കോഴക്കേസ്: ഒരു ലക്ഷം സുഹൃത്തിനെ ഏൽപിച്ചിരുന്നെന്ന് കെ.സുന്ദര
Mail This Article
ബദിയടുക്ക ∙ മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽ നിന്നു പിന്മാറാൻ കോഴയായി ലഭിച്ചെന്നു കെ.സുന്ദര വെളിപ്പെടുത്തിയ രണ്ടരലക്ഷം രൂപയിൽ ഒരു ലക്ഷം രൂപ സുന്ദരയുടെ സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടിലെന്ന് സൂചന. ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന ഈ പണം വീണ്ടെടുക്കാൻ അന്വേഷണസംഘം ബാങ്ക് രേഖകൾ ശേഖരിച്ചു.
കോഴയായി ലഭിച്ച തുക മുഴുവൻ ചെലവായി എന്നാണു സുന്ദര ആദ്യം പറഞ്ഞിരുന്നത്. ഇത് വിശ്വസിക്കാതിരുന്ന അന്വേഷണസംഘം കൂടുതൽ വിവരങ്ങൾ തേടിയപ്പോഴാണ് ഒന്നരലക്ഷം ചെലവായെന്നും ബാക്കിയുള്ള ഒരു ലക്ഷം സുഹൃത്തിന്റെ കൈവശം സൂക്ഷിക്കാൻ ഏൽപിച്ചെന്നും സുന്ദര പറഞ്ഞത്.
ബാങ്കിലുള്ള ഈ തുകയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ജില്ലാ ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുകയാണ്. ബിജെപി നേതാക്കൾ നൽകിയെന്നു സുന്ദര പറഞ്ഞ സ്മാർട് ഫോണിന്റെ യഥാർഥ വില 8500 രൂപയാണ്. രണ്ടരലക്ഷം രൂപയ്ക്കൊപ്പം 15,000 രൂപയുടെ സ്മാർട്ഫോണും കോഴയായി ലഭിച്ചെന്നാണ് സുന്ദര ആദ്യം പറഞ്ഞിരുന്നത്. സുന്ദരയുടെയും അമ്മയുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ ബിജെപിയുടെ ചില പ്രാദേശിക നേതാക്കളെ അന്വേഷണ സംഘം ഉടൻ ചോദ്യംചെയ്യും.
English Summary: Manjeshwaram bribery case: Rs 1 Lakh Recovered From K Sundara