ADVERTISEMENT

തിരുവനന്തപുരം ∙ ഭൂപതിവു ചട്ടം ദുർവ്യാഖ്യാനം ചെയ്തു വയനാട് സൗത്ത് മുട്ടിൽ വില്ലേജിൽ 101 മരങ്ങൾ മുറിച്ചു കടത്തിയതായി കണ്ടെത്തിയെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. ഇതിനു 10 കോടി രൂപ വിലവരും. കടത്തിയ ഈട്ടിത്തടി പെരുമ്പാവൂരിൽ നിന്നു കണ്ടെത്തി. ഇതു സർക്കാരിലേക്കു കണ്ടുകെട്ടാനുള്ള നടപടി തുടങ്ങി. ഒരു കഷണം തടി പോലും നഷ്ടപ്പെടില്ല.

തദ്ദേശ തിരഞ്ഞെടുപ്പു കാലത്താണു കൊള്ള നടന്നത്. താൻ വനം മന്ത്രി ആയ ശേഷമല്ല. സംഭവം അറിഞ്ഞ ഉടൻ കർശന നടപടി സ്വീകരിച്ചു. ഒരു സ്വാധീനത്തിനും വഴങ്ങില്ല. ആരെങ്കിലും സല്യൂട്ട് അടിച്ചു എന്നതിന്റെ അർഥം അവരുമായി ബന്ധമുണ്ട് എന്നല്ല– ശശീന്ദ്രൻ പറഞ്ഞു. 

ഉത്തരവുകൾ തെറ്റായി വ്യാഖ്യാനിച്ച് കർഷകരെയും ആദിവാസികളെയും കബളിപ്പിക്കുന്ന സംഘം കേരളത്തിൽ ഉണ്ടെന്ന് റവന്യു മന്ത്രി കെ. രാജൻ ചൂണ്ടിക്കാട്ടി. എത്ര ഉന്നതർ ആയാലും ആരും രക്ഷപ്പെടില്ല. വനംകൊള്ള സംഭവത്തിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനു മറുപടി പറയുകയായിരുന്നു ഇരുവരും.

കേരളം മുഴുവൻ പൊലീസ് കാവൽ നിൽക്കുമ്പോൾ, വയനാട്ടിൽ മുറിച്ച ഈട്ടിത്തടി എങ്ങനെ എറണാകുളത്ത് എത്തിയെന്നു പി.ടി. തോമസ് ചോദിച്ചു. 2020 ഒക്ടോബർ 24 ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവാണ് ഇതിനു വഴിവച്ചത്. ഉത്തരവ് റദ്ദാക്കിയ ഫെബ്രുവരി രണ്ടിനകം സംസ്ഥാനത്ത് വ്യാപകമായ വനം കൊള്ള നടന്നു.

കൊള്ളയ്ക്ക് എതിരെ നടപടിയെടുത്ത റേഞ്ച് ഓഫിസറെ ഭീഷണിപ്പെടുത്തിയ ഐഎഫ്എസ് ഉദ്യോഗസ്ഥനെതിരെ വിരൽ അനക്കിയില്ല. കേസ് ഒത്തുതീർപ്പാക്കാൻ മാധ്യമ ഉന്നതൻ ഇടപെട്ടതായി ആക്ഷേപമുണ്ടെന്നും പി.ടി.തോമസ് പറഞ്ഞു. കൊള്ളയ്ക്കു വഴിവച്ച ഉത്തരവിലെ അപാകത കലക്ടർമാർ ചൂണ്ടിക്കാട്ടും വരെ ഭരണത്തിലെ മേലാളന്മാർ എന്തു ചെയ്തുവെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. 

മുട്ടിൽ മരംമുറി; പൊലീസ് അന്വേഷണം തുടങ്ങി

കൽപറ്റ ∙ മുട്ടിൽ മരംമുറിക്കേസിൽ റവന്യു വകുപ്പിന്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ബത്തേരി ഡിവൈഎസ്പി പി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം മരങ്ങൾ മുറിച്ച സ്ഥലങ്ങളിലെത്തി പരിശോധന നടത്തി. വനംവകുപ്പ് പെരുമ്പാവൂരിൽ നിന്നു പിടിച്ചെടുത്തു കുപ്പാടി ഡിപ്പോയിലെത്തിച്ച മരങ്ങൾ എവിടെ നിന്നു മുറിച്ചതാണെന്നു കണ്ടെത്തുകയാണ് സ്ഥലപരിശോധനയുടെ പ്രധാന ലക്ഷ്യം.

ഇന്നലെ വാഴവറ്റ കുപ്പാടിയിൽ വെട്ടിയിട്ട 6 ഈട്ടി മരങ്ങളുടെ കുറ്റികൾ പരിശോധിച്ചു മഹസർ തയാറാക്കി. മുട്ടിൽ സൗത്ത് വില്ലേജിൽ മാത്രം 101 മരങ്ങളെങ്കിലും വെട്ടിയെടുത്തതായാണു കണക്ക്. വരും ദിവസങ്ങളിലും പൊലീസ് പരിശോധന തുടരും. 

English Summary: Minister AK Saseendran on Muttil Rosewood Smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com