർണക്കടത്ത്, കള്ളപ്പണ ഇടപാട്: മൊഴിയല്ലാതെ തെളിവുകൾ ഇല്ലെന്ന് വിചാരണക്കോടതി
Mail This Article
കൊച്ചി ∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ പ്രതികളായ പി.എസ്. സരിത്, സന്ദീപ് നായർ എന്നിവർക്കു ജാമ്യം അനുവദിച്ചതിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയെ സമീപിക്കും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) റജിസ്റ്റർ ചെയ്യുന്ന കേസുകൾ പരിഗണിക്കുന്ന ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണു പ്രതികൾക്കു ജാമ്യം അനുവദിച്ചത്.
എന്നാൽ ഇഡി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതികളുടെ മൊഴികളല്ലാതെ തെളിവു നിയമപ്രകാരം പരിഗണിക്കാവുന്ന രേഖകളില്ലെന്നു കോടതി നിരീക്ഷിച്ചിരുന്നു. വിചാരണ കാക്കുന്ന കേസിനെ കുറിച്ചു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ വിചാരണക്കോടതി തന്നെ ഇത്തരത്തിൽ നിരീക്ഷണം നടത്തിയതിന്റെ അമ്പരപ്പിലാണ് അന്വേഷണ സംഘം. പ്രതികൾ സംഘടിതമായി 21 തവണ കള്ളക്കടത്തു നടത്തിയെന്നാണു ഇഡിയടക്കമുള്ള അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
എന്നാൽ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘങ്ങൾ ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഇതിൽ കസ്റ്റംസ് സ്വർണം പിടികൂടിയത് ഒരു തവണ മാത്രമാണ്. കേസിലെ മറ്റു പ്രതികളായ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, സ്വപ്ന സുരേഷ് എന്നിവർക്കു ജാമ്യം ലഭിച്ചു. ഇവരുടെ അതേ പങ്കാളിത്തമാണു സരിത്തിനും സന്ദീപ് നായർക്കും കേസിലുള്ളതെന്ന പ്രതിഭാഗത്തിന്റെ വാദവും കോടതി ശരിവച്ചിരുന്നു. ഈ സാഹചര്യത്തിലാണു വിധിക്കെതിരെ ഇഡി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
Content Highlights: Kerala gold smuggling case: No evidence: court