ട്രെയിനിലെ അക്രമം: പ്രതിയുടെ കസ്റ്റഡിക്ക് അന്വേഷണസംഘം
Mail This Article
കോട്ടയം, കൊച്ചി ∙ ഗുരുവായൂർ-പുനലൂർ എക്സ്പ്രസ് ട്രെയിനിൽ മുളന്തുരുത്തിക്കു സമീപം യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസിലെ പ്രതി നൂറനാട് മറ്റപ്പള്ളിൽ ബാബുക്കുട്ടനെ (35) കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം ഇന്നു കോടതിയെ സമീപിച്ചേക്കും. അപസ്മാരം ഉണ്ടെന്നു പറഞ്ഞതിനെ തുടർന്നു കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിച്ച പ്രതിയെ ഡിസ്ചാർജ് ചെയ്യുന്ന മുറയ്ക്ക് കസ്റ്റഡിയിൽ വാങ്ങാമെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ബാബുക്കുട്ടന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ആശുപത്രി നിന്ന് ഓൺലൈൻ വഴി കോടതിയിൽ ഹാജരാക്കിയാണു പ്രതിയെ റിമാൻഡ് ചെയ്തു ജുഡീഷ്യൽ കസ്റ്റഡിയിൽ ചികിത്സയ്ക്കു വിട്ടത്. ചിറ്റാർ പൊലീസ് സ്റ്റേഷനിൽ അപസ്മാരം ഉണ്ടായതിനെ തുടർന്നാണു പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീടു മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചത്. ഇന്നലെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്താമെന്നാണു റെയിൽവേ പൊലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ ഒരു ദിവസം കൂടി ആശുപത്രിയിൽ തുടരണമെന്നു ഡോക്ടർ നിർദേശിച്ചതിനാൽ മാറ്റി.
English Summary: Attack in train case followup