ADVERTISEMENT

തിരുവനന്തപുരം ∙ വിവാദങ്ങളുടെ പിന്നാലെ പോകാതെ തോൽവിയെക്കുറിച്ചു പഠിക്കാനും താഴെത്തട്ടിൽ സംഭവിച്ചതെന്തെന്നു റിപ്പോർട്ട് നൽകാനും ബിജെപി സംസ്ഥാന നേതൃത്വത്തിന് ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ നിർദേശം നൽകി. ഇന്നലത്തെ കൂടിക്കാഴ്ചയിലാണ് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ഈ നിർദേശം നൽകിയത്. ലോക്ഡൗൺ കഴിഞ്ഞാലുടൻ ബിജെപി കോർ കമ്മിറ്റിയംഗങ്ങൾ ജില്ലാ തലത്തിൽ മണ്ഡലം നേതാക്കളുടെ യോഗത്തിൽ പങ്കെടുത്ത് റിപ്പോർട്ട് തയാറാക്കും.

ഒരു സീറ്റും ലഭിക്കാത്ത വിധം തോൽവി സംഭവിച്ച പാർട്ടിയെ സർക്കാരും സിപിഎമ്മും വേട്ടയാടുന്നുവെങ്കിൽ അതു രാഷ്ട്രീയമായി ബിജെപിയുടെ ഭാവി മനസ്സിലാക്കിയാണെന്ന വിലയിരുത്തലാണ് ദേശീയ നേതൃത്വം നടത്തിയത്. ന്യൂനപക്ഷ വോട്ടുകൾ കൂടുതൽ ഉറപ്പിക്കുന്നതിന് സിപിഎം ബിജെപിയെ കൂടുതൽ ആക്രമണോത്സുകതയോടെ നേരിടാനാണു സാധ്യത എന്ന വിലയിരുത്തലാണ് ആർഎസ്എസും ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്.

മഞ്ചേശ്വരം കേസിൽ കെ.സുരേന്ദ്രനെ അറസ്റ്റുചെയ്യാൻ പൊലീസിന് ആലോചനയുണ്ടെന്നു ബിജെപി കരുതുന്നു. സുരേന്ദ്രന്റെ മറ്റു കേസുകളിലും തുടർ അറസ്റ്റ് രേഖപ്പെടുത്തി കൂടുതൽ ബുദ്ധിമുട്ടിക്കാനും ശ്രമിക്കുമെന്നാണ് പാർട്ടിക്കുള്ള വിവരം. 

മരംമുറി കേസിൽ പ്രതിരോധത്തിലായ സർക്കാർ സുരേന്ദ്രന്റെ അറസ്റ്റോടെ ശ്രദ്ധതിരിക്കാനൊരുങ്ങുകയാണെന്നും ബിജെപി കരുതുന്നു. മരംമുറി കേസിൽ പ്രക്ഷോഭം തുടങ്ങാൻ ബിജെപിക്ക് ദേശീയ നേതൃത്വം നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണു കേന്ദ്രമന്ത്രി വി.മുരളീധരനും സംഘവും മരംമുറി നടന്ന സ്ഥലം സന്ദർശിച്ചത്.

ബിജെപിയിൽ നേതൃമാറ്റ സാധ്യത ഉടനില്ല. ഗ്രൂപ്പുതർക്കം മാറ്റിവച്ച് എല്ലാവരും ഒരുമിച്ചു പ്രതിസന്ധിയെ മറികടക്കണമെന്ന ആർഎസ്എസ് നിർദേശത്തെ തുടർന്നാണ് കോർ കമ്മിറ്റിയോഗം ചേർന്നത്. തുടർന്നാണ് പി.കെ.കൃഷ്ണദാസും എം.ടി. രമേശും എ.എൻ.രാധാകൃഷ്ണനും ഉൾപ്പെടെ എല്ലാ നേതാക്കളും പത്രസമ്മേളനം നടത്തി പാർട്ടിയെ പ്രതിരോധിച്ചത്.

English Summary: JP Nadda directions to K Surendran

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com