ADVERTISEMENT

തിരുവനന്തപുരം ∙ വിവാദ മരംകൊള്ളക്കേസ് പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യണമെന്ന് സിപിഐക്കു മേൽ സമ്മർദം. ലോക്ഡൗൺ മൂലം സംസ്ഥാന നിർവാഹക സമിതി യോഗം നീണ്ടു പോകുന്ന പശ്ചാത്തലത്തിലാണ് വിവാദം പാർട്ടിയുടെ മുൻ മന്ത്രിമാർക്കു നേരെ ചോദ്യങ്ങൾ ഉയർത്തുന്നത്.

ഉദ്യോഗസ്ഥ തല വീഴ്ചയാണ് ഇക്കാര്യത്തിലുള്ളതെന്നും അത് അന്വേഷിക്കട്ടെ എന്നുമാണ് സിപിഐയുടെ ഇപ്പോഴത്തെ തീരുമാനം.  കോടികളുടെ തടി മുറിച്ചു കടത്തുന്ന സാഹചര്യത്തിലേക്കു നയിച്ചത് പാർട്ടിയുടെ റവന്യു വകുപ്പ് ഇറക്കിയ ഉത്തരവാണ്. ഉത്തരവ് ഇറക്കാനിടയായ സാഹചര്യങ്ങളും പിന്നീടു റദ്ദാക്കിയതും പാർട്ടി ന്യായീകരിക്കുന്നെങ്കിലും സംഭവിച്ചതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുക എളുപ്പമല്ല. മതിയായ ചർച്ചയോ പരിശോധനയോ കൂടാതെയാണ് ഈ ഉത്തരവ് ഇറക്കിയത് എന്നതാണ് പാർട്ടി നേതൃത്വത്തിന് അലോസരമുണ്ടാക്കുന്നത്.

ഈ പശ്ചാത്തലത്തിൽ സിപിഎം നേതൃത്വത്തിന്റെ മൗനവും ശ്രദ്ധേയമാണ്. സിപിഐയുടെ 2 മന്ത്രിമാർ കൈകാര്യം ചെയ്ത വകുപ്പുകളിലാണ് കുഴപ്പം നടന്നത്. ഇപ്പോഴും അതിലെ റവന്യു വകുപ്പ് കൈകാര്യം ചെയ്യുന്നത് സിപിഐ തന്നെയാണ്. വനം വകുപ്പിന്റെ ചുമതല എൻസിപിക്കും. സിപിഎമ്മോ എൽഡിഎഫോ വിവാദത്തെക്കുറിച്ച് ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല. 

റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവ് വെട്ടിപ്പിനു കളമൊരുക്കി എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവില്ലാതെ ഇതെല്ലാം നടക്കുമോ എന്നാണ് ഉയരുന്ന ചോദ്യം. 

 ഉത്തരവിന്റെ പിതൃത്വം ആരുടെയെങ്കിലും തലയിൽ കെട്ടിവച്ച് ഒഴിഞ്ഞു മാറാനില്ലെന്നാണു നേതാക്കൾ പറയുന്നത്. പാർട്ടി ദേശീയ നിർവാഹക സമിതി യോഗം വൈകാതെ ഓൺലൈനിൽ ചേരുന്നുണ്ടെങ്കിലും അവിടെ ഇക്കാര്യം ചർച്ച ചെയ്യേണ്ട കാര്യമില്ല. അതിനു ശേഷം സംസ്ഥാന നിർവാഹക സമിതി വിളിച്ചേക്കും.

English Summary: CPI on Muttil Rosewood Smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com