ADVERTISEMENT

നാഗർകോവിൽ ∙ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്.  കന്യാകുമാരി ജില്ലയിൽ ജീവിച്ചിരുന്ന  ദേവസഹായം പിള്ള അടക്കം 7 പേരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി നാളെ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിൽ കൺസിസ്റ്ററി കൂടുവാൻ തീരുമാനം.   ഇവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന തീയതി കർദിനാൾമാരുടെ ഇൗ സമ്മേളനത്തിൽ തീരുമാനിക്കും. രാജ്യത്തെ പ്രഥമ അൽമായ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെയും നാമകരണത്തിനായി അവരുടെ പേരിൽ നടന്ന അത്ഭുതങ്ങൾ ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ വർഷം അംഗീകരിച്ചിരുന്നു.

കന്യാകുമാരി ജില്ലയിൽ മാർത്താണ്ഡത്തിനടുത്ത് നട്ടാലത്ത് ജനിച്ച നീലകണ്ഠപ്പിള്ളയാണ് പിൽക്കാലത്ത് ക്രിസ്തു മതം സ്വീകരിച്ച് ദേവസഹായം പിള്ളയായി അറിയപ്പെട്ടത്. മാർത്താണ്ഡവർമയുടെ ഭരണകാലത്ത് തിരുവിതാംകൂർ സൈന്യത്തിൽ അദ്ദേഹം ഉന്നത പദവി വഹിച്ചിരുന്നു. കുളച്ചൽ യുദ്ധാനന്തരം തടവിലാക്കപ്പെട്ട ക്യാപ്റ്റൻ ഡിലനോയിക്കൊപ്പമാണ് ദേവസഹായം പിള്ള തക്കലയ്ക്കു സമീപം പുലിയൂർക്കുറിച്ചിയിലുള്ള ഉദയഗിരിക്കോട്ടയിൽ കഴിഞ്ഞത്.  ഇൗ അവസരത്തിലാണ് ഇദ്ദേഹം ക്രിസ്തുവിനെക്കുറിച്ച് അറിയുന്നതും ആകൃഷ്ടനാകുന്നതും. പിന്നിട് വടക്കാൻകുളം പള്ളിയിലെ  ഇൗശോ സഭ വൈദികനായിരുന്ന ജെ.പി.ബുട്ടാരിയിൽ നിന്ന് 1745 മേയ് 17ന് ജ്ഞാനസ്നാനം സ്വീകരിച്ചതായി കരുതപ്പെടുന്നു.

പിന്നീട് ക്രിസ്തുമത വിശ്വാസിയായി ജീവിച്ച പിള്ളയെ ആരൽവായ്മൊഴിക്കു സമീപം കാറ്റാടിമലയിൽ   വെടിയുതിർത്തു കൊന്നതായാണ് ചരിത്രം. നാഗർകോവിൽ കോട്ടാർ സെന്റ് സേവ്യേഴ്സ് ദേവാലയത്തിലാണ് മൃതദേഹം അടക്കം ചെയ്തിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി രക്ത സാക്ഷിയായ ദേവസഹായം പിള്ളയെ 2012 ഡിസംബർ 2ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു. ക്രൂര പീഡനങ്ങൾക്ക് ദേവസഹായം ഇരയായെന്നു കരുതപ്പെടുന്ന മുട്ടിടിച്ചാൻ പാറ എന്ന  പിന്നീട് നി‍ർമിച്ച പള്ളിയിലും ധാരാളം വിശ്വാസികൾ എത്തുന്നുണ്ട്. 

Content Highlights: Devasahayam Pillai, cleared for sainthood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com