കുഞ്ഞുകുട്ടന്, ആനപ്രേമി
Mail This Article
വിളിപ്പേരല്ല, ആനപ്രേമിയെന്ന് കുഞ്ഞുകുട്ടൻ തന്നെ സമ്മതിക്കുന്നുണ്ട്. ആനയും കൊട്ടും രക്തത്തില്‍ അലിഞ്ഞതാണ്. കുട്ടിക്കാലത്ത് അച്ഛനോടൊപ്പം പോയി നിലമ്പൂരിൽ നിന്ന് 2 ആനകളെ മനയിലേക്കു കൂട്ടിക്കൊണ്ടുവന്ന കഥ മാടമ്പ് തന്നെ പറയും. 3000 റുപ്പികയ്ക്ക് രണ്ടാന! മനയിൽ സ്വന്തമായി ഉണ്ടായിരുന്നത് 6 ആനകൾ. കാലം മാറി. കൊണ്ടുനടക്കാനുള്ള വയ്യായ്ക കൊണ്ട് എല്ലാറ്റിനെയും ഒഴിവാക്കി.
കുഞ്ഞുകുട്ടന്റെ ആനയറിവും അനുഭവവും ആനയോളമുണ്ട്. ശരീരത്തിന്റെ അഞ്ഞൂറിൽ ഒരംശമേയുള്ളൂവെങ്കിലും ആനയുടെ തലച്ചോറിൽ പകയും ദേഷ്യവും ഇഷ്ടവും പ്രേമവൈരാഗ്യവും കാമവും എല്ലാം സൂക്ഷിക്കാൻ ഇടമുണ്ടത്രേ. അങ്ങനെ ഒത്തിരി കെട്ടുകഥകളും കേൾവിക്കഥകളും ഐതിഹ്യങ്ങളും പറഞ്ഞും എഴുതിയും ആനയെ കുഞ്ഞുകുട്ടൻ വരച്ചിട്ടു. ആനയുടെ പക മാത്രമല്ല, മറക്കാത്ത സ്നേഹഗാഥകളും മാടമ്പിന്റെ അനുഭവങ്ങളിൽ നിന്ന് വായിച്ചെടുക്കാം.
തോന്നിയാൽ എഴുതും; ഇല്ലെങ്കിലില്ല...!
എഴുതാൻ അങ്ങനെ പ്രത്യേകിച്ചു കാരണണമൊന്നുമില്ല. എഴുതാൻ തോന്നി, എഴുതി.– ഏതു കൃതി എഴുതാനുണ്ടായ സാചര്യത്തെക്കുറിച്ചു ചോദിച്ചാലും മാടമ്പ് കുഞ്ഞുകുട്ടനു പറയാനുള്ള മറുപടി ഇതാണ്. കഥയോ കവിതയോ ഒന്നും എഴുതാതെ നേരിട്ട് നോവലിലാണു കൈ വച്ചത്. എന്തുകൊണ്ട് എന്നു ചോദിച്ചാൽ, അതാണ് അന്നെഴുതാൻ തോന്നിയത് എന്നു തന്നെ ഉത്തരം. ഇനി, ‘ഇപ്പോ ഒന്നും എഴുതാത്തതെന്താ?’ എന്നു ചോദിച്ചാലോ? ‘ഒന്നും എഴുതാൻ തോന്നിയില്ല’ എന്നാവും മറുപടി.
അശ്വാത്ഥാമാവ് എഴുതി എം.ടി.വാസുദേവൻ നായരെ കണ്ട് ഏൽപിച്ചു. സമയം ഉണ്ടെങ്കിൽ വായിക്കൂ. ഇഷ്ടപ്പെട്ടെങ്കിൽ പ്രസിദ്ധീകരിക്കണം. ഇല്ലെങ്കിൽ തിരിച്ചയയ്ക്കുകയൊന്നും വേണ്ട എന്നു പറഞ്ഞു പോന്നതാണ് മാടമ്പ്. അധികം വൈകാതെ ആദ്യനോവൽ പ്രസിദ്ധീകരിച്ചു വന്നു. ഭ്രഷ്ട് തൊട്ടുപിന്നാലെ എംടി തന്നെ പ്രസിദ്ധീകരിച്ചു.
ദേശാടനം സിനിമയുടെ കഥയെഴുത്തിനെപ്പറ്റിയും അദ്ദേഹത്തിനു പറയാനുള്ളത് ഇതൊക്കെ തന്നെ. കേരളത്തിൽ അത്ര ചെറുപ്പത്തിൽ കുട്ടികളെ സന്യാസത്തിനു വിടുന്ന രീതിയൊന്നുമില്ല. തമിഴ്നാട്ടിലുണ്ട്.
കേരളത്തിൽ അങ്ങനെ ഉണ്ടായിരുന്നെങ്കിൽ എന്നു ഭാവനയിൽ കണ്ട് എഴുതിയതാണത്. കവി കുഞ്ഞുണ്ണി, വൈക്കം മുഹമ്മദ് ബഷീർ എന്നിവരുമായും സൗഹൃദം ഉണ്ടായിരുന്നെങ്കിലും എഴുത്തുമായി ബന്ധപ്പെട്ട് അവരുമായി ചർച്ചയൊന്നും നടത്തിയിരുന്നില്ല.
Content Highlight: Madampu Kunjukuttan