ADVERTISEMENT

കൊച്ചി ∙ വൈദ്യുത ഇരുചക്ര–മുച്ചക്ര വാഹനങ്ങൾ വാങ്ങാൻ ബാങ്ക് വായ്പയെടുക്കുന്നവർക്ക്, പലിശയുടെ ഒരു ഭാഗം സർക്കാർ വഹിക്കുമെന്ന പ്രഖ്യാപനം സംസ്ഥാനത്തെ ഹരിത ഗതാഗത മേഖലയ്ക്ക് ഉണർവുണ്ടാക്കും. 10,000 ഇ–ടൂവീലറുകളും 5000 ഇ–ഓട്ടോകളും ഈ പദ്ധതി പ്രയോജനപ്പെടുത്തി നിരത്തിലെത്താൻ പലിശ സബ്സിഡിക്കായി 15 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

വായ്പയില്ല; വിൽപന കുറവ്

വൈദ്യുത ഇരുചക്രവാഹനങ്ങൾക്കു വായ്പ നൽകാൻ ബാങ്കുകൾ വിമുഖത കാട്ടുന്നതാണു വിൽപനയെ കാര്യമായി ബാധിക്കുന്നത്. സംസ്ഥാനത്ത് വർഷം ശരാശരി 5000–6000 ഇ–സ്കൂട്ടറുകളേ വിൽക്കുന്നുള്ളൂ. അതിൽ 90–95 ശതമാനവും ചെറിയ സ്പീഡിൽ ഓടുന്ന, റജിസ്ട്രേഷനും ഡ്രൈവിങ് ലൈസൻസുമൊന്നും വേണ്ടാത്ത മോഡലുകളാണ്. പെട്രോൾ സ്കൂട്ടറുകളുമായി താരതമ്യപ്പെടുത്താവുന്ന ശേഷിയുള്ള ഇലക്ട്രിക് സ്കൂട്ടർ മോഡലുകൾക്ക് കേന്ദ്ര സർക്കാരിന്റെ സബ്സിഡി ഉണ്ടെങ്കിലും ഒരു ലക്ഷം രൂപയാണ് ശരാശരി ഓൺ–റോഡ് വില. വായ്പയില്ലാതെ ഇതു വാങ്ങാൻ ആളു കുറവ്.

വിശ്വാസ്യതയുള്ള ബ്രാൻഡുകളും ഗുണനിലവാരമുള്ള വാഹനങ്ങളും വന്നതോടെ വായ്പയുടെ കാര്യത്തിൽ പഴയ സ്ഥിതി മാറിയിട്ടുണ്ടെന്ന് ആധുനിക ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏയ്ഥർ എനർജിയുടെ ചീഫ് ബിസിനസ് ഓഫിസർ റവ്നീത് ഫൊക്കേല ‘മനോരമ’യോടു പറഞ്ഞു.

പുതിയ പദ്ധതിയിൽ പലിശ 2.5%

കേരള സർക്കാർ നീക്കിവച്ചിരിക്കുന്ന 15 കോടി രൂപ, 200 കോടിയുടെ വായ്പയുടെ 7.5% വരും. അതായത് ബാങ്ക് 10% പലിശയ്ക്കാണു വായ്പ കൊടുക്കുന്നതെങ്കിലും ഉപയോക്താവ് 2.5% വഹിച്ചാൽ മതി. ബാക്കി 7.5% സർക്കാർ സഹായം.ഇങ്ങനെ സർക്കാർ സബ്സിഡി വരുമ്പോൾ വാണിജ്യ ബാങ്കുകൾക്ക് ഈ വായ്പ നൽകാനുള്ള വിമുഖത മാറുമെന്നു പ്രതീക്ഷിക്കാം. 

സ്വയം സഹായ സംഘങ്ങൾ പോലെയോമറ്റോ സംഘടിത മേഖലയുടെ സ്വഭാവം കൊണ്ടുവരുന്നത് തിരിച്ചടവു സംബന്ധിച്ച് ബാങ്കുകൾക്കു കൂടുതൽ വിശ്വാസ്യതയുണ്ടാക്കും. ഗ്രൂപ്പ് വായ്പയായി നൽകാനാണു സർക്കാരിന്റെയും ശ്രമം.

15 പൈസയ്ക്ക് 1 കിലോമീറ്റർ ഓടും

ഇപ്പോഴത്തെ നിലയിൽ ഒരു കിലോമീറ്റർ ഓടാൻ ഇരുചക്ര വാഹനത്തിന് 2 രൂപയുടെ പെട്രോൾ വേണ്ടിവരുമ്പോൾ, വൈദ്യുത സ്കൂട്ടറിനു വേണ്ടത് 10–15 പൈസയുടെ വൈദ്യുതിയാണ്. ഒരു യൂണിറ്റ് വൈദ്യുതിയിൽ 60–70 കിലോമീറ്റർ ഓടും.

ദിവസം 100 രൂപയുടെ പെട്രോളടിക്കുന്നയാൾ വർഷം 36,500 രൂപ ആ ഇനത്തിൽ ചെലവിടുമ്പോൾ, വൈദ്യുത സ്കൂട്ടറുടമയ്ക്ക് അത്രയും കിലോമീറ്റർ ഓടാൻ ദിവസം പരമാവധി 7 രൂപയുടെ വൈദ്യുതി മതി. വർഷം 2555 രൂപ. യന്ത്രഭാഗങ്ങൾ കുറവായതിനാൽ വൈദ്യുത സ്കൂട്ടറിന് അറ്റകുറ്റപ്പണിയും കുറവ്. ഇങ്ങനെ കണക്കാക്കുമ്പോൾ, ഏതാണ്ട് മൂന്നോ മൂന്നരയോ വർഷം കൊണ്ടു വൈദ്യുത സ്കൂട്ടറുടമ ഉണ്ടാക്കുന്ന ലാഭം വാഹനവിലയ്ക്കു തുല്യമാകും!

ഓട്ടോറിക്ഷകളുടെ കാര്യത്തിൽ, പെട്രോൾ– ഡീസൽ– സിഎൻജി ഓട്ടോകളെക്കാൾ ലാഭകരമാണ് വൈദ്യുത ഓട്ടോകളെന്ന് ഗവേഷണ ഏജൻസി ഐസിആർഎ പറയുന്നു. 2025 ആകുന്നതോടെ മൊത്തം ത്രീവീലർ വിൽപനയുടെ 30% ഇലക്ട്രിക് ആകുമെന്ന് അവർ കണക്കാക്കുന്നു. ടൂവീലറിൽ ഇത് 8–10% ആയിരിക്കും.

പ്രത്യേക ചാർജിങ് പോയിന്റില്ലാതെ, വീട്ടിലെ സാധാരണ പ്ലഗ് പോയിന്റുകളിൽ ചാ‍ർജ് ചെയ്യാമെന്നതും സാധാരണ ഇലക്ട്രിക് 2–3 വീലറുകളുടെ ആകർഷണം. മിക്ക മോഡലുകളിലും ബാറ്ററി എടുത്തുകൊണ്ടുപോയി ചാർജ് ചെയ്യാമെന്ന സൗകര്യവുമുണ്ട്.

English Summary: Petrol shock to be reduced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com