ടൗട്ടെ: കൃഷി നാശ നഷ്ടപരിഹാര വിതരണം ജൂലൈ രണ്ടാം വാരം മുതൽ
Mail This Article
തിരുവനന്തപുരം∙ സ്ഥാനത്ത് ടൗട്ടെ ചുഴലിക്കാറ്റിൽ നാശനഷ്ടമുണ്ടായ കർഷകർക്കുള്ള നഷ്ടപരിഹാര വിതരണ നടപടികൾ ജൂലൈ രണ്ടാംവാരം ആരംഭിക്കും. ഇതിനായി 16 കോടി രൂപ കൃഷി വകുപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടു.
ചുഴലിക്കാറ്റിൽ കൃഷി നാശമുണ്ടായവർക്കു നഷ്ടപരിഹാരത്തിനായി എയിംസ് പോർട്ടൽ വഴി(www.aims.kerala.gov.in) അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഈ മാസം 30 വരെ നീട്ടിയിട്ടുണ്ട്. ലോക്ഡൗൺ പശ്ചാത്തലത്തിലാണ് ഇത്. കർഷകരുടെ അപേക്ഷകൾ പരിശോധിച്ച്, കൃഷി ഓഫിസർമാരുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി നാശനഷ്ടത്തിന്റെ തോതു തിട്ടപ്പെടുത്തും. രണ്ടാഴ്ചയ്ക്കകം സർവേ പൂർത്തീകരിച്ചു റിപ്പോർട്ട് നൽകാനാണു കൃഷി ഓഫിസർമാർക്കുള്ള നിർദേശം. തുടർന്നു നഷ്ടപരിഹാര വിതരണം തുടങ്ങും.
കഴിഞ്ഞ വർഷം സംസ്ഥാനത്തു കൃഷിനാശം ഉണ്ടായവർക്കു നഷ്ടപരിഹാരമായി 49.92 കോടി രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്. ഈയാഴ്ച തന്നെ ഇതു നൽകും. കുടിശിക തുകയും ഇതോടൊപ്പം നൽകും.
കഴിഞ്ഞ മാസം 11 മുതൽ ഈ മാസം ഒന്നു വരെയുള്ള കണക്കുകൾ പ്രകാരം സംസ്‍ഥാനത്ത് 829.05 കോടി രൂപയുടെ കൃഷി നാശമുണ്ടായി. 1,69,576 കർഷകർക്കു കൃഷി നാശം ഉണ്ടായി. 24.129.56 ഹെക്ടർ കൃഷി നശിച്ചു.
കോട്ടയം ജില്ലയിൽ മാത്രം 4,885.13 ഹെക്ടറാണു കൃഷി നാശം. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തൃശൂർ, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണു കൂടുതൽ നാശമുണ്ടായത്. ആലപ്പുഴയിൽ മാത്രം 35,756 കർഷകരുടെ കൃഷി നശിച്ചു.
English Summary: Compensation for loss due to tauktae cyclone