‘യഥാർഥ രോഗം’ മനസ്സിലാക്കാൻ കോൺഗ്രസിനുള്ളിൽ രഹസ്യ സർവേ
Mail This Article
കാസർകോട് ∙ പാർട്ടിയെ ബാധിച്ച ‘യഥാർഥ രോഗം’ മനസ്സിലാക്കാൻ കോൺഗ്രസിനുള്ളിൽ രഹസ്യ സർവേ നടത്തുന്നു. പുനഃസംഘടനയ്ക്കു മുന്നോടിയായി കെപിസിസി നിയോഗിച്ച സ്വകാര്യ ഏജൻസിയാണ് ജില്ലകളിൽ സർവേ ആരംഭിച്ചത്. കോൺഗ്രസ് സംഘടനാ സംവിധാനത്തിലെ പോരായ്മകളും ദൗർബല്യങ്ങളും മനസ്സിലാക്കുവാൻ വേണ്ടി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നേരിട്ടാണ് ഇവരെ നിയമിച്ചതെന്നാണ് സൂചന. റിപ്പോർട്ട് പ്രസിഡന്റിനാണു നൽകുക.
ജില്ലാ ഭാരവാഹികൾ മുതൽ മണ്ഡലം പ്രസിഡന്റുമാർ വരെയുള്ള നേതാക്കളെ നേരിട്ടു സന്ദർശിച്ചാണ് സംഘം അഭിപ്രായങ്ങൾ തേടുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ പാർട്ടി ജനപ്രതിനിധികളെയും പാർട്ടിയോടു ചേർന്നു നിൽക്കുന്ന പ്രധാന വ്യക്തികളെയും കണ്ടു വിവരങ്ങൾ തേടും.
നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിക്കുള്ള കാരണം, ഡിസിസി- ബ്ലോക്ക് ഭാരവാഹികളുടെ പ്രവർത്തനങ്ങൾ, തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥിതി, സ്വന്തമായി ഓഫിസ് ഉള്ള മണ്ഡലം കമ്മിറ്റികൾ ഏതൊക്കെ, ബൂത്ത് കമ്മിറ്റികളുടെ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളാണ് ഇവർ ചോദിച്ചറിയുന്നത്.
English Summary: Congress secret survey Kerala