തിരുവനന്തപുരത്തു നിന്ന് വിളി വന്നു; ‘ക്വാറി ദൗത്യം’ നിർത്തി ഫോറസ്റ്റ് സംഘം മടങ്ങി
Mail This Article
കോഴിക്കോട് ∙ അടിയന്തര സാഹചര്യം എന്നു വിശദീകരിച്ച് പാറമടകളുടെ അനുമതി അപേക്ഷകൾ പരിഗണിക്കാൻ പര്യടനം നടത്തിയിരുന്ന വനം ഉന്നതസംഘം ഉദ്യമം മതിയാക്കി മടങ്ങി.
പാലക്കാട്ടെ ‘പഠനം’ പൂർത്തിയാക്കി ഉദ്യോഗസ്ഥർ നിലമ്പൂരിലേക്കു തിരിച്ചെങ്കിലും തിരുവനന്തപുരത്തു നിന്നു വിളി വന്നതിനെ തുടർന്നു പാതിവഴിയിൽ യാത്ര അവസാനിപ്പിക്കുകയായിരുന്നു. കോഴിക്കോട്ടെ 8 ക്വാറി അപേക്ഷകൾ പരിഗണിക്കുന്നതും വയനാട്ടിൽ ബത്തേരി, കുറിച്യാട്, തോൽപ്പെട്ടി റേഞ്ചുകളിലെ സന്ദർശനവും റദ്ദാക്കി.
ഈ പര്യടനത്തിലുള്ള ഉദ്യോഗസ്ഥരെക്കുറിച്ചു വിജിലൻസ് ഉന്നതങ്ങളിൽ നിന്നു ചോദ്യം ഉയർന്നതിനെ തുടർന്നാണു സംഘത്തിന്റെ പിൻമാറ്റമെന്നും സൂചനയുണ്ട്. ലോക്ഡൗൺ സമയത്തു പുതിയ പാറമടകൾക്ക് അനുമതി നൽകുന്നതിനെക്കുറിച്ചു പഠിക്കാനുള്ള ഉന്നതസംഘത്തിന്റെ പര്യടനം, വിരമിക്കുന്നതിന്റെ വക്കിലെത്തി നിൽക്കുന്ന ചില ഉന്നതർക്കു സാമ്പത്തികനേട്ടത്തിനു വേണ്ടിയാണെന്നു വകുപ്പിനുള്ളിൽത്തന്നെ ആരോപണമുയർന്നിരുന്നു.