പോരാട്ടം പഠനം
Mail This Article
പി. രാജീവ് (54)
കളമശേരി
എവിടെച്ചെന്നാലും സൽപ്പേരു കേൾപ്പിച്ച് ഇറങ്ങുക; സ്കൂൾ കാലം മുതൽ പി. രാജീവിന് ആ ശീലമുണ്ട്. രാജ്യസഭയിൽനിന്നു പിരിയുമ്പോൾ രാജീവിനെ വീണ്ടും അയയ്ക്കണമെന്നു സിപിഎമ്മിനോട് ആവശ്യപ്പെട്ടവരിൽ ഗുലാം നബിയും അരുൺ ജയ്റ്റ്ലിയുമുണ്ട്. തനിക്കു കഴിയുമായിരുന്നെങ്കിൽ രാജീവിന് വീണ്ടും അവസരം നൽകുമായിരുന്നുവെന്നു പറഞ്ഞത് ഉപരാഷ്ട്രപതി ഹാമിദ് അൻസാരി.
തൃശൂർ അന്നമനട മേലഡൂർ പരേതനായ പി. വാസുദേവന്റെയും രാധയുടെയും മകൻ പഠനത്തിൽ മുന്നിലായിരുന്നു, പോരാട്ടത്തിലും. ഇക്കണോമിക്സിലും നിയമത്തിലും ബിരുദവും കെമിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും നേടിയ രാജീവ് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ്, എസ്എഫ്ഐ മുഖമാസിക സ്റ്റുഡന്റിന്റെയും ‘ദ് റിസർചർ’ ഇംഗ്ലിഷ് മാഗസിന്റെയും ചീഫ് എഡിറ്റർ തുടങ്ങിയ ചുമതലകൾ വഹിച്ചു. ദേശാഭിമാനി മുഖ്യപത്രാധിപരാണ്. 1994 ൽ മുഖ്യമന്ത്രി കെ. കരുണാകരനെ കരിങ്കൊടി കാണിച്ചതിനു പൊലീസ് മർദനത്തിൽ വാരിയെല്ലൊടിഞ്ഞു.
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരിക്കെ നടപ്പാക്കിയ ജൈവകൃഷി പദ്ധതി ഇന്നും വ്യാപകം. പാലിയേറ്റീവ് കെയർ, കനിവ് വീടുകൾ തുടങ്ങിയവേറിട്ട പ്രവർത്തനങ്ങൾ ഒട്ടേറെ. യുഎൻ പൊതുസഭയിൽ പ്രസംഗിച്ചിട്ടുണ്ട്. 10 പുസ്തകങ്ങൾ എഴുതി. ഭാര്യ: വാണി കേസരി (കൊച്ചി സർവകലാശാല ലീഗൽ സ്റ്റഡീസ് ഡയറക്ടർ). മക്കൾ: ഹൃദ്യ, ഹരിത (സ്കൂൾ വിദ്യാർഥികൾ)
Content Highlights: P Rajeev, Kerala Cabinet, Pinarayi 2.0 Ministers, LDF Government