ADVERTISEMENT

ചേർത്തല ∙ ചലച്ചിത്രനടൻ മേള രഘു (ശശിധരൻ– 61) അന്തരിച്ചു. കെ.ജി.ജോർജിന്റെ ‘മേള’ സിനിമയിലെ നായകനായിരുന്നു. ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ക്കു ശേഷം മമ്മൂട്ടി ശ്രദ്ധേയ വേഷം ചെയ്ത ചിത്രമാണിത്.

ചെങ്ങന്നൂർ കീഴ്‌ചേരിമേൽ മറ്റവന പുത്തൻവീട്ടിൽ രാമകൃഷ്‌ണ പിള്ളയുടെയും സരസമ്മയുടെയും മകനായ രഘു വിവാഹത്തിനു ശേഷം ചേർത്തലയിലാണ് താമസിച്ചിരുന്നത്. 

ഏപ്രിൽ 16ന് ചേർത്തല പുത്തൻവെളി വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അന്ത്യം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീട്ടുവളപ്പിൽ സംസ്കാരം നടത്തി. ഭാര്യ: ശ്യാമള. മകൾ: ശിൽപ. (അമൃത ആശുപത്രി, ഇടപ്പള്ളി).

സർക്കസിൽ പ്രവർത്തിക്കുമ്പോഴാണു രഘുവിനു സിനിമയിൽ അവസരം വന്നത്. 1980ൽ റിലീസ് ചെയ്ത മേളയിലും സർക്കസ് കോമാളിയുടെ വേഷമായിരുന്നു. മമ്മൂട്ടി മരണക്കിണർ ബൈക്ക് അഭ്യാസിയും. രഘുവിനു സിനിമയിലേക്കു വഴി തുറന്നതു നടൻ ശ്രീനിവാസനാണ്.

പ്രേംനസീറിനൊപ്പം ‘സഞ്ചാരി’,കമൽഹാസനൊപ്പം ‘അപൂർവ സഹോദരങ്ങൾ’ തുടങ്ങി മുപ്പതിലേറെ ചിത്രങ്ങളിൽ ചെറുതെങ്കിലും ശ്രദ്ധേയ വേഷങ്ങളിൽ രഘു അഭിനയിച്ചു. മോഹൻലാൽ നായകനായ ‘ദൃശ്യം 2’ ആണ് അവസാന സിനിമ.

ചെറുപ്പം മുതൽ മിമിക്രിയിലും സജീവമായിരുന്നു. മേളയ്ക്കു ശേഷമുള്ള വലിയ ഇടവേളയിൽ രഘു സർക്കസിലേക്കു മടങ്ങി. ജെമിനി സർക്കസിൽ പ്രവര്‍ത്തിക്കുമ്പോഴാണ് അപൂർവ സഹോദരങ്ങളിൽ അവസരം ലഭിച്ചത്.

സഞ്ചാരി, കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, ഇരിക്കൂ എംഡി അകത്തുണ്ട്, മുഖചിത്രം, ഓ ഫാബി, ബെസ്റ്റ് ആക്ടർ, ഒരു ഇന്ത്യൻ പ്രണയകഥ തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. കെപിഎസിയുടെത് ഉൾപ്പെടെ നാടകങ്ങളിലും ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

മമ്മൂട്ടി ഉൾപ്പെടെ ചലച്ചിത്ര രംഗത്തെ പ്രമുഖർ അനുശോചിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com