ADVERTISEMENT

റോഷി അഗസ്റ്റിൻ (52)

ഇടുക്കി

നിറചിരിയുമായി നാട്ടിലെവിടെയും ഓടിയെത്തുകയും ‘കൊച്ചേട്ടാ..’എന്ന് ആരെയും സ്നേഹത്തോടെ വിളിക്കുകയും ചെയ്തു നേടിയെടുത്ത ജനപിന്തുണയുടെ അടുത്ത പടിയായാണ് റോഷി മന്ത്രിപദവിയിലെത്തുന്നത്.

ജനങ്ങളുടെ മനസ്സറിഞ്ഞ് അവരിൽ ഒരാളായി മാറാൻ കഴിഞ്ഞതാണ് ഇടതു സ്ഥാനാർഥിയായി എത്തിയപ്പോഴും റോഷിയെ കോൺഗ്രസ് പാളയമായ ഇടുക്കി നെഞ്ചോടു ചേർക്കാനുള്ള കാരണം.

പാലാ ചക്കാമ്പുഴയിൽ ചെറുനിലത്തുചാലിൽ അഗസ്റ്റിന്റെയും ലീലാമ്മയുടെയും മകൻ. സ്കൂൾ ലീഡറായി രാഷ്ട്രീയ പ്രവേശം. പാലാ സെന്റ് തോമസ് കോളജ് കെഎസ്‌സി എം പ്രസിഡന്റായും യൂണിയൻ ഭാരവാഹിയായും നേതൃനിരയിലെത്തി. ഊർജതന്ത്രത്തിൽ ബിരുദം നേടിയ ശേഷം തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നു നിയമ പഠനം പൂർത്തിയാക്കി.

കെ. എം. മാണി എന്ന വൻമരത്തിന്റെ തണലിലായിരുന്നു വളർച്ച. കെഎസ്‌സി (എം) സംസ്ഥാന പ്രസിഡന്റായിരിക്കെ 1995 ൽ നടത്തിയ വിമോചന പദയാത്രയും 2001 ലെ വിമോചന യാത്രയും സംസ്ഥാന തലത്തിൽ അടയാളപ്പെടുത്തി. 1996 ൽ 26–ാം വയസ്സിൽ സിപിഎം കോട്ടയായ പേരാമ്പ്രയിൽ എൻ.കെ. രാധയോടു പരാജയപ്പെട്ടത് വെറും 1358 വോട്ടിന്. 2001 ൽ കെ.എം മാണി ഇടുക്കിയിലേക്കു കൊണ്ടുവന്നു. പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. 5 തിരഞ്ഞെടുപ്പുകളിലും ജയം.

കെ.എം. മാണിയുടെ വേർപാടിനു ശേഷം പാർട്ടിയിലെ തർക്കത്തിൽ ജോസ് കെ. മാണിക്കു പിന്നിൽ റോഷി അടിയുറച്ചു നിന്നു. പാർട്ടിയിൽ രണ്ടാമനായി വളർന്നു. പാലായിൽ ജോസ് കെ. മാണി അപ്രതീക്ഷിതമായി പരാജയപ്പെട്ടതോടെ മന്ത്രി പദവി തർക്കങ്ങളേതുമില്ലാതെ തേടിയെത്തി. ഭാര്യ: റാണി. മക്കൾ: ആൻ മരിയ, എയ്ഞ്ചൽ, അഗസ്റ്റിൻ (സ്കൂൾ വിദ്യാർഥികൾ).

Content Highlight:  Roshy Augustine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com