രാഷ്ട്രീയമാണ് കുടുംബം
Mail This Article
രാധാകൃഷ്ണൻ (57)
ചേലക്കര
പുതിയ മന്ത്രിസഭയിലെ അവിവാഹിതൻ; കെ. രാധാകൃഷ്ണൻ വരണമാല്യം അണിയിച്ചിരിക്കുന്നത് രാഷ്ട്രീയത്തെയാണ്. രാഷ്ട്രീയമാണു കുടുംബം. ജീവിതം പൊതുസേവനവും. രണ്ടും ചേർന്നാൽ ‘കുടുംബജീവിത’മായി.
ചേലക്കരയാണു പ്രവർത്തനമണ്ഡലമെങ്കിലും രാധാകൃഷ്ണൻ ജനിച്ചത് ഇടുക്കി ജില്ലയിലെ പുള്ളിക്കാനത്താണ്. പരേതനായ എം.സി. കൊച്ചുണ്ണിയും ചിന്നയുമാണു മാതാപിതാക്കൾ. അച്ഛൻ തോട്ടം തൊഴിലാളിയായിരുന്നു. അങ്ങനെ തൃശൂർ ജില്ലയിലെ ചേലക്കരയിൽ വന്നു താമസമാക്കി.
തൃശൂർ കേരള വർമ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയത്തിൽ തുടക്കം. ചേലക്കര ഏരിയ സെക്രട്ടറി, തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും ഗ്രന്ഥശാലാ സംഘത്തിന്റെയും സമ്പൂർണ സാക്ഷരതാ യജ്ഞത്തിന്റെയും മുൻനിരയിലുണ്ടായിരുന്നു. 1991ൽ വള്ളത്തോൾ നഗർ ഡിവിഷനിൽനിന്നു തൃശൂർ ജില്ലാ കൗൺസിലിലേക്കു ജയം. 1996 ൽ ചേലക്കരയിൽനിന്നു നിയമസഭയിലേക്ക് ആദ്യജയം.
ആദ്യ അവസരത്തിൽത്തന്നെ മന്ത്രിപദവി. ഇ.കെ. നായനാർ മന്ത്രിസഭയിൽ പട്ടിക ജാതി - പട്ടിക വർഗ ക്ഷേമം, യുവജനകാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. 2001ൽ സീറ്റു നിലനിർത്തി. പ്രതിപക്ഷ വിപ്പായി. 2006 ൽ സ്പീക്കർ. 2011 ലും ചേലക്കര നിന്നു വിജയിച്ചു. 2016 ൽ മത്സരിച്ചില്ല.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ്. ജില്ലാ സെക്രട്ടറിയായും പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റ്, ദലിത് ശോഷൻ മുക്തി മഞ്ച് ദേശീയ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
Content Highlights: K Radhakrishnan set to become Kerala Minister