ADVERTISEMENT

ചങ്ങനാശേരി / ആലപ്പുഴ ∙ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ മകളും പെരുന്ന എൻഎസ്എസ് കോളജ് പ്രിൻസിപ്പലുമായ ഡോ.എസ്.സുജാത എംജി സർവകലാശാല സിൻഡിക്കറ്റ് അംഗത്വം രാജിവച്ചു. ഇതു സംബന്ധിച്ച കത്ത് സർവകലാശാല അധികാരികൾക്കു കൈമാറിയതായി ജി.സുകുമാരൻ നായർ തന്നെയാണ് വ്യക്തമാക്കിയത്. കഴിഞ്ഞ 7 വർഷമായി സിൻഡിക്കറ്റിൽ അംഗമായിരുന്നു.

പിണറായി സർക്കാരിൽനിന്നു വ്യക്തിപരമായി ആനുകൂല്യം നേടിയ ശേഷം സുകുമാരൻ നായർ സർക്കാരിനെ തള്ളിപ്പറഞ്ഞെന്നും ആരു ഭരിച്ചാലും അദ്ദേഹത്തിന്റെ മകൾ സിൻഡിക്കറ്റ് അംഗമായിരിക്കുന്നത് എങ്ങനെയാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആലപ്പുഴയിൽ കുറ്റപ്പെടുത്തി.

ജി. സുകുമാരൻ നായരുടെ മകൾക്ക് എല്ലാ സ്ഥാനങ്ങളും ഇടതുപക്ഷം കൊടുത്തു എന്നിട്ടും എൻഎസ്എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്തു കുത്തി എന്നുള്ള എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും യോഗ്യതയുടെ അടിസ്ഥാനത്തിൽ ‘എജ്യുക്കേഷനിസ്റ്റ്’ എന്ന വിഭാഗത്തിലാണ് ആദ്യം യുഡിഎഫ് സർക്കാരും പിന്നീട് എൽഡിഎഫ് സർക്കാരും‍ ഡോ. സുജാതയെ സിൻഡിക്കറ്റിലേക്കു നാമനിർദേശം ചെയ്തതെന്നും സുകുമാരൻ നായർ വ്യക്തമാക്കി. ഇതിനായി താനോ മകളോ മറ്റാരെങ്കിലുമോ സർക്കാരുകളെയോ രാഷ്ട്രീയ നേതാക്കളെയോ സമീപിച്ചിട്ടില്ല.

3 വർഷത്തെ കാലാവധി ഇനിയും ഉണ്ടെങ്കിലും വിവാദങ്ങൾക്ക് ഇടനൽകാതെ വ്യക്തിപരമായ കാരണങ്ങളാൽ സിൻഡിക്കറ്റ് അംഗത്വം ഒഴിയാൻ തീരുമാനിക്കുകയായിരുന്നുവെന്നും ജി.സുകുമാരൻ നായർ അറിയിച്ചു. എന്നാൽ, ഡോ. സുജാതയുടെ രാജി സ്വാർഥലാഭത്തിനും കുടുംബവാഴ്ചയ്ക്കും വേണ്ടി സമുദായ പ്രവർത്തനത്തെ സുകുമാരൻ നായർ ഉപയോഗിച്ചതിന്റെ കുറ്റബോധം കൊണ്ടാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ തുടർന്നുള്ള പ്രതികരണം.

English Summary: Dr Sujatha resigns from MG Varsity Syndicate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com