കോവിഡ് മരണക്കണക്കിൽ പുനഃപരിശോധന
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ കോവിഡ് മരണക്കണക്കുകൾ പുനഃപരിശോധിക്കാൻ സർക്കാർ തീരുമാനം. ആശുപത്രികൾ കോവിഡ് ബാധിച്ചുള്ള മരണമാണെന്നു റിപ്പോർട്ട് ചെയ്തിട്ടും സംസ്ഥാന തലത്തിൽ സ്ഥിരീകരിക്കാൻ ബാക്കിയുള്ള മരണങ്ങൾ പരിശോധിച്ചു തീരുമാനമെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.
കോവിഡ് മരണങ്ങളുടെ യഥാർഥ കണക്കു മറച്ചുവയ്ക്കുന്നുവെന്ന പരാതികൾ വ്യാപകമായതോടെയാണു നടപടി. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷവും തിരുത്തൽ ആവശ്യപ്പെട്ടിരുന്നു.
മരണക്കണക്കുകളിലെ പൊരുത്തക്കേടുകൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 7നു ചേർന്ന അവലോകനയോഗം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണു തീരുമാനം. സ്ഥിരീകരിക്കാൻ ബാക്കിയുള്ള മരണങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നും അറിയുന്നു.
ചികിത്സിക്കുന്ന ഡോക്ടർമാരുടെ റിപ്പോർട്ട് പ്രകാരം ജില്ലാ അടിസ്ഥാനത്തിൽ മരണക്കണക്ക് പ്രസിദ്ധീകരിക്കാൻ ഐടി, ആരോഗ്യ വകുപ്പുകൾ ചേർന്നു പുതിയ സോഫ്റ്റ്‌വെയറിനും രൂപം നൽകി. മരണം സ്ഥിരീകരിക്കാനുള്ള മാർഗനിർദേശങ്ങളും ഉടൻ തയാറാക്കും.
വിദഗ്ധ സമിതിയുടെ മുന്നറിയിപ്പ് അവഗണിച്ചു
കോവിഡ് മരണക്കണക്കുകൾ ഒളിപ്പിക്കരുതെന്നു സർക്കാർ നിയോഗിച്ച വിദഗ്ധസമിതി കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ മുന്നറിയിപ്പു നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ പകർപ്പ് മനോരമ പ്രസിദ്ധീകരിച്ചിരുന്നു പക്ഷേ, മരണങ്ങൾ സംസ്ഥാനതലത്തിൽ പരിശോധിച്ച് ഒഴിവാക്കുന്ന രീതി സർക്കാർ തുടർന്നു.
തമിഴ്നാട്ടിലും ബിഹാറിലും വീണ്ടും പരിശോധന
മരണക്കണക്കിൽ കൃത്രിമം നടക്കുന്നുവെന്ന പരാതികളെത്തുടർന്നു യഥാർഥ മരണങ്ങളെക്കുറിച്ചു പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കാൻ മദ്രാസ് ഹൈക്കോടതി തമിഴ്നാടിനു നിർദേശം നൽകിയിരുന്നു. ബിഹാറിൽ ആരോപണങ്ങളെത്തുടർന്ന് കഴിഞ്ഞയാഴ്ച സർക്കാർ കണക്കുകൾ പുനഃപരിശോധിച്ചപ്പോൾ മരണങ്ങളുടെ എണ്ണം 5424ൽ നിന്ന് 9429 ആയി ഉയർന്നു.
English Summary: New software for report covid death in Kerala