അർച്ചനയുടെ ദുരൂഹമരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്
Mail This Article
വിഴിഞ്ഞം∙ഒരു വർഷം മുൻപ് പ്രണയ വിവാഹിതയായ യുവതി വാടക വീട്ടിൽ പൊള്ളലേറ്റ് മരിച്ച കേസ് അന്വേഷണം സിറ്റി ക്രൈം ബ്രാഞ്ച് വിഭാഗത്തിനു കൈമാറിയതായി കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു. ഡിവൈഎസ്പി ജോൺസൺ ചാൾസിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കും. യുവതിയുടെ ഭർത്താവിനെ കസ്റ്റഡിയിൽ നിന്നു വിട്ടയച്ചതിൽ പ്രതിഷേധിച്ച് മൃതദേഹവുമായി വെങ്ങാനൂർ ജംക്‌ഷനിൽ റോഡ് ഉപരോധിച്ചിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് നടപടി.
മൃതദേഹവുമായി വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ ഒന്നര മണിക്കൂറിലേറെ ഉപരോധം നീണ്ടു. കേസിൽ നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന തഹസിൽദാർ എം.എസ്.ഷാജുവിന്റെ ഉറപ്പിനെത്തുടർന്ന് ഉപരോധം അവസാനിച്ചു. തുടർന്ന് മൃതദേഹം വിലാപയാത്രയായി വെങ്ങാനൂർ വെണ്ണിയൂർ ചിറത്തലവിളാകത്തെ വീട്ടിലെത്തിച്ച ശേഷം മുട്ടത്തറ ശ്മശാനത്തിൽ സംസ്‌കരിച്ചു.വെങ്ങാനൂർ വെണ്ണിയൂർ ചിറത്തലവിളാകത്ത് അർച്ചനയിൽ അശോകൻ-മോളി ദമ്പതിമാരുടെ ഏക മകൾ അർച്ചന(22) ആണ് കുഴിവിളയിലെ വീട്ടിൽ തിങ്കൾ രാത്രി മരിച്ചത്. ഭർത്താവ് സുരേഷിനെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു.
Content Highlight: Archana death case