ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ
Mail This Article
മൂവാറ്റുപുഴ ∙ വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ. മൂവാറ്റുപുഴ ഇന്ത്യൻ ഇന്റർനാഷനൽ ടൂർസ് ആൻഡ് ട്രാവൽ സ്ഥാപനത്തിന്റെ ഉടമ തൃക്കളത്തൂർ മാലിക്കുന്നേൽ ജോബി എം.മോഹനൻ(37) ആണു പിടിയിലായത്.
വടംവലി മത്സരങ്ങൾ സംഘടിപ്പിച്ചും സ്പോൺസർ ചെയ്തും പരിചയപ്പെടുന്ന യുവാക്കളുടെ വിശ്വാസ്യത നേടിയെടുത്ത ശേഷമായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. റഷ്യ, കാനഡ, മലേഷ്യ, തായ്‌ലൻഡ്, എന്നീ രാജ്യങ്ങളിൽ ഉയർന്ന ശമ്പളത്തിൽ മാളുകളിലും മറ്റും ജോലി വാഗ്ദാനം ചെയ്തായിരുന്നു പണം തട്ടൽ. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, ഇടുക്കി എന്നീ ജില്ലകളിൽ നിന്നുള്ള ഒട്ടേറെ യുവാക്കളിൽ നിന്ന് ഇയാൾ പണം തട്ടിയിട്ടുണ്ടെന്നു കേസ് അന്വേഷിച്ച ഇൻസ്പെക്ടർ കെ.എസ്.ഗോപകുമാർ പറഞ്ഞു.
ഓരോരുത്തരിൽ നിന്നു നാലര ലക്ഷത്തോളം രൂപ വീതമാണു വാങ്ങിയത്. ഇത്തരത്തിൽ 2 കോടിയോളം രൂപ ജോബിയും സഹായികളും ചേർന്നു തട്ടിയെടുത്തതായാണു പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം.
English Summary: Job fraud, travel agency owner arrested