സ്പിരിറ്റാകും മുൻപ് ഉണക്കകപ്പയായി കിറ്റിലേക്ക്
Mail This Article
തിരുവനന്തപുരം∙ കപ്പയിൽ നിന്ന് സ്പിരിറ്റ് ഉണ്ടാക്കാമോ? അപ്പോൾ കപ്പ വില സ്പിരിറ്റ് പോലെ കത്തിക്കയറുമോ? ...കർഷകർക്കിടയിൽ ചർച്ച മുറുകുകയാണ്. എവിടെ നോക്കിയാലും കപ്പക്കൃഷിയായതോടെ വൻ വിലയിടിവാണ് കപ്പയ്ക്ക് ഉണ്ടായത്. കർഷകനു കിട്ടുന്ന വില കിലോയ്ക്ക് 6–7 രൂപ വരെ . ലോക്ഡൗണായതോടെ കപ്പ വീണ്ടും കുടുങ്ങി. ഹോട്ടലുകളിലും മറ്റും ആവശ്യം കുറഞ്ഞു. കർഷകർക്ക് ഇത് വിപണിയിൽ എത്തിക്കാനുമാകുന്നില്ല. കപ്പയുടെ ഉൽപാദന വർധനയും കർഷകന് ലഭിക്കുന്ന തുച്ഛമായ വിലയും കണ്ടാണ് ധനമന്ത്രി കപ്പയിൽ നിന്ന് സ്പിരിറ്റ് ഉണ്ടാക്കാമെന്ന ചിന്തയിലേക്കു കടന്നത്. സ്പിരിറ്റില്ലേ...കേരളം സ്വയം പര്യാപ്തമായാൽ ഖജനാവിന് സന്തോഷം, മലയാളിക്ക് അതിസന്തോഷം.
ഇതിനിടെ ഹോർട്ടികോർപ്പിന് മറ്റൊരു ആശയമുദിച്ചു. കർഷകരിൽ നിന്ന് കപ്പ ശേഖരിച്ച് ഉണക്കി അരക്കിലോയോ ഒരു കിലോയോ വച്ച് ഭക്ഷ്യക്കിറ്റിനൊപ്പം നൽകാനാണ് തീരുമാനം. 7000 ടൺ കപ്പയെങ്കിലും വിൽപന നടക്കാതെ കിടക്കുന്നുവെന്നും ഇത് ശേഖരിക്കാമെന്നുമാണ് കരുതുന്നത്. പക്ഷേ ഉണക്കിയെടുക്കാൻ മാർഗമില്ലെന്നതാണ് പ്രശ്നം. ദിവസം 2 ടൺ ഉണക്കിയെടുക്കുന്നതിനേ നിലവിൽ മാർഗമുള്ളു. എങ്കിലും കപ്പ ശേഖരിക്കാൻ ഉടൻ നടപടി തുടങ്ങും.
2014–15ൽ 75493 ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്ത് 30 ലക്ഷം ടൺ കപ്പയായിരുന്നു ഉൽപാദനം. പ്രളയമുണ്ടായ 2018–19ൽ 61,874 ഹെക്ടറിൽ 24 ലക്ഷം ടൺ ഉൽപാദനം നടന്നു. 2020ലും ഉൽപാദനം വർധിച്ചു. 62,070 ഹെക്ടറിൽ കൃഷി നടന്നപ്പോൾ 26 ലക്ഷം ടൺ ഉൽപാദനം നടന്നുവെന്നാണ് കൃഷിവകുപ്പിന്റെ കണക്കുകൾ. 2014 –15ൽ നിന്ന് ഉൽപാദനം ചെറിയ രീതിയിൽ കുറഞ്ഞെങ്കിലും ഇപ്പോൾ കപ്പ നാട്ടിൽ അധികമാണ്.
English Summary: Tapioca will collect for kit distribution