മുട്ടിൽ മരംകൊള്ള: കേന്ദ്രം റിപ്പോർട്ട് തേടിയെന്ന് മന്ത്രി മുരളീധരൻ, ഇഡിയും രംഗത്ത്
Mail This Article
കോഴിക്കോട് ∙ മുട്ടിൽ മരംകൊള്ള സംബന്ധിച്ച വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശേഖരിക്കുന്നു. തടികടത്തു സംഘവും ഉദ്യോഗസ്ഥരുമായി വ്യാപകമായി കള്ളപ്പണ ഇടപാട് നടന്നുവെന്ന നിഗമനത്തെ തുടർന്നാണിത്. ആരോപണവിധേയരായ വനം, റവന്യു ഉദ്യോഗസ്ഥരുടെ മുൻകാല സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും.
മരം കൊള്ളയെക്കുറിച്ചു റിപ്പോർട്ട് നൽകാൻ വനം–പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ മന്ത്രാലയ ഉദ്യോഗസ്ഥരോടു നിർദേശിച്ചതായി മന്ത്രി വി.മുരളീധരൻ അറിയിച്ചു. മുരളീധരനും സംസ്ഥാന ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനും ജാവഡേക്കറുമായി ഇതേപ്പറ്റി ചർച്ച നടത്തി. രാഷ്ട്രീയ–ഉദ്യോഗസ്ഥ ഗുഢാലോചനയാണ് ഉത്തരവിനു പിന്നിലുള്ളതെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.
വിജിലൻസും പൊലീസും സ്വന്തം നിലയിൽ വനംവകുപ്പും മരംകൊള്ള അന്വേഷിക്കുന്നതിനു പുറമേയാണ് ഇഡിയും രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോട് സബ് സോണൽ ഉദ്യോഗസ്ഥരാണു വിവരം ശേഖരിക്കുന്നത്. പ്രതികളെ സഹായിച്ചതിനും ഒത്താശ ചെയ്തതിലും കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണു നിഗമനം. വനംവകുപ്പ് വിജിലൻസിന്റെ നിരീക്ഷണത്തിലുള്ള 4 ഉദ്യോഗസ്ഥർക്കു മരംകൊള്ളയെക്കുറിച്ച് മുഴുവൻ കാര്യങ്ങളുമറിയാമെന്നും റവന്യു ഉദ്യോഗസ്ഥരിൽ ചിലർ അമിതാവേശം കാണിച്ചത് ഇവരുടെ ഇടപെടലിനെ തുടർന്നാണെന്നും ഇഡി കരുതുന്നു. ഈ ഉദ്യോഗസ്ഥരുടെ മുൻകാല പശ്ചാത്തലം വിശദമായി പരിശോധിക്കും.
ബാങ്ക് ഇടപാടുകളും അടുത്തിടെയുണ്ടായ ഭൂമി റജിസ്ട്രേഷനും അന്വേഷണപരിധിയിൽ വരും. വയനാട്ടിലെ വിവാദ മര വ്യവസായ ഏജൻസിയുടെ ഓഡിറ്റ് വിവരങ്ങളും ഇഡി പരിശോധിക്കും.
വിജിലൻസ് അന്വേഷണം തുടങ്ങി
വയനാട് മുട്ടിൽ മരംകൊള്ളയെക്കുറിച്ച് വനം വകുപ്പ് വിജിലൻസ് അന്വേഷണം തുടങ്ങി. അന്വേഷണ റിപ്പോർട്ട് 10 ദിവസത്തിനുള്ളിൽ സമർപ്പിക്കാനാണു വനം വിജിലൻസ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഗംഗാ സിങിന്റെ നിർദേശം. 5 ഡിഎഫ്ഒമാർക്കാണ് അന്വേഷണ ചുമതല. മരം മുറിച്ചു കടത്തിയ വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ റേഞ്ച് ഓഫിസർമാർ ഉൾപ്പെട്ട സംഘത്തെയാണ് അന്വേഷണത്തിനു നിയോഗിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കും.
English Summary: ED investigation on Muttil wood smuggling